'മംഗള'ത്തിന് എതിരെ പ്രതിഷേധ പ്രകടനവുമായി വനിതാമാധ്യമ പ്രവർത്തകർ
വനിതാമാധ്യമ പ്രവർത്തകയെ ഉപയോഗിച്ച് ഹണി ട്രാപ്പ് ഒരുക്കി മന്ത്രിയെ കുടുക്കിയ മംഗളത്തിന് എതിരെ വനിതാമാധ്യമ പ്രവർത്തകർ.
തിരുവനന്തപുരം: വനിതാമാധ്യമ പ്രവർത്തകയെ ഉപയോഗിച്ച് ഹണി ട്രാപ്പ് ഒരുക്കി മന്ത്രിയെ അശ്ലീല സംഭാഷണത്തിൽ കുരുക്കിയ മംഗളം ചാനലിന് എതിരെ പ്രതിഷേധം. സംസ്ഥാനത്തെ വനിതാമാധ്യമ പ്രവർത്തകരാണ് മംഗളം ഓഫീസിലേക്ക് പ്രകടനം നടത്തിയത്. ഇത് കൂടാതെ കൊച്ചിയിലും കോഴിക്കോടും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. വുമൺ ജേർണോ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലേയും നെറ്റ് വർക്ക് ഓഫ് വുമൺ ഇൻ മീഡിയ കൂട്ടായ്മയിലേയും അംഗങ്ങളാണ് പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തത്.
സംസ്ഥാനത്തെ മുഴുവൻ വനിതാജേർണലിസ്റ്റുകളേയും അപമാനിയ്ക്കുന്ന നടപടികളാണ് മംഗളം ചാനലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ജേർണലിസ്റ്റുകൾ ആരോപിച്ചു. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു വനിതാജേർണലിസ്റ്റ് സ്വന്തം നിലയ്ക്കാണ് സ്റ്റിംഗ് ഓപ്പറേഷൻ ഏറ്റടുത്തതെന്നാണ് മംഗളം അധികൃതർ വ്യക്തമാക്കിയത്. മന്ത്രിയെ കുടുക്കിയതായി അറിയില്ലായിരുന്നു, പെൺകുട്ടി കൊണ്ടുത്തന്ന സംഭാഷണങ്ങൾ അതേ പോലെ ഓൺ എയർ കൊടുക്കുകയാണെന്നാണ് ചെയ്തതെന്നാണ് മംഗളം സിഇഒ അജിത് കുമാർ വിശദീകരണം നൽകിയത്. ഇത് എല്ലാ മാധ്യമ പ്രവർത്തകരേയും അപമാനിയ്ക്കുന്നതാണെന്ന് വിമർശം ഉണ്ട്.