വനിതാ മതിലിൽ പങ്കെടുത്ത് മടങ്ങിയ സ്ത്രീകൾക്ക് നേരെ ആക്രമണം, രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്
കാസര്‍കോഡ്: കേരളത്തിന്റെ സമര ചരിത്രത്തില്‍ പുതിയൊരു ഏട് എഴുതിച്ചേര്‍ത്തിരിക്കുകയാണ് വനിതാ മതില്‍. ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കപ്പെട്ട വനിതാ മതിലില്‍ സംഘാടകരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് വന്‍ സ്ത്രീ പങ്കാളിത്തമുണ്ടായത്. അതിനിടെ വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീകള്‍ക്ക് നേരെ കാസര്‍കോഡ് ആര്‍എസ്എസ്-ബിജെപി സംഘം ആക്രമണം അഴിച്ച് വിട്ടു. മധൂര്‍ കുതിരപ്പാടിയില്‍ വെച്ച് സ്ത്രീകള്‍ സഞ്ചരിച്ച ബസ്സിന് നേര്‍ക്കായിരുന്നു ആക്രമണം.
അക്രമികള്‍ ബസ്സിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. കന്തലിലെ ഇസ്മായിന്റഎ ഭാര്യ അവ്വാബി(35), പുത്തിഗെയിലെ സരസ്വതി എന്നിവര്‍ക്കാര്‍ ഗുരുതര പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അവ്വാബിക്കും സരസ്വതിക്കും കല്ലേറില്‍ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു, പെര്‍ളാടത്തെ പിഎം അബ്ബാസി എന്നിവരെ കാസര്‍കോഡ് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കാസര്‍കോഡ് ജില്ലയിലെ സംഘപരിവാര്‍ സ്വാധീന കേന്ദ്രങ്ങളില്‍ വനിതാ മതിലിന് നേര്‍ക്ക് വ്യാപക ആക്രമണമാണ് അഴിച്ച് വിട്ടത്. ചേറ്റുകുണ്ടില്‍ വനിതാ മതില്‍ തടയാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മുളക് പൊടി വിതറി തീ ഇട്ട് പുകയ്ക്കുകയുണ്ടായി. മാത്രമല്ല കല്ലേറ് നടത്തിയും റോഡ് കയ്യേറിയും വനിതാ മതില്‍ പൊളിക്കാന്‍ ശ്രമം നടന്നു. മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആക്രമിക്കപ്പെട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസിന് ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നിരുന്നു.
Recommended Video
അക്രമികളെ നിയന്ത്രിക്കാന്‍ പോലീസിന് ആകാശത്തേക്ക് 5 റൗണ്ട് വെടിയുതിര്‍ക്കേണ്ടതായി വന്നു. ചേറ്റുകുണ്ടില്‍ സംഘര്‍ഷമുണ്ടാക്കിയ 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍കോഡ് ജില്ലയില്‍ പോലീസ് കനത്ത ജാഗ്രതയിലാണ്.