ബെന്യാമിനും ആടുജീവിതത്തിലെ നായകന്‍ നജീബും ലോക കേരള സഭയിൽ പങ്കെടുക്കും
ലോക കേരളസഭയില്‍ പ്രതിനിധിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നജീബ് പറഞ്ഞു.
തിരുവനന്തപുരം: പ്രവാസികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രഥമ ലോക കേരള സഭയില്‍ എഴുത്തുകാരന്‍ ബെന്യാമിനും ആടുജീവിതത്തിലെ നായകന്‍ നജീബും പങ്കെടുക്കുന്നു. പ്രവാസജീവിതത്തിന്റെ അറിയാപ്പുറങ്ങള്‍ ലോകത്തിനുമുന്നില്‍ വരച്ചുകാട്ടിയ എഴുത്തുകാരനും കഥാപാത്രവും സഭയിലെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ മാനം നല്‍കും.
മലപ്പുറത്ത് വെള്ളത്തിൽ പ്രസവിച്ച യുവതി മരിച്ചു; ജീവനെടുത്തത് വാട്ടർബെർത്ത്, പ്രസവമുറി പൂട്ടി....
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവരുടെ ശബ്ദത്തില്‍ ഉയര്‍ന്നു കേള്‍ക്കാനുള്ള ഔദ്യോഗിക വേദി ലോക കേരള സഭയിലൂടെ രൂപപ്പെടുമെന്നും ഇത് വലിയ മാറ്റത്തിന് വഴി തെളിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ബെന്യാമിന്‍ പറഞ്ഞു. മലയാളികള്‍ വിവിധ ലോക രാജ്യങ്ങളില്‍ വളരെക്കാലമായി തൊഴിലെടുക്കുന്നുണ്ട്. ഇത്തരത്തില്‍ ഗൗരവതരമായി പ്രവാസികള്‍ക്കായി വേദിയൊരുക്കിയത് പ്രതീക്ഷ തരുന്നു. ജനാധിപത്യം പുതിയ വികസിത കാഴ്ചപ്പാടുകള്‍ കൈക്കൊള്ളുമ്പോള്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനാധിപത്യക്രമം ആരംഭിക്കാനുള്ള ശ്രമമായാണ് ലോക കേരള സഭയെ കാണുന്നത്. വിദേശത്തും സ്വദേശത്തും പ്രവാസികളും അവരുടെ കുടുംബവും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലോക കേരള സഭ രൂപീകരിക്കുന്നതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബെന്യാമിന്‍ പറഞ്ഞു.
ലോക കേരളസഭയില്‍ പ്രതിനിധിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നജീബ് പറഞ്ഞു. പ്രവാസികളുടെ ഉന്നമനത്തിനുതകുന്ന പരിപാടികള്‍ സഭയുടെ രൂപീകരണത്തിലൂടെ നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കുമെന്ന് പ്രതീക്ഷിക്കുന്നതായി നജീബ് പറഞ്ഞു. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ നജീബ് ഇപ്പോള്‍ ബഹ്‌റൈനിലെ അസ്‌കറില്‍ സ്‌ക്രാപ് കമ്പനിയില്‍ ജീവനക്കാരനാണ്.