പിസി ജോർജിനെതിരെ നടപടിയെടുക്കണം; രാഷ്ട്രീയ കേരളം ലജ്ജിക്കണമെന്ന് വുമൺ ഇൻ സിനിമ കലക്ടീവ്!
തിരുവനന്തപുരം: കൊച്ചിയിൽ ആക്രമണത്തിനെതിരായ നടിക്കെതിരെ പരാമർശം നടത്തിയ പിസി ജോർജ് എംഎൽഎക്കെതിരെ സിനിമ മേഖലയിലെ വനിത സംഘടനയായ വുമൺ ഇൻ സിനിമ കലക്ടീവ്. താൻ നേരിട്ട ആക്രമണത്തെ കുറിച്ച് പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തിലേക്ക് മടങ്ങിച്ചെന്ന് ജോലി ചെയ്യാൻ തയ്യാറാവുകയും ചെയ്ത ഞങ്ങളുടെ സഹപ്രവർത്തകയെ കേരളം മുഴുവൻ ആദരവോടെ നോക്കുകയും ഒരു മാതൃകയെന്നോണം ലോകം മുഴുവൻ അവളെ കാണുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൂഞ്ഞാർ MLA ശ്രീ. PC ജോർജിന്റെ നിർഭാഗ്യകരമായ പ്രസ്താവന വരുന്നതെന്ന് സംഘടന പറഞ്ഞു.
ക്രൂരമായ പീഡനത്തിന് ഇരയായ പെൺകുട്ടി എങ്ങിനെയാണ് അടുത്ത ദിവസം സിനിമ ഷൂട്ടിങിന് പോയതെന്നായിരുന്നു പിസി ജോർജ് പറഞ്ഞത്. ഇതിനെതിരെ വനിത സംഘടനകളും സമൂഹമാധ്യമങ്ങളിലും വൻ പ്രതീഷേധം നടന്നിരുന്നു. എന്നിട്ടും സിനിമ മേഖലയിലെ വനിത സംഘടനയായ വുമൺ ഇൻ സിനിമ കലക്ടീവ് അബിപ്രായ പറയാത്തതിലും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് സംഘടന ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ഏതെങ്കിലും തരത്തിൽ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാൾ പറയുന്ന കാര്യങ്ങളല്ല ശ്രീ ജോർജ്ജ് തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞു കണ്ടത്. ഒരു നിയമസഭാ സാമാജികനിൽ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതിൽ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണെന്ന് സംഘടന ഫേസ്ബുക്ക് പേജിൽ കുറിച്ചു. ആക്രമണങ്ങൾക്ക് ഇരയാകുന്ന ഏതൊരു സ്ത്രീയും മാതൃകയാക്കേണ്ട നടപടി സ്വീകരിച്ച ഞങ്ങളുടെ സഹപ്രവർത്തകയോടൊപ്പം നില്ക്കാനുള്ള മനസ്സ് കാട്ടിയില്ലാ എന്നതിലുപരി ഈ കേസിൽ പ്രതിഭാഗത്തോടൊപ്പം ചേർന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണോ ശ്രീ. പിസി ജോർജെന്ന് ഞങ്ങൾ സംശയിക്കുന്നുവെന്നും വുമൺ ഇൻ സിനിമ കലക്ടീവ് പറഞ്ഞു.
സ്ത്രീത്വത്തെ തന്നെ അപകീർ ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങൾ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ്. ഒപ്പം ഒരു നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്വ ലംഘനം പരിഗണിച്ച് ഈ MLA ക്കെതിരേ നടപടി എടുക്കണമെന്ന് വിമെൻ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ നിയമസഭാ സ്പീക്കറോട് അഭ്യർത്ഥിക്കുന്ന എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.