Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലും ഓഫീസിലും സൂപ്പര്‍ വുമണ്‍; ആരോഗ്യത്തിലോ? സ്ത്രീകളുടെ ആരോഗ്യസംരക്ഷണം എവിടെയെത്തി

ആധുനിക ലോകത്ത് തൊഴിലിടത്തും സമൂഹത്തിലും സൂപ്പര്‍ വുമണ്‍ ആയി സ്ത്രീകള്‍ ആഘോഷിക്കപ്പെടുമ്പോള്‍ ആരോഗ്യ സംരക്ഷണത്തില്‍ സ്ത്രീകള്‍ എത്രത്തോളം സൂപ്പറാണ്? അല്ലെങ്കില്‍ എത്രത്തോളം ജാഗ്രതയുള്ളവരാണ്? കുടുംബത്തിന്റെയും സമൂഹത്തിന്റെയും നട്ടെല്ലായി കരുതപ്പെടുന്ന സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ-മാനസിക പ്രശ്നങ്ങള്‍ വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടാറുണ്ടോ? ഋതുമതി ആകുന്നതു മുതല്‍ അനുദിനം ശാരീരിക മാറ്റങ്ങള്‍ക്ക് സ്ത്രീ ശരീരം വിധേയമാക്കപ്പെടാറുണ്ട്. ആരോഗ്യപരമായി പലവിധ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഒരു സ്ത്രീയുടെ ജീവിതചക്രം എന്നത്.

വനിതാ ദിനങ്ങളില്‍ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും ആരോഗ്യപരമായി നേരിടുന്ന വെല്ലുവിളികള്‍ വിസ്മരിക്കപ്പെടാറുണ്ട്. അല്ലെങ്കില്‍ മാമോഗ്രാം പോലുള്ള പരിശോധനകളില്‍ മാത്രം ഒതുങ്ങും. തൊഴിലിടത്തെ സമയത്തിനു ശേഷം വീട്ടിലും മണിക്കൂറുകളോളം ജോലി ചെയ്യുന്നവരാണ് സ്ത്രീകള്‍. അതിനാല്‍ തന്നെ അവര്‍ നേരിടുന്ന ശാരീരിക-മാനസിക സമ്മര്‍ദങ്ങളും ഏറെയാണ്.

പുതിയ കാലത്ത് സ്ത്രീകള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധനും ഗവേഷകനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം റിസര്‍ച്ച് സെല്‍ കണ്‍വീനറും ആയ ഡോ. രാജീവ് ജയദേവന്‍ ചൂണ്ടിക്കാട്ടുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്.

പൊണ്ണത്തടി

ആധുനിക ജീവിത ശൈലി രോഗങ്ങള്‍ ഇന്ന് കേരളം നേരിടുന്ന വലിയ പ്രശ്നമാണ്. അതിലൊന്നാണ് പൊണ്ണത്തടി. ശരീരത്തിന്റെ ആകെയുള്ള ഭാരത്തേക്കാള്‍ ഉപരി അരക്കെട്ടിനും ചുറ്റും അടിയുന്ന കൊഴുപ്പിനെ അടിസ്ഥാനമാക്കിയാണ് പൊണ്ണത്തടി വിലയിരുത്തുന്നത്. പ്രസവത്തിനു ശേഷം വയറിനു ചുറ്റും കൊഴുപ്പടിയുന്നത് സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇത് ഭാവിയില്‍ പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. സ്ത്രീകളില്‍ 80 സെന്റിമീറ്റര്‍ മുകളില്‍ അരവണ്ണം ഉണ്ടെങ്കില്‍ അത് കുടവയറായാണ് കണക്കാക്കുന്നത്.

belly fat

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പൊണ്ണത്തടി കൂടുതലായി കണ്ടുവരുന്നുണ്ട്. ഇന്ത്യയില്‍ കേരളത്തിലാണ് 50 വയസില്‍ താഴെയുള്ള സ്ത്രീകളില്‍ അമിതവണ്ണം ഏറ്റവും കൂടുതലുള്ളത് എന്ന് ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നുണ്ട്. മൂന്നില്‍ രണ്ടു സ്ത്രീകള്‍ അമിത വണ്ണമുള്ളവരാണ്. ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ അഞ്ചാം പതിപ്പില്‍ സ്ത്രീകളിലെ അമിതവണ്ണം സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതായി ഡോ. രാജീവ് പറയുന്നു. കേരളത്തില്‍ പ്രസവ ശേഷമുള്ള അശാസ്ത്രീയമായ പരിചരണവും ഭക്ഷണവും അമിതമായ വിശ്രമവുമൊക്കെ ദുര്‍മേദസിലേക്കു നയിക്കുന്നു.

അപകടാവസ്ഥയിലുള്ള ശരീര ഭാരമുള്ള സ്ത്രീകളുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്.
ആരോഗ്യമുള്ള ഭാരവും ആരോഗ്യമുള്ള രൂപവും നിലനിര്‍ത്തുന്ന സ്ത്രീകളുടെ അനുപാതം വികസിത രാജ്യങ്ങളെ അപേക്ഷിച്ചു കുറവാണ്. ആദ്യം നഗരപ്രദേശങ്ങളിലാണ് പൊണ്ണത്തടിയുള്ളവരുടെ എണ്ണം കൂടുതലെങ്കില്‍ ഇപ്പോള്‍ ഗ്രാമ പ്രദേശങ്ങളിലും ജീവിതശൈലി മാറുന്നതിനൊപ്പം വര്‍ധിച്ചുവരികയാണ്.

