കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളികളും പ്രക്ഷോഭ രംഗത്തേക്ക്
തിരുവനന്തപുരം: കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ തൊഴിലാളികളും സമരത്തിലേക്ക്. കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിസംബർ 12 മുതൽ കർഷകർ നടത്തിവരുന്ന ഐതിഹാസിക സമരത്തോടൊപ്പം തൊഴിലാളികളും അണിചേരാൻ തീരുമാനിച്ചതായി സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണം നിർത്തുക, പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർത്തിക്കൊണ്ടാണ് തൊഴിലാളികൾ രണ്ടാം സമരമുഖം തുറക്കുന്നത്. സിഐടിയു ദേശീയ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്ത ഈ സമരം സംസ്ഥാനത്ത് വൻ വിജയമാക്കുവാൻ സിഐടിയു സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എളമരം കരീം യോഗത്തില്‍ സംസാരിച്ചു. ഡിസംബർ 30 ന് എല്ലാ തൊഴിൽ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും തൊഴിലാളി പ്രകടനം സംഘടിപ്പിക്കും. ഏരിയ കേന്ദ്രത്തിലെ ഒരു കേന്ദ്ര സർക്കാർ ഓഫീസിനു മുമ്പിൽ പ്രകടനം അവസാനിപ്പിക്കും. തുടർന്ന് സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രചരണം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
Recommended Video