Get Updates
Get notified of breaking news, exclusive insights, and must-see stories!

കാൽനൂറ്റാണ്ട് പിന്നിട്ട ജൈത്രയാത്ര, കേരളത്തിലെ പെണ്ണുങ്ങളുടെ കുടുംബശ്രീ പൊളിയാണ്, ലോകത്തിന് മാതൃക

നാല് പേര്‍ കൂട്ടം കൂടിയിരുന്ന് ബഹളം വെച്ചാല്‍ നമ്മുടെ നാട്ടുകാര്‍ പറയുന്നൊരു 'തമാശ'യുണ്ട്, ''ഇതെന്താ കുടുംബശ്രീ ആണോ'' എന്ന്. കുടുംബശ്രീ അയല്‍ക്കൂട്ടമെന്നാല്‍ വേറെ പണിയൊന്നും ഇല്ലാത്ത പെണ്ണുങ്ങള്‍ക്ക് വട്ടം കൂടിയിരുന്ന് പരദൂഷണം പറയാനുളള ഇടമാണെന്ന് പുച്ഛിക്കുന്നവരും നമുക്കിടയില്‍ കുറവല്ല. കാല്‍നൂറ്റാണ്ട് പിന്നിട്ട് മുന്നോട്ട് കുതിക്കുന്ന കുടുംബശ്രീയുടെ നേട്ടങ്ങളുടെ കണക്ക് പുസ്തകത്തിലെ ഏതെങ്കിലും ഒരു പേജ് മാത്രം മതിയാകും ഇത്തരക്കാരുടെ വായടപ്പിക്കാന്‍.

കേരളത്തിലെ പെണ്ണുങ്ങള്‍ കുടുംബശ്രീയുടെ വരവോടെ അക്ഷരാര്‍ത്ഥത്തില്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എത്തിയിരിക്കുകയാണ്. സ്ത്രീ മുന്നേറ്റ സമരങ്ങളുടെ നിരവധി കഥകള്‍ പറയാനുളള ലോകത്തിന് മുന്നില്‍ കേരളത്തിന് അഭിമാനത്തോടെ സമര്‍പ്പിക്കാവുന്ന വിപ്ലവ ആശയമാണ് 1998 മെയ് 17ന് നിലവില്‍ വന്ന കുടുംബശ്രീ. സ്‌കൂള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത അമ്മമാരും ചേച്ചിമാരും അടക്കം ഉള്‍പ്പെടുന്ന കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് ഇന്ന് സമ്പാദ്യമായി ഉളളത് 8029.47 കോടിയില്‍ അധികം രൂപയാണ്.

കേരളത്തിലെ പുരുഷ കേന്ദ്രീകൃതമായ കുടുംബസംവിധാനം കാലങ്ങളോളമായി പിന്തുടരുന്ന രീതി ആണുങ്ങള്‍ ജോലിക്ക് പോയി സമ്പാദിക്കുകയും പെണ്ണുങ്ങള്‍ വീട്ടുജോലി നോക്കുകയും ചെയ്യുക എന്നതാണ്. സാമ്പത്തിക സ്വാതന്ത്യം എന്നത് കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും അന്യം. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍. ഇവിടെയാണ് കുടുംബശ്രീയുടെ പ്രസക്തി. സ്ത്രീകളുടെ നേതൃപാടവവും സംഘടനാ മികവും തേച്ച് മിനുക്കി എടുക്കുകയാണ് കുടുംബശ്രീ.

kudumbashree

സ്ത്രീ ശാക്തീകരിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമൂഹത്തെയും വികസിതമെന്നോ പുരോഗമനപരമെന്നോ വിളിക്കുക സാധ്യമല്ല. സ്ത്രീകളുടെ ശാക്തീകരണം സാധ്യമാകണമെങ്കില്‍ അവര്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുക തന്നെ വേണം. സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിലൂടെയുളള ദാരിദ്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടാണ് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീക്ക് രൂപം നല്‍കിയത്. കാല്‍നൂറ്റാണ്ടിനിപ്പുറം കുടുംബശ്രീക്ക് നിരവധി വിജയഗാഥകളാണ് പറയാനുളളത്.

പച്ചക്കറി കൃഷിയിലും അച്ചാര്‍ കച്ചവടത്തിലും തുടങ്ങി ജനകീയ ഹോട്ടലുകള്‍, മറ്റ് ചെറുകിട കച്ചവടങ്ങള്‍, നൂറ് കണക്കിന് സേവന സംരഭങ്ങള്‍ അങ്ങനെ പ്രാദേശികവും അന്തര്‍ദേശീയവുമായി പരന്ന് കിടക്കുന്നു കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍. സ്വയം തൊഴിലിലൂടെ വരുമാനം കണ്ടെത്താനുതകുന്ന സംരംഭങ്ങള്‍ക്കായുളള ഷീ സ്റ്റാര്‍ട്ട്‌സ്, കേരള ചിക്കന്‍, ജനകീയ ഹോട്ടലുകള്‍ എന്നിങ്ങനെ ലക്ഷത്തിന് മുകളില്‍ സംരഭങ്ങള്‍ കുടുംബശ്രീക്ക് കീഴിലുണ്ട്.

