Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളക്കര കണ്ട സ്ത്രീ മുന്നേറ്റങ്ങള്‍: നങ്ങേലി മുതല്‍ ആശമാർ വരെ; അന്നും ഇന്നും മാറാത്ത അധികാര വർഗ്ഗ മനോഭാവം

തീക്ഷണമായ ഒട്ടനവധി സമരങ്ങളാല്‍ രൂപപ്പെട്ട നാടാണ് കേരളം. ഇന്ത്യയിലെ ആദ്യ കർഷക പണിമുടക്കിന് നേതൃത്വം നല്‍കിയ അയങ്കാളി മുതല്‍ അനേകം പോരാളികള്‍ ജീവിച്ച് മരിച്ച മണ്ണ്. കേരളത്തിന്റെ ഈ പോരാട്ട ചരിത്രത്തില്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്കും നിർണ്ണായക പങ്കുണ്ട്. ആണ്‍ചരിത്രങ്ങള്‍ക്ക് മുന്നില്‍ സ്ത്രീകളുടെ മുന്നേറ്റങ്ങളില്‍ പലതും രേഖപ്പെടുത്താതെ പോയിട്ടുണ്ടെങ്കിലും ചരിത്രത്തിന് പോലും വിസ്മരിക്കപ്പെടാന്‍ കഴിയാത്ത അനേകം സ്ത്രീ പോരാട്ടങ്ങള്‍ ഇവിടെയുണ്ട്. ഏത് സമരം എടുത്ത് നോക്കുക്കയാണെങ്കിലും അധികാര വർഗ്ഗത്തിന് ഒരേ മനോഭാവമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അധിക്ഷേപങ്ങളാലും അതിക്രമങ്ങളാലുമാണ് എക്കാലവും അധികാരവർഗ്ഗം സമരങ്ങളെ, പ്രത്യേകിച്ച് സ്ത്രീ സമരങ്ങളെ നേരിട്ടിരിക്കുന്നത്.

സ്ത്രീ പോരാട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ നിലവില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന് വരുന്ന ആശ വർഷർമാരുടെ സമരത്തില്‍ നിന്ന് തന്നെ തുടങ്ങാം. ആശ വർക്കർമാരുടെ സമരം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്ത്രീകള്‍ സമരം നടത്തുന്നത്. സമരത്തിന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഭരണകക്ഷിയായ സിപിഎം നേതാക്കള്‍ നിരന്തരം സമരത്തെ തള്ളുകയാണ് ചെയ്തത്.

asha-worker

അവകാശസമര പോരാട്ടങ്ങളിലൂടെ കേരള മണ്ണില്‍ കാലുറപ്പിച്ച കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നല്‍കുന്ന സർക്കാർ ആശാവർക്കർമാരുടെ സമരത്തോട് കാണിക്കുന്ന സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമ്മാണെന്ന് സി പി ഐ അടക്കമുള്ള പാർട്ടികള്‍ വരെ ചൂണ്ടിക്കാട്ടുന്നു. 'ആശാ വർക്കേഴ്സ് ചെയ്യുന്ന ജോലിക്ക് കൂലി നൽകാത്തതിനാൽ അവർക്ക് സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യേണ്ടി വരുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. ആശാ പ്രവർത്തകരോടൊപ്പമാണ്.' എന്നാണ് സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടത്.

സമരം അനാവശ്യമാണെന്നും ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നുമാണ് സർക്കാറിന്റെ വാദം. നിലവില്‍ 7000 രൂപയാണ് ആശാവര്‍ക്കര്‍മാരുടെ വേതനം. ഇന്‍സെന്റീവ് കൂടി ചേരുമ്പോള്‍ 13500 വരെ ലഭിക്കും. ഇത് 21000 രൂപയായി ഉയര്‍ത്തുക, പെന്‍ഷന്‍ അനുവദിക്കുക, കുടിശ്ശിക വേതനം നല്‍കുക, അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം എന്നീ ആവശ്യങ്ങളും സമരം ചെയ്യുന്ന ആശാവർക്കർമാർ ഉന്നയിക്കുന്നു.

