ജോസ് കെ മാണിക്ക് കടുംവെട്ട്; ഉപാധികൾ തള്ളി മാണി സി കാപ്പൻ,ജോസിന്റെ മുന്നണി പ്രവേശം ആശങ്കയിൽ
കോട്ടയം; യുഡിഎഫിൽ നിന്ന് പുറത്തായെങ്കിലും ഇനി എവിടേയ്ക്കെന്ന് ജോസ് കെ മാണി വിഭാഗം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇടതുമുന്നണിയുമായി ജോസ് വിഭാഗം ചർച്ചകൾ നടത്തിയെന്നും തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മുന്നണി പ്രവേശം ഉണ്ടാകും എന്നുമൊക്കെയാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണത്തിന് ഇടതുമുന്നണിയോടെ ജോസോ ഇതുവരെ തയ്യാറായിട്ടുമില്ല.
എന്നാൽ ജോസിന്റെ ഇടതുപ്രവേശത്തിന് കടുംവെട്ട് നൽകാൻ തന്നെ തുനിഞ്ഞ് നിൽക്കുകയാണ് എൻസിപി. പാലാ കണ്ട് പനിക്കേണ്ടെന്നാണ് ജോസ് പക്ഷത്തോട് എൻസിപിയുടെ മുന്നറിയിപ്പ്.
മുന്നണി പ്രവേശം
ജോസ് കെ മാണിയെ ഇടതുമുന്നണിയിൽ എത്തിക്കാനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണ് വാർത്തകൾ. യുഡിഎഫിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയ പിന്നാലെ തന്നെ ജോസിനെ എൽഡിഎഫിലെത്തിക്കാൻ സിപിഎം ശ്രമങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ സിപിഐയും എൻസിപിയുമായിരുന്നു മുന്നണി പ്രവേശത്തെ എതിർത്തത്.
സിപിഐ നിലപാട്
ഇതിനിടെ ജോസിന്റെ വരവ് സംബന്ധിച്ചുള്ള നിലപാടിൽ സിപിഐ അയഞ്ഞു. തുടർന്ന് തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ജോസ് വിഭാഗവും ഇടതുമുന്നണിയും അനൗദ്യോഗികമായി പൂർത്തിയാക്കിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ജോസിന്റെ ഇടതുപ്രവേശം എളുപ്പമാകാൻ സാധ്യത ഇല്ലെന്ന് ആവർത്തിക്കുകയാണ് എൻസിപി.
എൽഡിഎഫിലേക്ക് വരേണ്ടെന്ന്
പാലാ സീറ്റ് മോഹിച്ച് ജോസ് എൽഡിഎഫിലേക്ക് വരേണ്ടെന്നാണ് എൻസിപി നേതാവും പാലാ എംഎൽഎയുമായ മാണി സി കാപ്പൻ വ്യക്തമാക്കിയിരിക്കുന്നത്. ജോസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ ഉയർന്നപ്പോൾ മുതൽ എൻസിപി പാലാ സീറ്റ് ഉയർത്തി എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നു.
പാലാ സീറ്റ് നൽകില്ല
ആരൊക്കെ വന്നാലും പാലാ സീറ്റ് വിട്ട് നല്‍കില്ലെന്നായിരുന്നു കാപ്പൻ വ്യക്തമാക്കിയത്. എന്നാൽ 'മാണി സി. കാപ്പന് രാജ്യസഭ സീറ്റ് നൽകിയതിനു ശേഷം പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കാം എന്നൊരു ഫോർമുലയായിരുന്നു ഇടതുമുന്നണിയിൽ ഉയർന്നത്.രാജ്യസഭ സീറ്റെന്നൊരു സമവായത്തോടെ എൻസിപിക്ക് താത്പര്യമില്ലെന്ന് കാപ്പൻ ആവർത്തിച്ചു
നിർദ്ദേശം ഉയർന്നിട്ടില്ല
തങ്ങൾക്ക് രാജ്യസഭ സീറ്റ് വേണ്ട, മാത്രമല്ല മുന്നണിയിൽ അത്തരമൊരു നിർദ്ദേശവും ഉയർന്നിട്ടില്ല. എൽഡിഎഫ് ഇക്കാര്യത്തിൽ തന്നോടോ പാർട്ടിയോടോ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും കാപ്പൻ വ്യക്തമാക്കി. എൽഡിഎഫ് നീക്കം മുന്നിൽ കണ്ട് കാപ്പൻ ദേശീയ നേതൃത്വത്തെ നേരിൽ കണ്ടതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
മണ്ഡലം പിടിച്ചത്
എൻസിപിയുടെ സീറ്റാണ് കാലങ്ങളായി പാലാ. 2006 ലും 2011 ലും 2016 ലും നടന്ന തിരഞ്ഞെടുപ്പിൽ മാണിയോട് കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ കഴിഞ്ഞ നേതാവായിരുന്നു കാപ്പൻ. കെഎം മാണിയുടെ മരണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്.
കുട്ടനാടും വിട്ട് കൊടുക്കില്ല
യുഡിഎഫ് സ്ഥാനാർത്ഥിയായ ജോസ് ടോമിനെതിരെ കൂറ്റൻ വിജയമായിരുന്നു മണ്ഡലത്തിൽ മാണി സി കാപ്പൻ നേടിയത്. 52 വർഷത്തിന് ശേഷം കിട്ടിയ മണ്ഡലമാണ്.അത് വിട്ട് കൊടുക്കാൻ സാധിക്കില്ലെന്നും കാപ്പൻ പറഞ്ഞു. പാലാ മാത്രമല്ല കുട്ടനാട് സീറ്റും എൻസിപിയുടേതാണെന്നും കാപ്പൻ വ്യക്തമാക്കി.
അഭിമാന പ്രശ്നം
നിലപാടറിയിക്കാൻ മന്ത്രിയും എൻസിപി നേതാവുമായ എകെ ശശീന്ദ്രനും കാപ്പനും ശരദ് പവാറിനെ സന്ദർശിച്ചതായും നേതാക്കൾ അറിയിച്ചു. സിറ്റിങ്ങ് സീറ്റുകൾ വിട്ട് നൽകാൻ ആവില്ലെന്നാണ് നേതാക്ൾ ആവർത്തിക്കുന്നത്. അതേസമയം പാലായെന്നത് ജോസ് കെ മാണിയെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്.
തിരിച്ചുവരവിന്
നഷ്ടപ്പെട്ടു പോയ പാലാ തിരിച്ച് പിടിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വൻ തിരിച്ച് വരന് നടത്താനാണ് ജോസ് കെ മാണിയുടെ പദ്ധതി. അത് സാധ്യമായില്ലേങ്കിൽ ജോസിന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ സീറ്റ് നൽകില്ലെന്ന് കടുപ്പിക്കുകയാണ് കാപ്പൻ.
തലവേദനയാകും
ഇനി പൂഞ്ഞാർ സീറ്റ് നൽകി ഒത്തുതീർപ്പിന് ശ്രമിച്ചാലും അതിനും വഴുങ്ങേണ്ടതില്ലെന്ന നിലപാടിലാണ് എൻസിപി നേതൃത്വം. ഇതോടെ മറ്റ് സീറ്റുകളിൽ തിരുമാനമായാലും പാലായും കുട്ടനാടും ഇടതുമുന്നണിക്ക് വലിയ തലവേദനയാകുമെന്ന കാര്യത്തിൽ തർക്കമില്ല.