മതരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ മുൻനിരപ്പോരാളി ഇടതുപക്ഷം, ബീഹാറിലെ പാഠമെന്ന് അശോകൻ ചരുവിൽ
ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ കക്ഷികൾക്ക് വലിയ പാഠമാണ് നൽകിയിരിക്കുന്നത്. വിജയിക്കാനുളള എല്ലാ സാധ്യതകളും ഉണ്ടായിട്ടും ബീഹാറിൽ മഹാസഖ്യം തോറ്റു. കോൺഗ്രസിന്റെ ദയനീയ പ്രകടനവും ഒവൈസിയുടെ പാർട്ടിയുടെ സാന്നിധ്യവും അടക്കം മഹാസഖ്യത്തിന്റെ തോൽവിക്ക് കാരണമായി.
അതേസമയം ബീഹാറിൽ ഇടതുപക്ഷം മികച്ച മുന്നേറ്റമുണ്ടാക്കുന്നതും കണ്ടു. മതരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ മുൻനിരപ്പോരാളി ആരായിരിക്കണം ചോദ്യത്തിനുളള ഉത്തരം ഇടതുപക്ഷം എന്നാണെന്നാണ് പ്രമുഖ എഴുത്തുകാരൻ അശോകൻ ചരുവിൽ പ്രതികരിച്ചിരിക്കുന്നത്.
വലിയ പാഠങ്ങൾ നൽകുന്നു
ബിഹാർ നൽകുന്ന പാഠം എന്ന തലക്കെട്ടിലാണ് അശോകൻ ചരുവിലിന്റെ കുറിപ്പ്: ''ബിഹാറിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തകർക്കു മാത്രമല്ല; സാംസ്കാരിക പ്രവർത്തകർ അടക്കം ആർഎസ്എസ് മതരാഷ്ട്രവാദീ ഭരണത്തിനെതിരെ നിലപാടുള്ള മുഴുവൻ ജനങ്ങൾക്കും വലിയ പാഠങ്ങൾ നൽകുന്നുണ്ട്. എൻഡിഎ കേവല ഭൂരിപക്ഷം നേടിയിരിയ്ക്കുന്നു. വീണ്ടും ജെഡിയു നേതാവ് നിതീഷ് കുമാറിനെ ഒരു പാവ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ബിജെപി ഭരണത്തിൽ എത്തും.
മാതൃകയും ആവേശവും
പക്ഷേ ആവേശകരമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ബിഹാറിൽ നടന്നത്. ഇഞ്ചോടിഞ്ചുള്ള മത്സരത്തിൽ ആയിരത്തിൽ താഴെ മാത്രം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഒട്ടുമിക്ക സ്ഥാനാർത്ഥികളും അവിടെ വിജയിച്ചിട്ടുള്ളത്. മതേതര രാഷ്ട്രീയ പാർടികൾ ചേർന്ന് രൂപീകരിച്ച മഹാജന സഖ്യം ഇന്ത്യക്ക് മാതൃകയും ആവേശവുമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഐക്യം പൂർണ്ണമായില്ല എന്നതു കൊണ്ടു മാത്രമാണ് വിജയം കൈപ്പിടിയിൽ നിന്ന് വഴുതി പോയത്.
സാന്നിദ്ധ്യം അനിവാര്യം
കോർപ്പറേറ്റ് മൂലധന ചൊൽപ്പടിയിൽ ഭരണം നടത്തുന്ന രാഷ്ട്രീയ ഹിന്ദുത്വത്തിനെതിരായ സമര മുന്നണിയുടെ ശക്തിയും ദൗർബ്ബല്യവും ഈ തെരഞ്ഞെടുപ്പ് വെളിച്ചത്തു കൊണ്ടുവന്നു. ഏറ്റവും പ്രധാനമായത് കോൺഗ്രസ് എന്ന രാഷ്ട്രീയപാർടിയുടെ സമകാലിക അവസ്ഥയാണ്. രാജ്യത്തെ മതേതര ജനാധിപത്യ മുന്നണിയിൽ ആ പാർടിയുടെ സാന്നിദ്ധ്യം അനിവാര്യമാണ്.
