തൊഴിലാളികൾക്ക് കൂലി കിട്ടുന്നില്ല; സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി ജനപ്രിയമല്ലാതാകുന്നു!!
തിരുവനന്തപുരം: കൂലി കുടിശിക ആയതോടെ തൊഴിലുറപ്പ് പദ്ധതി ജനപ്രിയമല്ലാതായി. തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് തൊഴിലാളികൾ പിന്മാറുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ തൊഴിൽ ദിനത്തിൽ 55.52 ശതമാനം കുറവ് വന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. മുൻ വർഷത്തെക്കാൾ പകുതി തൊഴിൽദിനങ്ങളേ ഇക്കൊല്ലം ആയിട്ടുള്ളെന്ന് തദ്ദേശസ്വയംഭരണവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവർഷം ജൂൺ 12 വരെ 32.11 ലക്ഷം തൊഴിൽദിനങ്ങൾ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടു. എന്നാൽ . ഈ സാമ്പത്തികവർഷം ഇക്കാലയളവിൽ ഇത് 17.82 ലക്ഷം തൊഴിൽ ദിനങ്ങളായി കുറഞ്ഞു. തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 3.06 ലക്ഷത്തിൽ നിന്ന് 1.83 ലക്ഷമായി കുറഞ്ഞു. അറുപത് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലെടുത്തവർക്കുള്ള കൂലി ഡിസംബർ മുതൽ കുടിശികയാണ്. മെയ് 25 വരെയുള്ള കണക്കുപ്രകാരം മാത്രം കുടിശിക തുക 683.39 കോടിരൂപ വരും. കൂലികിട്ടാത്ത സാഹചര്യത്തിൽ തൊഴിലുറപ്പ് പണിക്കുപോകാൻ പഴയതുപോലെ ആൾക്കാർ തയ്യാറാകുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുടിശിക തുക കേന്ദ്ര സർക്കാർ അടിയന്തിരമായി അനുവദിക്കണമെന്ന് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. കുടിശിക സംസ്ഥാന സർക്കാർ കൊടുക്കാമെന്നും പിന്നീട് കൈമാറിയാൽ മതിയെന്ന നിർദേശത്തിനും കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നും മറുപടിയില്ലെന്നാണ് റിപ്പോർട്ട്.