യൂട്യൂബറെ കൈകാര്യം ചെയ്യല്‍; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോകള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തയാളെ ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാഗ്യലക്ഷമിയും സുഹൃത്തുക്കള്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. യൂട്യൂബ് ചാനല്‍ ഉടമ വിജയ് പി നായര്‍ നല്കിയ പരാതിയിലാണ് കേസ്. ഭാഗ്യലക്ഷമിയെ കൂടാതെ ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പിലാണ് കേസ്.
വീഡിയോകള്‍
ഡോ വിജയ് പി നായര്‍ എന്ന പേരില്‍ ആണ് ഇയാള്‍ യൂ ട്യൂബ് വീഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. 'ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ജെട്ടി ധരിക്കാറില്ല, എന്തുകൊണ്ട്' എന്നതായിരുന്നു ഇയാളുടെ ഒരു വീഡിയോയുടെ തലക്കെട്ട്. ഈ വീഡിയോയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഭാഗ്യലക്ഷമി അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ
ലൈവ് വീഡിയോയില്‍
കഴിഞ്ഞ ദിവസം ഇയാള്‍ താമസിക്കുന്ന ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിന് സമീപത്തെ ലോഡ്ജ് മുറിയിലെത്തി ഭാഗ്യലക്ഷമി അടക്കമുള്ള സംഘം നേരിട്ടത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ ലൈവായി പോസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൊണ്ട് പരസ്യമായി മാപ്പ് പറയിച്ച ശേഷമാണ് സംഘം ഇവിടെ നിന്ന് മടങ്ങിയത്.
നടപടി സ്വീകരിച്ചില്ല
ഇയാള്‍ക്കെതിരെ പൊലീസിന് നിരവധി പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇവര്‍ നേരിട്ട് പ്രതിഷേധത്തിന് ഇറങ്ങിയത്. നമ്മുടെ നാട്ടിലെ നിയമസംവിധാനത്തിന്റെ പരാജയമാണ് ഇതെന്നും മൂന്ന് പേരും വ്യക്തമാക്കിയിരുന്നു.
മോശം പദപ്രയോഗങ്ങള്‍
സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന സ്ത്രീകളെ പേരെടുത്തും അല്ലാതേയും പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു ആ വീഡിയോ. ആദ്യ വനിത കമ്മീഷന് അധ്യക്ഷ, രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി, കനക ദുര്‍ഗ്ഗ തുടങ്ങിയവരെ ലക്ഷ്യം വച്ചായിരുന്നു ഇയാളുടെ പരാമര്‍ശങ്ങള്‍. വളരെ മോശം പദപ്രയോഗങ്ങളാണ് ഇയാള്‍ നടത്തിയിരുന്നത്.
കേസ്
അതേസമയം, വിജയ് പി നായര്‍ക്കെതിരെയും നേരത്തെ പൊലീസ് കെസടുത്തിരുന്നു. ആരുടെയും പേരെടുത്ത് പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും വ്യക്തികളെ തിരിച്ചറിയാവുന്ന തരത്തില്‍ പരാര്‍മര്‍ശങ്ങള്‍ നടത്തിയാണ് വിജയ് പി നായര്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കയ്യേറ്റം ചെയ്യുക എന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
നിരവധി പരാതികള്‍
ഇയാളുടെ മോശം വീഡിയോകള്‍ക്കെതിരെ ആക്ടിവിസ്റ്റ് ആയ ശ്രീലക്ഷ്മി അറയ്ക്കല്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. വനിത കമ്മീഷന്, സൈബര്‍ സെല്‍, വനിത ശിശുക്ഷേമ വകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ തുടങ്ങിയവര്‍ക്കാണ് പരാതികള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഈ പരാതികളില്‍ നടപടി ഇല്ലാതായതോടെ ഇവര്‍ നേരിട്ട് രംഗത്തെത്തി പ്രതികരിക്കുകയായിരുന്നു.
കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം
വിജയ് നായരുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തായിരുന്നു ഇവര്‍ പ്രതിഷേധിച്ചത്. ഇനിയൊരു പെണ്ണിനോടും ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്.
പിന്തുണച്ച് നിരവധി പേര്
അതേസമയം, സ്ത്രീകളുടെ പ്രതിഷേധത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നിയമം സമ്പൂര്‍ണ്ണമായി തോല്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റ് ആണെങ്കിലും അത് ഒരര്‍ത്ഥത്തില്‍ നീതിയാണെന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അയാളുടെ വീഡിയോ വയലന്‍സ് ആണ്. അതിനെതിരായ സ്ത്രീകളുടെ ചെറുത്തുനില്‍പ്പാണ് നാം കണ്ടതെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
മുഖത്ത് കരിഓയിൽ, ചുട്ട അടി... സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് ഭാഗ്യലക്ഷ്മിയും ദിയയും കൊടുത്തത്; വീഡിയോ
'യഥാർത്ഥത്തിൽ ഭരണകൂടത്തിൻ്റെ പരാജയമാണ്', സർക്കാരിനും പോലീസിനുമെതിരെ വിടി ബൽറാം
സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപം: വിജയ് പി നായർക്കെതിരെ പോലീസ് കേസെടുത്തു!!