നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വേണം, മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യൂസിസി
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജിന് എതിരെ പ്രോസിക്യൂഷന് രംഗത്ത് വന്നത് കേസില്‍ വന്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ്. ഈ കോടതിക്ക് മുന്‍പാകെ കേസ് തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ആരോപണം.
ഇതോടെ ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരിക്കുകയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ് എന്ന് ഡബ്ല്യൂസിസി പറയുന്നു.
ഞെട്ടലോടെയാണ് കേൾക്കുന്നത്
വിമൻ ഇൻ സിനിമ കളക്ടീവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' 'ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല, ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസികൂഷൻ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേൾക്കുന്നത്.
അടിയന്തരമായി ഇടപെടണം
കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നതായിഅറിയുന്നു. ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ദുസ്സഹമായ കാത്തിരിപ്പ്
നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല. അത് ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ! എന്നാണ് വിമൻ ഇൻ സിനിമ കളക്ടീവിന്റെ കുറിപ്പ്.
പ്രത്യേക കോടതി ജഡ്ജിനെ മാറ്റണം
അതീവ ഗൗരവ സ്വഭാവമുളള ആരോപണങ്ങള്‍ ഉന്നയിച്ച് ആണ് നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വനിതാ ജഡ്ജിയായ ഹണി എം വര്‍ഗീസിന് എതിരെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രത്യേക കോടതി ജഡ്ജിനെ ഈ കേസ് പരിഗണിക്കുന്നതില്‍ നിന്ന് മാറ്റണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെടുന്നു.
നീതി ലഭിക്കുമെന്ന് കരുതുന്നില്ല
വിചാരണ കോടതിയില്‍ തന്നെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ആരോപണങ്ങള്‍. കോടതി തികഞ്ഞ പക്ഷപാതിത്വത്തോടെ ആണ് പെരുമാറുന്നത് എന്നും ഇരയ്ക്കോ പ്രോസിക്യൂഷനോ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നീതിന്യായ സംവിധാനത്തിന് ആകെ കോട്ടം വരുന്ന നടപടികളാണ് എന്നും പ്രോസിക്യൂഷന് ആരോപിക്കുന്നത്.
ഊമക്കത്ത് കോടതിയില്‍ വായിച്ചു
കോടതി മുറിയില്‍ ഊമക്കത്ത് വായിച്ചതിനെ കുറിച്ചും ഹര്‍ജിയില്‍ പറയുന്നു. തുറന്ന കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാതിരുന്ന നേരത്ത് ഊമക്കത്ത് കോടതിയില്‍ വായിച്ചത് കോടതിക്ക് ചേര്‍ന്നതല്ല. പ്രതിഭാഗത്തെ അഭിഭാഷകരും സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥരും അടക്കമുളളവരുടെ സാന്നിധ്യത്തിലാണ് ഊമക്കത്ത് വായിച്ചത് എന്നും ഹര്‍ജിയില്‍ പറയുന്നു.
സമ്മര്‍ദ്ദം നിറഞ്ഞ് നിന്ന അന്തരീക്ഷം
ഇരയാക്കപ്പെട്ട നടിയെ വളരെ അധികം സമ്മര്‍ദ്ദം നിറഞ്ഞ് നിന്ന അന്തരീക്ഷത്തിലാണ് വിചാരണയ്ക്ക് കോടതി വിധേയമാക്കിയത് എന്നും പബ്ലിക് പ്രോസിക്യൂഷന് കുറ്റപ്പെടുത്തി. ദിവസങ്ങളോളമെടുത്താണ് കോടതി ഇരയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. മാത്രമല്ല ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കുകയും ഇര അത് സ്ഥിരീകരിക്കുകയും ചെയ്തുവെന്നും പറയുന്നു.
Recommended Video
വിചാരണ നിര്‍ത്തി വെച്ചു
വിചാരണ കോടതിക്ക് എതിരെ പബ്ലിക് പ്രോസിക്യൂഷന് ഹര്‍ജി സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കോടതി കേസിന്റെ വിചാരണ നിര്‍ത്തി വെച്ചിരുന്നു. വിചാരണ മാറ്റുകയാണെന്ന് കോടതി വ്യക്തമാക്കി. വിചാരണയുമായി ബന്ധപ്പെട്ടുളള മറ്റ് കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഹര്‍ജി ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്തേക്കും.