Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും ഭയന്ന കാമ്പെയ്ന്‍; ഇപ്പോള്‍ പുരുഷന്മാരും ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുന്നു; ഹൈബി ഈഡന്‍

ആര്‍ത്തവ നാളുകളില്‍ ഒരു സ്ത്രീ നേരിടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാനും അവരെ പിന്തുണയ്ക്കാനും നിരന്തരം സംസാരിക്കുന്ന ഒരു എം.പിയുണ്ട് എറണാകുളത്ത് - ഹൈബി ഈഡന്‍ എം.പി. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതും എന്നാല്‍ പുരുഷന്മാര്‍ വളരെ നിസാരമായി കണ്ടിരുന്നതുമായ ആര്‍ത്തവ വേദനയെക്കുറിച്ച് പൊതുവേദികളില്‍ പ്രസംഗിച്ച് അവബോധം പകരാനുള്ള തന്റെ ശ്രമങ്ങള്‍ വിജയിച്ചതില്‍ ഹൈബിക്ക് ഏറെ സന്തോഷമുണ്ട്.

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ 'കപ്പ് ഓഫ് ലൈഫ്' പദ്ധതി എന്ന നൂതനമായ ആശയത്തിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിയൊന്ന് മെന്‍സ്ട്രല്‍ കപ്പുകളാണ് വിതരണം ചെയ്തത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ ഹൈബി ഈഡന്‍ എം.പിയാണ് 2022-ല്‍ ഈ പദ്ധതി നടപ്പാക്കിയത്. ലോകത്തിലാദ്യമായാണ് ഇത്രയധികം മെന്‍സ്ട്രല്‍ കപ്പുകള്‍ ഒരുമിച്ച് വിതരണം ചെയ്തത്.

menstrual cup

അതിലുപരി, ആര്‍ത്തവത്തെ കുറിച്ച് സ്ത്രീകള്‍ പോലും സംസാരിക്കാന്‍ മടിക്കുന്ന സമയത്താണ് ഒരു പുരുഷ എംപി പൊതുവേദിയില്‍ ഇതേ കുറിച്ച് സംസാരിക്കുന്നതും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തത് എന്നതാണ് ഈ പദ്ധതിയെ ശ്രദ്ധേയമാക്കുന്നത്. സാനിറ്ററി പാഡുകള്‍ക്കു പകരം മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സമൂഹത്തില്‍ കൂടുതല്‍ അവബോധം പകരാന്‍ ഈ പദ്ധതി കൊണ്ടു കഴിഞ്ഞു.

വനിതാ ദിനത്തില്‍ ആര്‍ത്തവത്തെക്കുറിച്ചും 'കപ്പ് ഓഫ് ലൈഫ്' എന്ന ആശയത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുകയാണ് ഹൈബി ഈഡന്‍ എംപി.

'2013-ല്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന ബ്രേക്കിംഗ് ബാരിയേഴ്സ് എന്ന പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. ബോള്‍ഡായ ഒരു നീക്കമായിരുന്നു അത്. എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു തുടക്കം. ഈ പദ്ധതിക്ക് വലിയ പ്രതികരണം ലഭിച്ചു. തുടര്‍ന്ന് 150 സ്‌കൂളുകളിലേക്കു വ്യാപിപ്പിച്ചു.

പിന്നീടാണ് മെന്‍സ്ട്രല്‍ കപ്പ് എന്ന ആശയം വന്നത്. നടി പാര്‍വതി തെരുവോത്താണ് മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് പറഞ്ഞത്. കപ്പ് ഉപയോഗിച്ചാല്‍ അണുബാധ ഉണ്ടാകും എന്നൊക്കെ വ്യാപകമായ തെറ്റിദ്ധാരണ ഉണ്ടായിരുന്നു. അങ്ങനെ ഒരു അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പദ്ധതി പ്രഖ്യാപിച്ചു. എങ്ങനെ ഫണ്ട് കിട്ടുമെന്ന് പോലും അറിയില്ലായിരുന്നു. കൃത്യസമയത്ത് ഒരു സി.എസ്.ആര്‍ പാര്‍ട്ട്ണറെ ലഭിച്ചു. അവര് ഒന്നരക്കോടി രൂപ നല്‍കി.

