സ്ത്രീകളില്ലാതെ വനിതാ ലീഗ് സമ്മേളന പരസ്യം? മുസ്ലിം ലീഗിനെതിരെ സോഷ്യൽ മീഡിയ
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അടിച്ചിറക്കിയ ഫ്‌ലക്‌സില്‍ മുസ്ലീം ലീഗ് വനിത സ്ഥാനാര്‍ത്ഥിയുടെ ചിത്രത്തിന് പകരം ഭര്‍ത്താവിന്റെ ഫോട്ടോ വെച്ചത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഭര്‍ത്താവിന്റേയും പാര്‍ട്ടി അധ്യക്ഷന്റേയും ചിത്രമായിരുന്നു പോസ്റ്ററില്‍ നിറയെ. വനിത സ്ഥാനാര്‍ത്ഥിയുടെ ചിത്രം പോലും പുറത്തുകാണിയ്ക്കാത്തത് മുസ്ലീം ലീഗിന്റെ താലിബാന്‍ നിലപാടാണെന്നാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ അന്ന് കളിയാക്കിയത്.
ഇപ്പോഴിതാ വനിതാ ലീഗിന്റെ സമ്മേളനമാണ് ലീഗിന് സമാനമായ പണി കൊടുത്തിരിക്കുന്നത്. ഇന്ന് (2015 നവംബര്‍ 28 ശനിയാഴ്ച) എറണാകുളത്ത് നടക്കുന്ന സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഒരൊറ്റ വനിത പോലുമില്ല എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. സമ്മേളനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിലെ പരസ്യം കാട്ടിയാണ് ചർച്ചകൾ. മുകളിലത്തെ അരപ്പേജ് പരസ്യം അച്ചടിച്ചിരിക്കുന്നത് കണ്ടാൽ സംഭവം ശരിയാണല്ലോ എന്ന് ആർക്കും തോന്നു. ഇരുപതോളം നേതാക്കളാണ് പരസ്യത്തിലുള്ളത്. ഇതില്‍ ഒരു വനിതാ നേതാവ് പോലും ഇല്ല.
ഹൈദരലി ശിഹാബ് തങ്ങള്‍, ഇ അഹമ്മദ്, ഖാദര്‍ മൊയ്തീന്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, കെ പി എം മജീദ്, മുഹമ്മദ് അബൂബക്കര്‍ എന്നിങ്ങനെയുള്ള പ്രമുഖരെല്ലാം ചന്ദ്രിക പരസ്യത്തില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നത് കാണാം. തമിഴ്‌നാട് ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ പരസ്യത്തിലുണ്ട്. എന്നാല്‍ ഒരൊറ്റ വനിതാ നേതാവ് പോലും മുകളിലത്തെ അരപ്പേജിൽ ഇല്ല.
എന്നാൽ ശരിക്കും അങ്ങനെയല്ല സംഭവം. വനിതാ നേതാക്കളുടെ ചിത്രങ്ങളും ആശംസകളുമൊക്കെയായിട്ടാണ് ചന്ദ്രിക ഈ പേജ് തയ്യാറാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ മുസ്ലിം ലീഗ് വിമർശകർ ഇതൊന്നും കാണുന്നില്ല എന്ന് മാത്രം. സ്ത്രീകളെ വെളിച്ചത് വരാൻ അനുവദിക്കാത്തവർ എന്ന് മുസ്ലിം ലീഗിനെ കുറ്റപ്പെ്പടുത്താൻ വേണ്ടി മാത്രം ഈ പരസ്യം ഉപയോഗിക്കുകയാണ് ചിലർ.