കോമഡികൾക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചർച്ചകൾ പൊടിപൊടിക്കട്ടെ, വിനു വി ജോണിന് ബെന്യാമിന്റെ മറുപടി
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ പ്രതിദിന സംവാദ പരിപാടിയായ ന്യൂസ് അവറിൽ അവതാരകൻ വിനു വി ജോണും കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥും തനിക്ക് നേരെ ഉന്നയിച്ച പരാമർശങ്ങൾക്കും പരിഹാസത്തിനും മറുപടി നൽകി എഴുത്തുകാരൻ ബെന്ന്യാമിൻ.
ഡാറ്റ കച്ചവടത്തെ കുറിച്ച് ബെന്ന്യാമിൻ നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് സൂചിപ്പിച്ചായിരുന്നു ന്യൂസ് അവറിലെ പരിഹാസം. മറുപടി നൽകാൻ താൻ അവിടെ ഇല്ലാതെയിരുന്നതിനാൽ ഇവിടെ മറുപടി നൽകുന്നുവെന്ന് ബെന്ന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.
ആ എഴുത്തുകാരൻ ഞാനാണ്
ബെന്ന്യാമിന്റെ പ്രതികരണത്തിന്റെ പൂർണരൂപം വായിക്കാം: '' ഏഷ്യാനെറ്റിന്റെ ഇന്നലത്തെ ന്യൂസ് അവർ ചർച്ചയിൽ ശ്രീ. വിനു വി. ജോണും വിഷ്ണുനാഥും പരാമർശിച്ച എഴുത്തുകാരൻ ഞാനാണ്. അവരുടെ പരാമർശങ്ങൾക്കും പരിഹാസത്തിനും മറുപടി പറയാൻ ഞാൻ അവിടെ ഇല്ലാതെയിരുന്നതിനാൽ ഇവിടെ മറുപടി നൽകുന്നു.
നിലപാടിൽ ഉറച്ചു തന്നെ നിൽക്കുന്നു
ഡേറ്റ കച്ചവടത്തെപ്പറ്റി മാസങ്ങൾക്കു മുൻപ് ഇട്ട ഒരു പോസ്റ്റ് ആയിരുന്നു പരാമർശ വിഷയം. ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതിൽ ഒരു വിഷമവും ഇല്ല എന്ന് ഞാൻ അതിൽ എഴുതിയിരുന്നു. അതിനു ശേഷമാണ് കേരളത്തിൽ ഇക്കണ്ട വിവാദങ്ങൾ ഒക്കെ ഉണ്ടായത്. അതിനു ശേഷവും ഞാൻ എന്റെ നിലപാടിൽ ഉറച്ചു തന്നെ നിൽക്കുന്നു.
അന്നും ഇന്നും ഒരു വേവലാതിയും ഇല്ല
കാരണം ഇതിനോടകം തന്നെ ആരെല്ലാമോ ചോർത്തിക്കൊണ്ട് പോയിക്കഴിഞ്ഞ നമ്മുടെ സ്വകാര്യ വിവരങ്ങളെക്കുറിച്ച് എനിക്ക് അന്നും ഇന്നും ഒരു വേവലാതിയും ഇല്ല. നിങ്ങൾക്ക് ഏതെങ്കിലും ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾ ഗൂഗിൾ സേർച്ച് നടത്തുമെങ്കിൽ, നിങ്ങൾക്ക് ഒരു ആൻഡ്രോയ്ഡ് ഫോൺ ഉണ്ടെങ്കിൽ നിങ്ങളുടെ അടിവസ്ത്രത്തിന്റെ അളവ് വരെ ആവശ്യം ഉള്ളവർ പണ്ടേക്ക് പണ്ടേ ചോർത്തിക്കൊണ്ട് പോയിരിക്കുന്നു എന്ന് ഇനിയും മനസിലായിട്ടില്ലാത്തവർക്ക് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ.
ഇനിയും സംശയം ബാക്കി ആണെങ്കിൽ
ആർക്കെങ്കിലും ഇനിയും സംശയം ബാക്കി ആണെങ്കിൽ അടുത്തിടെ ഇറങ്ങിയ The social dilemma എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി ഒന്ന് കാണാൻ ശ്രമിക്കുക. നമുക്ക് സൗജന്യമായി ലഭിച്ചു കൊണ്ടിരിക്കുന്ന ഫേസ്ബുക്ക്, ജി മെയിൽ തുടങ്ങിയവ എങ്ങനെ സർവൈലൻസ് ക്യാപിറ്റലിസം, ഡാറ്റ മൈനിംഗ് എന്നിവയ്ക്കുള്ള ഉപകരണങ്ങളായി നിലകൊള്ളുന്നു എന്ന് മനസിലാവും.
ചർച്ചകൾ പൊടിപൊടിക്കട്ടെ
പിന്നെ ശരീരശാസ്ത്രം എന്ന നോവലിനെ പരാമർശിച്ച് അവയവദാനത്തെ കുറിച്ച് നോവൽ എഴുതി എന്ന് വിനു പരിഹസിക്കുന്നത് കേട്ടു. ഡേറ്റയും അവയവ ദാനവും തമ്മിൽ എന്ത് എന്ന് വിനുവിനെ അറിയൂ. എന്തൊക്കെയാണോ പറയുന്നത്??? കോമഡികൾക്ക് ക്ഷാമം ഉള്ള കാലം അല്ലേ, ചർച്ചകൾ പൊടിപൊടിക്കട്ടെ'' എന്നാണ് കുറിപ്പ്.