കപ്പിന്റെ ഗുണമേന്മയെക്കുറിച്ച് തീരുമാനിക്കാന്‍ ഐ.എം.എ ഡോക്ടര്‍മാരുടെ സഹായം തേടി. മികച്ച ഗുണമേന്മയുള്ള കപ്പുകള്‍ 49.50 രൂപയ്ക്കാണ് ലഭിച്ചത്. ഇത് എങ്ങനെ വിതരണം ചെയ്യും എന്നതായിരുന്നു അടുത്ത വെല്ലുവിളി. കാമ്പെയ്‌നും വ്യത്യസ്തമായ രീതിയില്‍ ആസൂത്രണം ചെയ്തു. പുരുഷന്മാരെ കാമ്പെയ്‌ന്റെ ഭാഗമാക്കി. പിരീഡ്‌സിന്റെ സമയം ശാരീരിക പ്രശ്‌നങ്ങള്‍ക്കു പുറമേ സ്ത്രീകള്‍ നിരവധി വൈകാരികമായ പ്രശ്‌നങ്ങളിലൂടെ കടന്നു പോകാറുണ്ട്. സ്ത്രീകളുടെ ഈ അവസ്ഥയെ എങ്ങനെയാണ് കൈക്കാര്യം ചെയ്യേണ്ടതെന്ന് പുരുഷന്മാരെ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം.

എല്ലാ മാസവും സാനിറ്ററി പാഡ് ഉപയോഗിക്കുന്നതിന് പകരം രണ്ട് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ചാല്‍ സാമ്പത്തികമായുണ്ടാക്കുന്ന ലാഭത്തെക്കുറിച്ച് സ്ത്രീകള്‍ക്ക് അവബോധം പകര്‍ന്നു. പരിസ്ഥിതിക്കും ദോഷമില്ല. കാമ്പെയ്‌നായി 1000 പേരെ പരിശീലിപ്പിച്ചു. ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, പഞ്ചായത്ത് മെമ്പര്‍മാര്‍, വനിതാ സംരംഭകര്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ കാമ്പെയ്‌ന്റെ ഭാഗമായി. ഇതിനായി മ്യൂസിക്ക് ആല്‍ബം, പരസ്യങ്ങള്‍, സൈക്ലത്തോണ്‍ എന്നിവ ചെയ്തു.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഫീല്‍ ദ പെയ്ന്‍ എന്ന കാമ്പെയ്ന്‍ ആയിരുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന വേദന കൃത്രിമമായി പുരുഷന്മാര്‍ക്കും അനുഭവിപ്പിക്കുന്ന കാമ്പെയ്‌നായിരുന്നു ഇത്. ആമ്പിള്ളാരൊക്കെ കരഞ്ഞു. അത് വലിയ പ്രതികരണം ഉണ്ടാക്കി. അന്ന് വിതരണം ചെയ്ത മെന്‍സ്ട്രല്‍ കപ്പുകളില്‍ 70 ശതമാനം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് എന്ന് ഒരു സര്‍വേയില്‍ കണ്ടെത്തിയത് ഏറെ സന്തോഷിപ്പിച്ചു. അതേസമയം, വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്നുണ്ട് എന്നത് മറ്റൊരു വശമാണ്.

