'ഈ കാലത്ത് ഇത്തരമൊരു സിനിമ പ്രിയൻ - ലാൽ സംഘത്തിൽ നിന്ന് വരുന്നത് ശുഭകരം', കുറിപ്പ് വൈറൽ
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലെ മരക്കാർ അറബിക്കടലിന്റെ സിംഹം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണം നേടിയാണ് മുന്നോട്ട് പോകുന്നത്. വലിയ ഹൈപ്പോടെ വന്ന ചിത്രത്തിന് നേർക്ക് സോഷ്യൽ മീഡിയയിൽ വ്യാപകമായ ഡീഗ്രേഡിംഗ് നടക്കുന്നുണ്ട്. കൊവിഡ് കാരണം പൂട്ടിയ തിയറ്ററുകൾ തുറന്നതിന് ശേഷം എത്തിയ ബിഗ് ബജറ്റ് ചിത്രമാണ് മരക്കാർ. അതുകൊണ്ട് തന്നെ വലിയ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ റിലീസിന് ശേഷം ചിത്രത്തിനെതിരെ വലിയ തോതിൽ സോഷ്യൽ മീഡിയ ആക്രമണം തന്നെ നടന്നു.
'അമ്മ'യില്‍ പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത പലകാര്യങ്ങളുമുണ്ട്; ജനം അറിഞ്ഞാല്‍ പ്രശ്നം: ഷമ്മി തിലകന്‍
എന്നാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മരക്കാർ പോലൊരു ചിത്രത്തെ പിന്തുണയ്ക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കുകയാണ് എഴുത്തുകാരനായ അൻവർ അബ്ദുളള. പ്രിയദർശനും മോഹൻലാലും സംഘപരിവാറിനോടുളള ചായ്വ് പ്രകടമാക്കിയിട്ടുളള സിനിമാക്കാരാണ് എന്നിരിക്കെ അവരിൽ നിന്നും കുഞ്ഞാലിമരക്കാറിനെ കുറിച്ചുളള ഒരു സിനിമ ഈ കാലത്ത് വരുന്നത് ശുഭകരമാണ് എന്നും സാമൂതിരിക്ക് അടിമയായിട്ടല്ല മരയ്ക്കാറെ ചിത്രീകരിച്ചിരിക്കുന്നത് എന്നും അൻവർ അലി ചൂണ്ടിക്കാട്ടുന്നു.
അൻവർ അബ്ദുള്ളയുടെ കുറിപ്പ് വായിക്കാം: '' ഇന്നത്തെ ഒരു രാഷ്ട്രീയ സാഹചര്യത്തിൽ, പ്രിയദർശൻ കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയെടുക്കുക, അതിൽ മോഹൻലാൽ മരയ്ക്കാറായി അഭിനയിക്കുക എന്നതു തന്നെ സുപ്രധാനമാണെന്നു ഞാൻ കരുതുന്നു. അതിൽ സാമൂതിരിക്ക് അടിമയായിട്ടല്ല മരയ്ക്കാറെ ചിത്രീകരിച്ചിരിക്കുന്നത്. അതുപോലെ, ഹിന്ദു നാടുവാഴികളുടെ കുത്തിത്തിരിപ്പു കൊണ്ടാണ് മരയ്ക്കാറും സാമൂതിരിയും തോൽക്കുന്നത്.
ഇതൊക്കെക്കൊണ്ടു തന്നെ, ഈ നരേറ്റീവ് സപ്പോർട്ട് ചെയ്യേണ്ട ഒന്നായിട്ടാണ് എനിക്കു തോന്നുന്നത്. ഞാൻ സിനിമ, കുട്ടികളുമായിപ്പോയി തിയറ്ററിൽക്കണ്ട് പിന്തുണ നല്കുകയും ചെയ്തു. ചരിത്രത്തിൽ വ്യക്തതയില്ലാത്ത സംഭവത്തിന് പ്രിയൻ തനിക്കു പറ്റുന്നതു പോലെ ഭാവനാരൂപം നല്കുകയാണ്. പ്രിയൻെറ ഭാവന ഇങ്ങനെയാണ്. നല്ല ആളുകളെക്കൊണ്ടു തിരക്കഥയെഴുതിക്കാമായിരുന്നു. പക്ഷേ, അപ്പോൾ പ്രിയനുദ്ദേശിക്കുന്ന തിരക്കഥയല്ലല്ലോ കിട്ടുക.
പിന്നെ, മോഹൻലാൽ മെതേഡ് ആക്ടിംഗ് ശൈലിയിൽ അല്പം വീക്കാണ്. ഹിസ്റ്ററിക്കൽ സിനിമയ്ക്കു പറ്റിയ ഒരു ഭാഷയേ അല്ല മലയാളം. എംടി രക്ഷപ്പെടുന്നത് മീറ്ററിൽ എഴുതുന്ന ഗദ്യകവിതയാണദ്ദേഹത്തിൻെറത് എന്നതിനാലാണ്. പിന്നെ, അപാരമായ സാഹിത്യവും. എങ്കിലും പഴശ്ശിരാജ അട്ടർ ഊളത്തരമായിരുന്നല്ലോ. പല കാരണങ്ങളാൽ ഈ സിനിമയെ ഞാൻ പൂർണ്ണമായും പിന്താങ്ങുന്നു. ഒന്ന്, ഈ കാലത്ത് ഇത്തരമൊരു സിനിമ പ്രിയൻ - ലാൽ സംഘത്തിൽ നിന്നു വരുന്നത് ശുഭകരമാണ്.
അതിന് ഫാസിസ്റ്റു വിരുദ്ധരുടെ പിന്തുണ കിട്ടേണ്ടതുണ്ടെന്നു ഞാൻ കരുതുന്നു. രണ്ട്, ഈ സിനിമയെ ചീത്ത വിളിക്കുന്നവർ ഒരു പ്രത്യേക തരക്കാരും അവരുടെ ഗൂഢോദ്ദേശ്യം മനസ്സിലാകാത്ത ഏറാൻ മൂളികളുമാണ്. ആ ഗൂഢോദ്ദേശ്യ സംഘത്തോടുള്ള എതിർപ്പു പ്രകടിപ്പിക്കാനും ഈ സിനിമയെ ഞാൻ പിന്തുണയ്ക്കുന്നു. മൂന്ന്, മോഹൻലാലും പ്രിയദർശനും എൻെറ ബാല്യ കൌമാര യൌവ്വനങ്ങളെ ആനന്ദത്താൽ ഭരിതമാക്കിയിട്ടുള്ള രണ്ടുപേരാണ്.
Recommended Video
അവരുടെ വീഴ്ചയിൽ എനിക്കു സന്തോഷം തോന്നുന്നില്ല. ധാരാളം കുഴപ്പങ്ങളുണ്ട്. പക്ഷേ, അതൊന്നും സാരമില്ലെന്നാണു ഞാൻ കരുതുന്നത്. സിനിമ നന്നാകുന്നതിനേക്കാൾ, അതായത്, സമൂഹത്തിൻെറ കലാബോധം ഉയർത്തുന്നതിനേക്കാൾ പ്രധാനപ്പെട്ട പല ധർമങ്ങളും സിനിമയ്ക്കു സമൂഹത്തിൽ ചെയ്യാനുണ്ട്. ഞാൻ കുഞ്ഞാലിമരയ്ക്കാർ ചെയ്യുന്ന ആ ധർമ്മങ്ങളെ ആദരിക്കുന്നു''.