പെമ്പിളൈ ഒരുമൈ

ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ, തൊഴിലാളി സംഘടനകളുടെ നേതൃത്വങ്ങളേയും മുതലാളിമാരേയും ഒരേ സമയം വെല്ലുവിളിച്ച് മുന്നാറിലെ തേയില തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരമാണ് പെമ്പിളൈ ഒരുമൈ. പെമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബോണസ്, ശമ്പളവർധന ആവശ്യപ്പെട്ട് കെ ഡി എച്ച് പി കമ്പനിയിലെ സ്ത്രീ തൊഴിലാളികൾ 2015 സെപ്റ്റംബറിലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ഗോമതി അഗസ്റ്റിന്‍, ലിസി സണ്ണി തുടങ്ങിയവരായിരുന്നു പ്രമുഖ നേതാക്കള്‍ ഒൻപതു ദിവസം നീണ്ട സമരം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും തൊഴിൽമന്ത്രി ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കൊടുവിൽ തൊഴിലാളികൾ അവസാനിപ്പിക്കുകയായിരുന്നു.

penpbila

സമരം വിജയിച്ചതോടെ തോട്ടം മേഖലയിലെ തൊഴിലാളി യൂണിയനുകളെ പിന്തള്ളി തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിവുള്ള സംഘടനാ സംവിധാനമായി വരെ പെമ്പിളൈ ഒരുമൈ ശക്തിപ്രാപിച്ചു. 2016 ൽ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ പെമ്പിളൈ ഒരുമൈ ബാനറിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച ഗോമതിക്ക് വിജയം കൈവരിക്കാനായി. എന്നാല്‍ പിന്നീട് സംഘടനയിലെ തന്നെ അഭ്യന്തര പ്രശ്നങ്ങള്‍ പെമ്പിളൈ ഒരുമൈയുടെ നാശത്തിലേക്ക് വഴിവെച്ചു.

നില്‍പ്പ് സമരം

ആദിവാസി ഗോത്രമഹാസഭ ഉൾപ്പെടെയുള്ള വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്‍വശമാണ് നില്‍പ്പ് സമരം നടന്നത്. ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2014 ജൂലായ് ഒമ്പതിന് തുടങ്ങിയ അനിശ്ചിതകാല സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. സമരത്തിൽ പങ്കെടുക്കുന്നവർ ഇരിക്കുകയോ, കിടക്കുകയോ ചെയ്യാതെ നിന്നുകൊണ്ട് സമരം ചെയ്യുന്നതിനാലാണ് ഈ സമരം നില്‍പ്പ് സമരം എന്ന് അറിയപ്പെട്ടത്. ഒടുവില്‍ 162 ദിവസങ്ങള്‍ക്ക് ശേഷം മന്ത്രിസഭയുടെ തീരുമാനം അംഗീകരിച്ചുകൊണ്ട് അനിശ്ചിതകാല നിൽപ്പ് സമരം 2014 ഡിസംബർ 8-ന് രാവിലെ പിൻവലിച്ചു.

ഇരിപ്പ് സമരം

വിജിയുടെ (പെണ്‍കൂട്ട് വിജി) നേതൃത്വത്തില്‍ കോഴിക്കോടാണ് ഇരിപ്പ് സമരം ആരംഭിച്ചത്. മെയ് ഒന്നിന് കോഴിക്കോട് മിഠായിത്തരുവിലൂടെ തലയിൽ കസേരകളുമേന്തി പ്രതിഷേധിച്ചുകൊണ്ട് പ്രതിഷേധം തുടങ്ങി. ടെക്സ്റ്റൈല്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങള്‍ ഏർപ്പെടുത്തുകയെന്ന ആവശ്യം ഉയർത്തിയായിരുന്നു സമരം. കോഴിക്കോട് തുടങ്ങിയ സമരം പിന്നീട് വിവിധ ജില്ലകളിലേക്ക് വ്യാപിച്ചു. സമരം ശക്തമായതോടെ ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്യാന്‍ സർക്കാർ തയ്യാറായി.

wcc

ഡബ്ല്യുസിസി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടില്‍ അസംതൃപ്തരായ ഒരു വിഭാഗം നടിമാരും സാങ്കേതിക പ്രവർത്തകരും ചേർന്ന് 2017 നവംബർ 1 ഡബ്ല്യുസിസി (വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിക്കുന്നത്). മഞ്ജു വാര്യർ ഉള്‍പ്പെടെയുള്ളവരായിരുന്നു സ്ഥാപക അംഗങ്ങള്‍. മലയാളത്തിലെ എല്ലാ ചലച്ചിത്ര നിർമ്മാണ യൂണിറ്റുകളിലും ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റികൾ (ഐസിസി) രൂപീകരിക്കുന്നതിനും ജോലിസ്ഥലത്തെ ലൈംഗിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കൽ (പോഷ്) നിയമം, 2013 കർശനമായി നടപ്പിലാക്കുന്നതിനും വേണ്ടി വനിതാ സിനിമാ കളക്ടീവ് കേരള ഹൈക്കോടതിയുടെ ഇടപെടൽ തേടി. തുടങ്ങി എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളില്‍ പോഷ് നിയമം നടപ്പിലാക്കാന്‍ ഹൈക്കോടതി വധിച്ചു. സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