പ്രാപ്തിയോ നയമോ പരിപാടിയോ ഇല്ല
എന്നാൽ പലരും കരുതുന്നതു പോലെ ആ സമരത്തെ മുന്നിൽ നിന്നു നയിക്കാനുള്ള കഴിവോ പ്രാപ്തിയോ നയമോ പരിപാടിയോ ആ പാർടിക്കില്ല. ആ പാർടിയെ മുന്നിൽ കാണുമ്പോൾ തങ്ങളുടെ പൂർവ്വകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ജനങ്ങൾ പിന്മാറുന്നു. എന്നാൽ തങ്ങളുടെ അവസ്ഥ തിരിച്ചറിയാനോ രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്കനുസരിച്ച് നിലപാട് സ്വീകരിക്കാനോ ആ പാർടി തയ്യാറല്ല.
പരസ്പരം ആശ്രയിച്ച്
മറ്റൊന്ന് ന്യൂനപക്ഷ മതവർഗ്ഗീയതയുടേയും സ്വത്വരാഷ്ട്രീയത്തിൻ്റെയും സാന്നിദ്ധ്യമാണ്. ആർഎസ്എസ് ഭീകരതക്ക് ഇരയാവുന്ന സാമാന്യ ജനങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കി ബിജെപി. സഖ്യത്തെ കരകയറ്റുന്നതിൽ അവർ കഴിയാവുന്ന പങ്കുവഹിച്ചു. ഇത് എക്കാലത്തും ഇക്കൂട്ടർ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയാണ്. പരസ്പരം ആശ്രയിച്ചു കൊണ്ടാണ് ഇരുഭാഗത്തേയും മതതീവ്രവാദങ്ങളുടെ നിലനിൽപ്പ്.
അത് ഇടതുപക്ഷമാണ്
അപരൻ ഇല്ലാതായാൽ തങ്ങളും ഇല്ലാതാവുമെന്ന് അവർക്ക് നന്നായി അറിയാം. ഭീകരമായി ആക്രമിക്കപ്പെടുന്ന ദളിത് ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനങ്ങൾ മതേതര ജനാധിപത്യ ഐക്യത്തിനൊപ്പമാണ് നിലയുറപ്പിക്കേണ്ടത്. ആഗോള കോർപ്പറേറ്റ് കുത്തകയുടെ പിൻബലമുള്ള മതരാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ മുൻനിരപ്പോരാളി ആരായിരിക്കണം എന്ന സംഗതി ബിഹാർ കൃത്യമായി പ്രഖ്യാപിക്കുന്നു. അത് ഇടതുപക്ഷമാണ്.
Recommended Video
ആവശ്യമായിട്ടുള്ളത് കെട്ടുകാഴ്ചകളല്ല
ഒന്നു കൂടെ കൃത്യമായി പറഞ്ഞാൽ ഇടതുപക്ഷ ഐക്യമാണ്. മത്സരിച്ച സീറ്റുകളുടെ എണ്ണവും വോട്ടിംഗ് ഷെയറും വിശകലനം ചെയ്താൽ അത് ബോധ്യപ്പെടും. ഇടതുപക്ഷം എന്നാൽ അതു മുന്നോട്ടു വെക്കുന്ന സാമ്പത്തികവും സാംസ്കാരികവും സാമൂഹ്യവുമായ ബദലാണ്. ബദൽ നയങ്ങളും പരിപാടിയും സമീപനവുമാണ്. ഇന്ത്യ അതിൻ്റെ ചരിത്രത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കു മുന്നിൽ ആവശ്യമായിട്ടുള്ളത് കെട്ടുകാഴ്ചകളല്ല; സമഗ്രമായ ഒരു ബദലാണ്''.