Take a Poll

നെല്ലും പച്ചക്കറികളും പഴങ്ങളും മുതല്‍ 33,172 ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്ന ഒരു ലക്ഷത്തിനടുത്ത് വരുന്ന വനിതാ കര്‍ഷക സംഘങ്ങള്‍, കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഗ്നേച്ചര്‍ സ്റ്റോര്‍, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവിടങ്ങളിലെ സേവനങ്ങള്‍, ഹരിത കര്‍മ്മസേന, 800ലധികം ജന്‍ഡര്‍ റിസോഴ്‌സ് കേന്ദ്രങ്ങള്‍, സംസ്ഥാനത്തുടനീളം 15 സ്‌നേഹിത ഹെല്‍പ് ഡെസ്‌കുകള്‍, ബഡ്‌സ് സ്ഥാപനങ്ങള്‍ വഴി പതിനായിരക്കണക്കിന് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം അങ്ങനെ കുടുംബശ്രീ കൈ വെക്കാത്ത മേഖലകളില്ലെന്ന് തന്നെ പറയാം.

സംസ്ഥാനത്തെ കുടുംബശ്രീയുടെ രുചി പെരുമ അങ്ങ് രാജ്യതലസ്ഥാനത്ത് വരെ എത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിന് സമീപത്തായി കുടുംബശ്രീയുടെ സ്ഥിരം ഭക്ഷണ ശാല ഈ വര്‍ഷമാദ്യമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിന്റെ തനത് രുചികള്‍ മിതമായ വിലയില്‍ കുടുംബശ്രീ കഫേ വഴി ഡല്‍ഹിക്കാര്‍ക്ക് കഴിക്കാം. സംസ്ഥാനത്ത് ഇതുവരെ 1196 ജനകീയ ഹോട്ടലുകളാണ് കുടുംബശ്രീ നടത്തി വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയോട് ചേര്‍ന്ന് 20 രൂപയ്ക്ക് ഉച്ചയൂണ്‍ ലഭ്യമാക്കുന്ന ഇത്തരം ജനകീയ ഹോട്ടലുകള്‍ മാത്രമല്ല പ്രീമിയം ഹോട്ടലുകളും കുടുംബശ്രീ മിഷന് കീഴിലുണ്ട്.

സംസ്ഥാനത്തെ വയോജനങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീ കഴിഞ്ഞ വര്‍ഷം ആരംഭിച്ച പദ്ധതിയാണ് കെ 4 കെയര്‍. പ്രായമായരെയും രോഗികളേയും വീടുകളില്‍ ചെന്ന് പരിചരിക്കുന്ന ഈ പദ്ധതിയിലൂടെയുളള സേവനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഭ്യമാണ്. കുടുംബശ്രീയുടെ 500ലധികം പേര്‍ക്ക് ഇതിനകം തൊഴില്‍ പരിശീലനം ലഭിച്ച് കഴിഞ്ഞു. കുടുംബശ്രീയുടെ കീഴിൽ ഈയടുത്ത് ആരംഭിച്ച തിരികെ സ്കൂളിലേക്ക് ക്യാമ്പെയ്നിനെ കുറിച്ച് പറയാതെ പോകാനാകില്ല. പലവിധ കാരണങ്ങളാൽ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന 40 ലക്ഷത്തോളം സ്ത്രീകളാണ് ഇതുവഴി സ്കൂളുകളിലേക്ക് തിരികെ എത്തിയത്.

കൊവിഡിന് ശേഷം തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വായ്പാ സഹായം നല്‍കുന്ന കുടുംബശ്രീയുടെ പ്രവാസി ഭദ്രത സ്‌കീം എടുത്ത് പറയേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ വീടുകളിലും വെള്ളം എത്തിക്കാനുളള ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളോടും കുടുംബശ്രീ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 3.16 ലക്ഷം അയല്‍ക്കൂട്ടങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ കുടുംബശ്രീ അംഗങ്ങളായിരിക്കുന്നത് 46.16 ലക്ഷം കുടുംബങ്ങളാണ്. പ്രാദേശികാടിസ്ഥാനത്തില്‍ ഒരു കുടുംബത്തിലെ 18 വയസ്സ് പൂര്‍ത്തിയായ ഒരു സ്ത്രീ എന്ന കണത്തില്‍ 10 മുതല്‍ 20 വരെ പേരെ ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുന്നത്. വീടിന്റെ അകത്തളങ്ങളില്‍ നിന്നും സ്ത്രീകളെ പുറത്തേക്ക് കൊണ്ട് വന്ന് പുതിയ ഉയരങ്ങള്‍ താണ്ടി മുന്നേറുകയാണ് നമ്മുടെ കുടുംബശ്രീ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+