കല്ലുമാല സമരം

സ്വാതന്ത്രത്തിന് മുമ്പ് കേരള മണ്ണില്‍ നടന്ന പ്രധാന സ്ത്രീമുന്നേറ്റങ്ങളിലൊന്നാണ് കല്ലുമാല സമരം. ജാതിശ്രേണിയില്‍ താഴ്ന്നവർ എന്ന് കണക്കാക്കുന്ന പുലയർ അടക്കമുള്ള വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ അവരുടെ ജാതി അടിമത്തത്തിന്റെ അടയാളമെന്ന രീതിയിൽ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കൾ ആഭരണമായി ധരിക്കണമെന്ന നിബന്ധന ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്നു. അയങ്കാളിയുടെ സ്വാധീനത്താല്‍ സ്ത്രീകള്‍ കല്ലുമാല ബഹിഷ്കരിക്കാന്‍ തുടങ്ങി. എന്നാല്‍ കല്ലുമാല ബഹിഷ്കരിക്കുന്നത് ജാത്യാചാര ലംഘനമാണെന്നും പുലയ സ്ത്രീകൾ വീണ്ടും കല്ലുമാല ധരിക്കണമെന്നാവശ്യപ്പെട്ടു സവർണ്ണ ജാതിക്കാർ മുന്നോട്ട് വന്നു.

നിബന്ധന അംഗീകരിക്കാത്തവർക്കെതിരെ പലപ്പോഴും മർദ്ദനവും ആയുധമാക്കി. എന്നാല്‍ ഒരടിക്ക് പകരം രണ്ടടിയെന്ന അയ്യൻകാളിയുടെ നിർദേശത്തോടെ മറുവിഭാഗവും തിരിച്ചടിക്കാന്‍ തുടങ്ങി. 1915 ൽ കൊല്ലം പീരങ്കിമൈതാനിയിലെ സർക്കസ് കൂടാരത്തില്‍ നടന്ന സമ്മേളനത്തില്‍ ആയിരക്കണക്കിന് പുലയ സ്ത്രീകൾ കല്ലുമാല അറുത്തെറിയാന്‍ ആഹ്വാനം ചെയ്തു.

മാറുമറയ്ക്കൽ സമരം

ചാന്നാർ ലഹള, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ചന്നാർ ലഹള അറിയപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിലാണ് സംഘർഷം പൊട്ടിപുറപ്പെടുന്നത്. ഹിന്ദുമതത്തിലെ നാടാർ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല. ഇതോടെ ഇവർ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറക്കാൻ ശ്രമിക്കുകയും ഇതിനെതിരെ സവർണ്ണ ഹിന്ദു വിഭാഗങ്ങള്‍ നടത്തിയ സംഘർഷവുമായി ചാന്നാർ ലഹള.

സംഘർഷം ശക്തമായതോടെ 1812-ൽ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺ‌റോ ക്രിസ്ത്യൻ നാടാർ സ്ത്രീകൾക്ക് മാറു മറയ്ക്കുന്നതരം വസ്ത്രംധരിക്കാൻ അനുമതി നൽകി. എന്നാല്‍ തുടർന്നും മാറുമറച്ച സ്ത്രീകള്‍ക്കെതിരെ ആക്രമണമുണ്ടായി. പിന്നീട് നിരവധി കോടതി ഇടപെടലുകള്‍ക്ക് ശേഷം, 1859 ജൂലൈ 26-ന് തിരുവിതാംകൂർ രാജാവ് തന്നെ ചാന്നാർ സ്ത്രീകള്‍ക്കും മാറുമറയ്ക്കാന്‍ അവകാശം നല്‍കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം തന്നെ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

നങ്ങേലി

ആലപ്പുഴജില്ലയിലെ ചേർത്തലത്താലൂക്കിലെ നിവാസിയായിരുന്നു നങ്ങേലിയെന്നാണ് വിശ്വാസം. മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നില്ല നങ്ങേലിയുടെ പ്രതിഷേധം എന്നതാണ് ശ്രദ്ധേയം. രാജഭരണകാലഘട്ടത്തിൽ പണിയെടുക്കാൻ പുരുഷന്‍മാർ തലക്കരവും സ്ത്രീകള്‍ മുലക്കരവും കൊടുക്കേണ്ടി വന്നിരുന്നു. രണ്ട് ചക്രമായിരുന്നു കരം. മുലക്കരം പിരിക്കാനെത്തിയവർക്ക് മുമ്പില്‍ അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽവച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് നങ്ങേലി ചോദിച്ചതായി പറയപ്പെടുന്നു. നങ്ങേലിയെ ദഹിപ്പിക്കുന്ന ചിതയില്‍ ചാടി ഭർത്താവ് ചിരുകണ്ടനും ആത്മഹത്യ ചെയ്തെന്നാണ് കഥ. എന്നാല്‍ ഈ കഥയ്ക്ക് ആധികാരികമായ തെളിവുകളൊന്നുമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+