രേഖകൾ നഷ്ടപ്പെട്ടു... പൗരത്വം തെളിയിക്കാനാകില്ലെന്ന് ആശങ്ക, കോഴിക്കോട് ആത്മഹത്യ!
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് റിട്ടയേർഡ് അധ്യാപകൻ ആത്മഹത്യചെയ്തു. കോഴിക്കോട് നരിക്കുനിയിലെ മുഹമ്മദലി(65) ആണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പേരിലുള്ള രേഖകൾ നഷ്ടപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടായിരുന്നുവെന്ന് ബന്ധുക്കളാണ് ആരോപിച്ചത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ ആത്മഹത്യ വാർത്ത പുറത്ത് വരുന്നത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിക്കെതിരെ കേരള സംസ്ഥാനം ഐകകണ്ഠേന പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ആത്മഹത്യ നടന്നിരിക്കുന്നത്. കേരളം പാസാക്കിയ പ്രമേയത്തെ എതിർത്ത് ഇന്നലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും രംഗത്ത് വന്നിരുന്നു.
രാജ്യ വ്യാപക പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ബില്ലിൽ നിന്ന് പിന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പോലീസ് വെടിവയ്പ്പിൽ 20 ഓളം പേർ രാജ്യമൊട്ടാകെ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു.
മുസ്ലീങ്ങളെ ഒഴിവാക്കി
1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്‍. പാകിസ്താന്, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നൽകുന്നതാണ് നിർദിഷ്ട നിയമം. ഇതിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയതാണ് ആശങ്കകൾക്ക് വഴിവെക്കുന്നത്.
അസം ആവർത്തിക്കും
അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതു സംബന്ധിച്ച ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എന്‍ആര്‍സി) അന്തിമ കരട് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചപ്പോള്‍ 40.7 ലക്ഷം പേര് പുറത്തായത് സങ്കീര്‍ണതകളിലേക്കു വഴിതുറക്കുകയുണ്ടായിരുന്നു. അസമിലെ പൗരത്വവിഷയം ദേശീയതലത്തില്‍ രാഷ്ട്രീയമാനം കൈവരിച്ചുവെന്നു മാത്രമല്ല, രാജ്യത്തിനുമുന്നിലുള്ള മാനുഷികപ്രശ്നമായും അതു മാറുകയായിരുന്നു. അന്തിമപട്ടിക തയാറായിട്ടില്ലെങ്കിലും, കരട് റജിസ്റ്ററില്‍ പുറത്തായവരില്‍ 28 ലക്ഷം പേര് ഹിന്ദുക്കളും 10 ലക്ഷം മുസ്ലിംകളും ബാക്കി മറ്റു വിഭാഗക്കാരുമാണ്. അനധികൃത കുടിയേറ്റക്കാരായാണ് ഇവരെ സര്‍ക്കാര്‍ കാണുന്നത്.
മുസ്ലീങ്ങൾ ആശങ്കയിൽ
ഇപ്പോഴത്തെ നിയമഭേദഗതിയനുസരിച്ച് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്, പാകിസ്താന് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു പൗരത്വം ലഭിക്കും. മുസ്ലീങ്ങളെക്കുറിച്ച് പരാമര്‍ശമില്ലാത്തതുകൊണ്ട് അവര്‍ ഒഴിവാകുകയും ചെയ്യും. അങ്ങനെ, പൗരത്വ നിയമഭേദഗതി ബില്‍ അസമിലെ 10 ലക്ഷം മുസ്ലീങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നാണു വിമര്‍ശനം. പുതിയ ഭേദഗതി നിയമത്തിലൂടെ ഇന്ത്യയിലുടനീളം ഇത് ആവർത്തിക്കാമെന്ന ആശങ്കയിലാണ് മുസ്ലീങ്ങൾ.