അമിതഭാരം അല്ലെങ്കില്‍ പൊണ്ണത്തടി ഭാവിയില്‍ പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, സ്ട്രോക്ക്, ഹൃദ്രോഗം, കാന്‍സര്‍, പി.സി.ഒ.ഡി, വന്ധ്യത, സന്ധി വേദന അടക്കമുള്ള വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

സ്തനാര്‍ബുദവും ഗര്‍ഭാശയമുഖ (സെര്‍വിക്കല്‍) കാന്‍സറും

സംസ്ഥാനത്ത് സ്ത്രീകളില്‍ വര്‍ദ്ധിച്ചുവരുന്ന കാന്‍സര്‍ നിരക്കിനെ ആശങ്കാജനമായ സാഹചര്യമായി കാണേണ്ടതില്ലെന്ന് ഡോ. രാജീവ് ചൂണ്ടിക്കാട്ടുന്നു. കാന്‍സറിനെതിരേയുള്ള അവബോധം വര്‍ധിച്ചതോടെ കൂടുതല്‍ സ്ത്രീകള്‍ പരിശോധനയ്ക്കായി മുന്നോട്ടുവരുന്നുണ്ട്. പരിശോധനാ സൗകര്യങ്ങളും വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത് രോഗത്തിന്റെ തുടക്കത്തിലേ ചികിത്സ ആരംഭിച്ച് പൂര്‍ണമായി സുഖപ്പെടുത്താനുള്ള സാധ്യതകളും വര്‍ധിപ്പിച്ചിട്ടുണ്ട്. വൈകി കണ്ടെത്തുന്നതു മൂലമുള്ള സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ നേരത്തെയുള്ള പരിശോധനയിലൂടെ സാധിക്കും.

സ്ത്രീകളില്‍ സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവുമധികമായി കണ്ടുവരുന്ന കാന്‍സറാണ് ഗര്‍ഭാശയമുഖ കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍). ഹ്യൂമന്‍ പാപ്പിലോമ വൈറസുകളാണ് (എച്ച്പിവി) സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ സാധാരണയായി പകരുന്ന അണുബാധയാണിത്. അതേസമയം, എച്ച്പിവി വൈറസ് അണുബാധയെക്കുറിച്ചുള്ള അവബോധവും പ്രതിരോധ നടപടികളും കേരളത്തില്‍ കുറവാണ്. വാക്‌സിന്‍ മുഖേന നിസ്സാരമായി തടുക്കാവുന്ന ഒരു ക്യാന്‍സറാണിത്. മാത്രമല്ല, പാപ്പ്‌സ്മിയര്‍ എന്ന ചെലവ് കുറഞ്ഞ ടെസ്റ്റിലൂടെ പില്‍ക്കാലത്തുള്ള ഗര്‍ഭാശയമുഖ (cervical) കാന്‍സര്‍ സാധ്യത കണ്ടെത്താം. ഇത് നിശ്ചിത ഇടവേളകളില്‍ നടത്തണം. 21 വയസിനു മുകളിലുള്ള സ്ത്രീകള്‍ പാപ്പ്‌സ്മിയര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ് നടത്തേണ്ടതാണ്.

ശരിയായ പ്രായത്തിലുള്ള HPV വാക്സിനേഷന്‍ പില്‍ക്കാലത്ത് സെര്‍വിക്കല്‍ കാന്‍സറുകളുടെ സാധ്യത ഗണ്യമായി കുറയ്ക്കും. ഒന്‍പത് മുതല്‍ 14 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് രണ്ട് ഡോസുകള്‍ ശുപാര്‍ശ ചെയ്യുന്നു. 15 വയസും അതില്‍ കൂടുതലുമുള്ള പെണ്‍കുട്ടികള്‍ മൂന്ന് ഡോസുകള്‍ എടുക്കണം. ആണ്‍കുട്ടികള്‍ക്കും എച്ച്.പി.വി. വാക്സിന്‍ എടുക്കുന്നത് സമൂഹത്തില്‍ എച്ച്പിവി വൈറസ് ബാധയ്ക്ക് തടയിടാന്‍ ഉപകരിക്കും.

breast cancer

സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുന്ന ടെസ്റ്റ് ആയ മാമ്മോഗ്രാം സ്ത്രീകള്‍ അവരവരുടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഓരോരുത്തരുടെ റിസ്‌ക് അസെസ്‌മെന്റ് അനുസരിച്ച് ചെയ്യേണ്ടതാണ്.

ആരോഗ്യകരമായ ഭക്ഷണശീലം, കൃത്യമായ വ്യായാമം, കൃത്യമായ ഇടവേളകളിലെ ശാസ്ത്രീയമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ആരോഗ്യ പരിശോധനകള്‍, അപായ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആവശ്യമായ പരിശോധന, മാനസിക സമ്മര്‍ദ നിയന്ത്രണം എന്നിവയിലൂടെ സ്ത്രീ ശരീരം കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ സര്‍വേ ചൂണ്ടിക്കാട്ടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+