പാര്‍ലമെന്റില്‍ ആര്‍ത്തവ അവധിക്കായി ബില്‍

പാര്‍ലമെന്റില്‍ ആര്‍ത്തവ അവധിക്കു വേണ്ടിയുള്ള ബില്‍ ഞാന്‍ കൊണ്ടുവന്നിരുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അറ്റന്‍ഡന്‍സോടു കൂടി അവധി കൊടുക്കാന്‍ ശിപാര്‍ശ ചെയ്യുന്ന ബില്ലായിരുന്നു അത്. എന്നാല്‍ അതിനെതിരേ സംസാരിച്ചവരില്‍ സ്ത്രീകളുമുണ്ടായിരുന്നു. അവധി വേണ്ടാത്തവര്‍ എടുക്കണ്ട. പക്ഷേ വലിയ ബ്ലീഡിങ്ങും വേദനയും അനുഭവിക്കുന്നവരുണ്ട്. അവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം നല്‍കുക.

2022-ല്‍ കപ്പ് ഓഫ് ലൈഫ് പദ്ധതി കൊണ്ടുവന്നപ്പോള്‍ എന്റെ സഹപ്രവര്‍ത്തകരായ എംപിമാര്‍ പോലും കളിയാക്കിയിട്ടുണ്ട്. പക്ഷേ പിന്നീട് ഇത് സമൂഹത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കി. എല്ലാവരും ഇപ്പോള്‍ ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുന്നു. കോളജ് യൂണിയന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നു. ആര്‍ത്തവത്തിനെതിരേ സംസാരിക്കുന്നവര്‍ ഔട്ട് ഓഫ് ഫാഷന്‍ എന്ന നിലയില്‍ കൊണ്ടുചെന്നെത്തിക്കാന്‍ ഈ പദ്ധതി കൊണ്ടു സാധിച്ചു. ബി.ബി.സി പോലും ഈ കാമ്പെയ്ന്‍ ഏറ്റെടുത്തു.

ആര്‍ത്തവത്തിന് തുണി ഉപയോഗിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഈ പ്രോജക്ട് നടപ്പാക്കിയപ്പോള്‍ ഡല്‍ഹിയിലുള്ള ഒരുപാട് എന്‍.ജി.ഒകള്‍ എന്നെ സമീപിച്ചു. ഡല്‍ഹി നഗരം വിട്ടാല്‍ ഇപ്പോഴും തുണി ഉപയോഗിക്കുന്നവരാണ് കൂടുതലും. കേരളത്തില്‍ തുണി ഉപയോഗിക്കുന്നവര്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. സാംസ്‌കാരിമായ മാറ്റം കൂടിയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. അത് യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്. ആര്‍ത്തവം അശുദ്ധിയാണെന്ന് പറയുന്നവര്‍ ഇപ്പോഴുമുണ്ട്. വിദ്യാസമ്പന്നരായ സ്ത്രീകളില്‍ പോലും ഈ ചിന്താഗതി വച്ചുപുലര്‍ത്തുന്നവരുണ്ട്.

ആര്‍ത്തവത്തെക്കുറിച്ച് എപ്പോള്‍ വേണമെങ്കിലും സംസാരിക്കാന്‍ എനിക്കിപ്പോള്‍ ആത്മവിശ്വാസമുണ്ട്. മെന്‍സ്ട്രല്‍ കപ്പ് സി ഫോള്‍ഡ് ചെയ്യാനും ബട്ടര്‍ഫ്‌ളൈ ഫോള്‍ഡ് ചെയ്യാനും ഞാന്‍ പഠിച്ചു. കാമ്പെയ്‌ന് പിന്തുണ നല്‍കിയവരില്‍ ഭാര്യ അന്നയുടെ പങ്കും വളരെ വലുതാണ്.

ആര്‍ത്തവ സമയത്ത് നമ്മുടെ പങ്കാളികളെ കേള്‍ക്കുക. കൂടുതല്‍ ഒന്നും നാം ചെയ്യണ്ട. അവര്‍ക്ക് മൂഡ്‌സ്വിങ്‌സ് ഉണ്ടാകുമ്പോള്‍ അവരോട് ദേഷ്യപ്പെടാതിരിക്കുക. അവരെ മനസിലാക്കി അനുഭാവത്തോടെ പെരുമാറുക. അവരെ അവരുടെ വഴിക്ക് വിടുക - ഹൈബി കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+