നിയമം കണ്ണുപൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും, ഓൺലൈൻ ഞരമ്പന്മാർക്ക് പാഠം;പ്രതികരിച്ച് പ്രമുഖർ
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലപരാമര്‍ശം നടത്തിയ യൂട്യൂബര്‍ക്കെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമിയുടെ നേതൃത്വത്തില്‍ കരി ഒയില്‍ പ്രതിഷേധം നടത്തിയ വീഡിയോ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍, എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്‍ ജോയ് മാത്യു, സംവിധായകന്‍ എം എ നിഷാദ്, നടി മാല പാര്‍വതി എന്നിവരുടെ വാക്കുകളിലേക്ക്...
ജോയ് മാത്യുവിന്റെ പ്രതികരണം
ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകളെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.. ചുട്ടപെട ,കരിഓയില്‍ പ്രയോഗം, മാപ്പുപറയിക്കല്‍ തുടങ്ങിയവയാണ് ഇപ്പോള്‍ കൊടുക്കുന്ന മരുന്നുകള്‍ , രോഗം കലശലാവുമ്പോള്‍ അതിനനുസരിച്ച മരുന്നും നല്‍കപ്പെടും എന്ന് കരുതാം. അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ്യമത്തില്‍ അഭിപ്രായം പറഞ്ഞാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് കേസും ശിക്ഷയും.
ജനം നിയമം നടപ്പാക്കും
അതേസമയം സ്ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്പോള്‍ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും ? നിയമം കണ്ണുപൂട്ടിയിരിക്കുമ്പോള്‍ ജനം നിയമം നടപ്പാക്കും. ജനകീയ കോടതികള്‍ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്. അഭിവാദ്യങ്ങള്‍- ജോയ് മാത്യു പറഞ്ഞു.
ഇത് ഒരു പാഠമാണ്
അയാളെ പോലെയുള്ള ഞരമ്പ് രോഗികളുടെ വീഡിയോ കണ്ടിട്ടില്ലെന്നാണ് സംവിധായകന്‍ എംഎ നിഷാദ് പറയുന്നത്. സൈബര്‍ നിയമങ്ങള്‍ ശക്തമാക്കണം. എല്ലാ ഓണ്‍ലൈന്‍ ഞരമ്പന്‍മാര്‍ക്കും ഇത് ഒരു പാഠമാണെന്നും എംഎ നിഷാദ് പറഞ്ഞു. പക്ഷം പിടിക്കുകയല്ല, ഇത്തരം അശ്ലീല ചുവയോട് കൂടി സ്ത്രീകളെ അപമാനിക്കുന്നത് വൃത്തികെട്ട പ്രവണതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശക്തമായ നിയമങ്ങള്‍
ആര്‍ക്കും ആരെ കുറിച്ചും എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമാണ് ഇത്തരം ഞരമ്പ് രോഗികള്‍ക്ക് പ്രചോദനം. സൈബര്‍ നിയമങ്ങള്‍ ശക്തമാക്കണം. ശക്തമായ നിയമങ്ങള്‍ വരണം. ആശയപരമായി വിമര്‍ശിക്കാം. വ്യക്തിപരമായി തേജോവധം ചെയ്യരുത്. പ്രതിഷേധം സമൂഹത്തില്‍ നിന്ന് തന്നെ ഉയരണമെന്ന് എം എ നിഷാദ് വ്യക്തമാക്കി.
പൊലീസ് പറയുന്നത് നിയമം ഇല്ലെന്ന്
സൈബര്‍ നിയമങ്ങള്‍ ആവശ്യത്തിനില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് നടി മാല പാര്‍വതി പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും പൊലീസ് പറയുന്നത് നിയമം ഇല്ലെന്നാണ്. നിയമം ഉണ്ടെങ്കില്‍ അത് ഏക് സെക്ഷനാണെന്ന് അറിഞ്ഞാല്‍ കൊള്ളാം. സ്ത്രീകളെ എന്തും പറയാമെന്നായിരിക്കുന്നെന്നും മാല പാര്‍വതി വ്യക്തമാക്കി.
പെണ്ണുങ്ങളുടെ കയ്യില്‍ നിന്ന്
ഭാഗ്യലക്ഷമിയെ പലവട്ടം വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ട്. ഞങ്ങളില്‍ പലരും കാര്യകാരണമില്ലാതെ അധിക്ഷേപിക്കപ്പെടുകയാണ്. നമുക്ക് മാത്രമാണ് ഇത് വിഷമമുണ്ടാക്കുന്നത് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇവര്‍ പ്രതിഷേധിച്ചതും തല്ലിയതും. താന്‍ അവര്‍ക്കൊപ്പമാണെന്ന് മാല പാര്‍വതി വ്യക്തമാക്കി. പെണ്ണുങ്ങളുടെ കയ്യില്‍ നിന്ന് കിട്ടുന്നതാണ് ഇത്തരക്കാരുടെ ഏറ്റവും വലിയ അഭിഭാനക്ഷതമെന്നും മാല വ്യക്തമാക്കി.
യൂട്യൂബറെ കൈകാര്യം ചെയ്യല്‍; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്
'ഇതിങ്ങിനെ പോയാൽ ആർക്കും കേറിമേയാവുന്ന പേരായ് മാറിയേനെ ഭാഗ്യലക്ഷ്മി', പിന്തുണച്ച് ആലപ്പി അഷ്റഫ്
അയാള്‍ക്ക് നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു; കിളിപ്പാട്ടല്ല, തെറിപ്പാട്ടേ വരു: ദീപാ നിശാന്ത്