ബിശ്വാസിനെതിരെ സ്ത്രീകള്‍ ചൂലെടുക്കും:നഴ്സുമാർ
തിരുവനന്തപുരം: മലയാളി നഴ്‌സുമാരെ വംശീയമായും ലൈംഗികമായും അധിക്ഷേപിച്ച സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസിനെതിരെ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. നഴ്‌സുമാരുടെ വിവിധ സംഘടനകള്‍ ബിശ്വാസിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. വനിത സംഘടനകളും പ്രതിഷേധവുമായി ഇറങ്ങിയിട്ടുണ്ട്.
കുമാര്‍ ബിശ്വാസ് തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ സ്ത്രീകള്‍ അദ്ദേഹത്തിനെതിരെ ചൂലെടുക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറി നിഷ ഹമീദ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി എന്നത് സാധാരണക്കാരുടെ പാര്‍ട്ടിയല്ലെന്നും വരേണ്യരുടെ പാര്‍ട്ടിയാണെന്നും നിഷ ആരോപിച്ചു.
നഴ്‌സസ് അസോസിയേഷന്‍ കുമാര്‍ ബിശ്വാസിനെതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. കുമാര്‍ ബിശ്വാസിനെപ്പോലുള്ള നേതാക്കളാണ് ഉള്ളതെങ്കില്‍ എങ്ങനെയാണ് സ്ത്രീകള്‍ ആം ആദ്മി പാര്‍ട്ടിയെ വിശ്വസിക്കുക എന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഒഎസ് മോളി ചോദിക്കുന്നു.
കുമാര്‍ ബിശ്വാസ് മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകും .ജനുവരി 22 ന് ചേരുന്ന സംഘടനയുടെ സംസ്ഥാന സമിതി യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കാനാണ് നഴ്‌സസ് അസോസിയേഷന്റെ പദ്ധതി.
ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവും രാജ്യസഭ എംപിയുമായ ടിഎന്‍ സീമയും ബിശ്വാസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മലയാളി നഴ്‌സുമാര്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയതിന് കുമാര്‍ ബിശ്വാസിനെ അറസ്റ്റ് ചെയ്യണം എന്നാണ് സീമയുടെ ആവശ്യം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമ പ്രകാരം ബിശ്വാസിനെ അറസ്റ്റ് ചെയ്യാനുള്ള വകുപ്പുണ്ട്.
സ്വന്തം പാര്‍ട്ടിക്കുള്ളിലെ വനിത പ്രവര്‍ത്തകരില്‍ നിന്നും കുമാര്‍ ബിശ്വാസിന് ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുത്ത എഴുത്തുകാരി സാറാ ജോസഫും സാമൂഹ്യ പ്രവര്‍ത്തക മല്ലിക സാരാഭായും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചുകഴിഞ്ഞു.
കുമാര്‍ ബിശ്വാസിന്റെ നിലപാടാണോ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടെന്ന് ഉന്നത നേതാക്കള്‍ വ്യക്തമാക്കണമെന്ന് സാറാ ജോസഫ് ആവശ്യപ്പെട്ടു. കുമാര്‍ ബിശ്വാസിന്റെ പരാമര്‍ശം സ്ത്രീ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും ആണെന്നാണ് മല്ലിക സാരാഭായ് പ്രതികരിച്ചത്.