തത്കാലം മതിയായി.. മണ്ഡലകാലത്ത് മലകയറാനില്ലെന്ന് ബിന്ദു തങ്കം
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് എരുമേലി സ്വദേശിയായ ബിന്ദു തങ്കവും ശബരിമലയിലെത്തിയത്. പക്ഷേ അയ്യപ്പഭക്തരെന്ന് അവകാശപ്പെടുന്ന പ്രതിഷേധക്കൂട്ടത്തിന്‍റെ കടുത്ത ആക്രമത്തെ തുടര്‍ന്ന് അവര്‍ക്ക് മടങ്ങേണ്ടി വന്നു.
എന്നാല്‍ ശബരിമല കയറാന്‍ ശ്രമിച്ചെന്ന ഒറ്റകാരണത്താല്‍ നാട്ടിലും വീട്ടിലും സ്വൈരമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ബിന്ദു തങ്കം. ജോലി സ്ഥലത്തും താമസസ്ഥലത്തും കടുത്ത ആക്രമണമാണ് ബിന്ദു നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതോടെ ഇനി ഈ മണ്ഡലകാലത്തും മലകയറാന്‍ എത്തിയേക്കില്ലെന്നാണ് ബിന്ദുവിന്‍റെ തിരുമാനം എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
മലകയറാന്‍ പോയി
തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ എരുമേലി സ്വദേശിയായ ബിന്ദു രണ്ട് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മലകയറാന്‍ എത്തിയത്. ഇതിനായി ബിന്ദുവും സംഘവും പോലീസ് സംരക്ഷണവും തേടി. എന്നാല്‍ ബിന്ദുവിന് ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ലെന്നതിനാല്‍ സംരക്ഷണം നല്‍കാനാവില്ലെന്നായിരുന്നു പോലീസ് നിലപാട്.
ബിന്ദുവിനെ തിരിച്ചയച്ചു
എന്നാല്‍ ബിന്ദു മലകയറാനെത്തിയ വാര്‍ത്തയറിഞ്ഞ് ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധം തീര്‍ത്തു.തെറിവിളിച്ചും ആക്രോശിച്ചും ഇവര്‍ ബിന്ദുവിന് നേരെ ആഞ്ഞടുത്തു. ഇതോടെ പോലീസ് ഇടപെട്ട് പണിപെട്ടായിരുന്നു ആക്രമികളുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടുത്തി ബിന്ദുവിനെ തിരിച്ചയച്ചത്.
വാടക വീട്ടില്‍
എന്നാല്‍ അവിടം മുതല്‍ ബിന്ദുവിന് നേര്‍ക്കുള്ള ആക്രമണങ്ങള്‍ സംഘപരിവാര്‍ തുടങ്ങി കഴിഞ്ഞിരുന്നു. മലകയറാന്‍ പോയെന്ന ഒറ്റകാരണത്താല്‍ അവര്‍ക്ക് നാട്ടിലും വീട്ടിലും വിലക്കേര്‍പ്പെടുത്തി. എരുമേലി സ്വദേശിയായ ബിന്ദു കോഴിക്കോട് ചേവായൂര്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ അധ്യാപികയായിരുന്നു.
നാമജപ സമരം
ശബരിമലയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ചേവായൂരിലെ വീട്ടിലേക്ക് വരേണ്ടെന്നായിരുന്നു വീട്ടുടമ ബിന്ദുവിനോട് പറഞ്ഞത്. ഒരറിയിപ്പ് ഉണ്ടാകും വരെ സ്കൂളിലേക്ക് വരേണ്ടെന്നായിരുന്നു സ്കൂള്‍ അധികൃതരുടെ നിലപാട്. ഇതിന് പിന്നാലെ അവര്‍ അഗളി ഗവണ്‍മെന്‍റ് സ്കൂളിലേക്ക് മാറിയിരുന്നു.
സ്വാമി ശരണം വിളി
എന്നാല്‍ അയ്യപ്പ സേവാ സമിതിക്കാര്‍ അവിടെയെത്തി ബിന്ദുവിനെതിരെ നാമജപസമരം നടത്തിയായിരുന്നു പ്രതിഷേധം. ഇത് കൂടാതെ കുട്ടികളെ ഉപയോഗിച്ചും ബിന്ദുവിനെതിരെ പ്രതിഷേധം തീര്‍ക്കാന്‍ എബിവിപിയും ശ്രമം നടത്തി.ക്ലാസില്‍ പോകുമ്പോള്‍ കുട്ടികളെ കൊണ്ട് ശരണം വിളിപ്പിച്ചും കൂകിവിളിച്ചുമായിരുന്നു പ്രതിഷേധം തീര്‍ത്തത്.
രക്ഷിതാക്കളെ രംഗത്തിറക്കി
സംഭവം അസഹനീയമായതോടെ പിടിഎയും അധ്യാപകരും ഇടപെട്ട് പ്രശ്നം പരിഹരിച്ചു.എന്നാല്‍ അവിടം കൊണ്ട് കാര്യങ്ങള്‍ അടങ്ങിയില്ല. കുട്ടികള്‍ പ്രശ്നം അവസാനിപ്പിച്ചപ്പോള്‍ സ്കൂളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബിന്ദു കാരണമാകുമെന്ന് പറഞ്ഞ് കുറച്ച് രക്ഷിതാക്കളെ ഇറക്കി പ്രതിഷേധിക്കാനും ഇവര്‍ ശ്രമിച്ചു.
വീടിന് നേരെയും ആക്രമണം
ഇതുകൊണ്ടൊന്നും മതിയാകാത്ത പ്രതിഷേധകര്‍ ഒടുവില്‍ ബിന്ദുവും മകളും ഒറ്റയ്ക്ക് കഴിയുന്ന വീട്ടിലെത്തി തെറി വിളിക്കാനും ആക്രമിക്കാനും തുടങ്ങി. രാത്രിയില്‍ സംഘടിച്ചെത്തിയ അക്രമികള്‍ അഗളിയില്‍ ബിന്ദു താമസിക്കുന്ന വീടിന്റെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമിക്കുകയും തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്ത്.
വരുന്നില്ല
ആക്രമണങ്ങളില്‍ പൊറുതിമുട്ടി ബിന്ദു ഇത്തവണ എന്തായാലും ശബരിമലയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കുകയാണ് കഴിഞ്ഞ തവണ പോയതിന്‍റെ അലയടി ഇപ്പോഴും മാറിയിട്ടില്ല. അതിനാല്‍ ഈ മണ്ഡലകാലത്ത് ശബരിമലയിലേക്ക് ഇല്ലെന്ന് ബിന്ദു പറയുന്നു.
അപമാനിക്കപ്പെടുന്നു
ഭയത്തോടെയാണ് ജീവിക്കുന്നതെന്നും നിരന്തരമായി അപമാനത്തിനും അവഹേളനത്തിനും ഇരയാകുകയാണെന്നും അവര്‍ മംഗളത്തോട് പറഞ്ഞു.