പ്രമുഖ സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു, കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ
തൃശൂര്‍: പ്രമുഖ സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
1941ല്‍ തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ ആണ് മാടമ്പ് കുഞ്ഞുക്കുട്ടന്റെ ജനനം. മാടമ്പ് ശങ്കരന്‍ നമ്പൂതിരി എന്നാണ് യഥാര്‍ത്ഥ പേര്. അശ്വത്ഥാമാവ് ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി. പിന്നീട് മഹാപ്രസ്ഥാനം, ഭ്രഷ്ട്, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം അടക്കമുളളവ പ്രധാന കൃതികളാണ്.
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയുണ്ടായി. ശാന്തം, കരുണം, പരിണാമം, ദേശാടനം, മകൾക്ക് തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതി. പൈതൃകം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. ഹസീന, ജസീന എന്നിവരാണ് മക്കൾ
Recommended Video
മുഖ്യമന്ത്രി പിണറായി വിജയൻ മാടമ്പ് കുഞ്ഞുക്കുട്ടന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. '' എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണം സാഹിത്യ- സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്. ശ്രദ്ധേയനായ കഥാകൃത്തും തിരക്കഥാകൃത്തുമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടൻ. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു''.