പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹന്‍ലാല്‍ മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം
തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ആരംഭിച്ചിരിക്കുകയാണ്. രാജ്യത്ത് എല്ലായിടത്തും നിശ്ചലാവസ്ഥയിലാണ്. ജനങ്ങള്‍ ആരും പുറത്തിറങ്ങാത്ത അവസ്ഥയാണ്. ഇതിനിടെ കര്‍ഫ്യൂവിനോട് എല്ലാവരും സഹകരിക്കണമെന്ന അഭ്യര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാലും രംഗത്തെത്തിയിരുന്നു.
മഹാവിപത്തിനെ നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം. ഒരുപാടുപേര്‍ കോവിഡിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. അതേസമയം വൈകുന്നേരം അഞ്ച് മണിയോടെ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോള്‍ ഒരുപാട് വൈറസും ബാക്റ്റീരിയയും ചത്തുപോകുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാൽ അവസാനം മോഹന്‍ലാല്‍ പരാമര്‍ശത്തെ തുടര്‍ന്ന് വലിയ വിമര്‍ശങ്ങളും പരിഹാസങ്ങളുമാണ് താരത്തെ തേടിയെത്തുന്നത്.
നമ്മുടെ കാര്യം കഷ്ടം തന്നെ
മോഹന്‍ലാലിന്റെ ഈ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനായ ബെന്യാമിന്‍. നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ കയ്യടിക്കുകയോ പാത്രങ്ങള്‍ കൊട്ടുകയോ മണി അടിക്കുകയോ ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹന്‍ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെയെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നാം നീങ്ങുന്നത് അപകടത്തിലേക്ക്
ഇന്നത്തെ കര്‍ഫ്യുവോടെ വൈറസ് മുഴുവന്‍ നശിച്ചു പോകും എന്ന് ധരിച്ചിരിക്കുന്ന ബഹുഭുരിപക്ഷം ഉണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കില്‍ നാം അപകടത്തിലേക്കാണ് നീങ്ങുന്നത് നിശ്ചയം. ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് ഇത്തിരി കൂടെ ശ്രദ്ധയോടെ കേള്‍ക്കാന്‍ നാം തയ്യാറാവണം. വട്‌സപ്പ് യൂണിവേഴ്സിറ്റികളില്‍ വിശ്വസിക്കാതെ ഇരിക്കുക. ആണു വ്യാപനം ഒരു ദിവസം കൊണ്ട് പിടിച്ചു നിര്‍ത്തുവാന്‍ ആവില്ല. പാത്രം കൊട്ടുന്നത് അതിനുമല്ല. അടുത്ത രണ്ടാഴ്ച സുപ്രധാനം ആണ്. വീട്ടിലിരിപ്പും സാമൂഹിക അകലവും പാലിക്കുക, സ്വയം രക്ഷിക്കുക, നാടിനെ രക്ഷിക്കുക- ബെന്യാമിന്‍ പറഞ്ഞു.
ഇന്ദ്രന്‍സ് പറഞ്ഞത്
അതികാലത്തെ എഴുനേറ്റ് ടിവി കാണുന്ന പതിവൊന്നും ഇല്ല. എന്നാല്‍ ചില പ്രത്യക ദിനങ്ങളില്‍ ഉണ്ട് താനും. ഇന്ന് കാലത്ത് ടിവി കണ്ടു. ഇന്നലെ മനോരമ ചാനലില്‍ നിന്ന് വിളിച്ച് ജനത കര്‍ഫ്യു സംബന്ധിച്ച് ഒരു സന്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവര്‍ പറയുന്നത് എന്തൊക്കെ എന്നറിയാനാണ് ടിവി കണ്ടത്. എത്ര ലളിതവും മനോഹരവുമായ ഭാഷയിലാണ് ഇന്ദ്രന്‍സ് അത് പറഞ്ഞത്.
എന്നെയും വിളിച്ചിരുന്നു
അത് കഴിഞ്ഞ് വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അവര്‍ മോഹന്‍ ലാലിനെ കണക്ട് ചെയ്യുന്നത്. എന്തുകൊണ്ടും ഈ ആശയം ജനങ്ങളില്‍ എത്തിക്കാന്‍ എന്നേക്കാള്‍ ആയിരം മടങ്ങ് യോഗ്യനാണ് അദ്ദേഹം. കൂടുതല്‍ പ്രശസ്തരും ജനപ്രിയരും പറയുമ്പോഴാണ് ജനം കൂടുതല്‍ ശ്രദ്ധിക്കുക. ( സമയ ദൗര്‍ലഭ്യം കാരണം പിന്നെ എന്നെ വിളിച്ചതുമില്ല ) പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ തരിച്ചിരുന്നുപോയി. പാത്രങ്ങള്‍ കൊട്ടുന്ന ശബ്ദത്തില്‍ വൈറസ് ഇല്ലാതെ ആവുമെന്ന് - ബെന്യാമിന്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ ക്ലാപ്പിംഗ്
അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു. അതിനെ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചും അല്ലെങ്കിലും നമ്മളുടെ സ്വന്തം മനസില്‍ നിന്ന് ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണം എന്നാണ് ഞാന്‍ അപേക്ഷിക്കുന്നത്- മോഹന്‍ലാല്‍ പറഞ്ഞു.