യതീഷ് ചന്ദ്ര മലയിറങ്ങുന്നു; തൃശൂരിലേക്ക് വരേണ്ടന്ന് ബിജെപി നേതാക്കൾ, പകരം ചുമതല മഞ്ജുനാഥിന്
Recommended Video
പത്തനംതിട്ട: ശബരിമലയിൽ തിളങ്ങിയ എസ് പി യതീഷ് ചന്ദ്ര മലയിറങ്ങുന്നു. യതീഷ് ചന്ദ്രയ്ക്ക് പകരം എസ് പി മഞ്ജുനാഥിനാണ് നിലയ്ക്കലിലെ ക്രമസമാധാന പാലനത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. രണ്ടായിരത്തിൽ അധികം പോലീസുകാരണ് ഇത്തവണ മണ്ഡലകാല തീർത്ഥാടന കാലത്ത് ശബരിമലയിൽ സുരക്ഷയൊരുക്കാൻ എത്തിയത്. എന്നാൽ സോഷ്യൽ മീഡിയയിലെ താരം എസ് പി യതീഷ് ചന്ദ്രയായിരുന്നു.
തുലാമാസപൂജകൾക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമലയിലുണ്ടായ അനിഷ്ടസംഭവങ്ങളെ അപേക്ഷിച്ച് പൊതുവേ ശാന്തമായിരുന്നു ഇതുവരെ മണ്ഡലകാല തീർത്ഥാടനം. സന്നിധാനത്ത് ക്രമസമാധാനം പാലിക്കാൻ വിട്ടുവീഴ്ചയില്ലാത്ത, മുഖം നോക്കാതെയുള്ള നിലപാടുകളാണ് യതീഷ് ചന്ദ്ര സ്വീകരിച്ചിരുന്നത്. നവംബർ 30നാണ് നിലയ്ക്കലിലെ യതീഷ് ചന്ദ്രയുടെ ചുമതലകൾ അവസാനിക്കുന്നത്.
യതീഷ് ചന്ദ്ര ഐപിഎസ്
കർശന നിലപാടുകളുടെ പേരിലാണ് യതീഷ് ചന്ദ്ര പേരെടുത്തത്. ഏത് സർക്കാർ അധികാരത്തിലെത്തിയാലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി തന്നെയാണ് യതീഷ് ചന്ദ്ര മുന്നോട്ട് പോയത്. നിലയ്ക്കലിലെ ക്രമസമാധാന പാലനത്തിലും ഇത് വ്യക്തമായിരുന്നു. ശബരിമലയിൽ സമാധാനപരമായിആർക്കും ദർശനം നടത്താം, അവിടെപ്പോയി സ്ത്രീകളുടെ തലയിൽ തേങ്ങയെറിയാൻ നോക്കിയാൽ വെറുതെ ഇരിക്കില്ലെന്നായിരുന്നു യതീഷ് ചന്ദ്രയുടെ ആദ്യ മാസ് ഡയലോഗ്.
ശശികലയെ തടഞ്ഞു
പോലീസ് തീർത്ത കർശന നിയന്ത്രണങ്ങളും വിലക്കും ലംഘിച്ച് രാത്രിയിൽ സന്നിധാനത്തേയ്ക്ക് പോകണമെന്ന് വാശിപിടിച്ച ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ അഞ്ച് മണിക്കൂറോളം നേരം പോലീസ് തടഞ്ഞുവച്ചു. ഒടുവിൽ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശശികല വീണ്ടും നിലയ്ക്കലിലെത്തിയപ്പോൾ ബസ് തടഞ്ഞ് സന്നിധാനത്ത് പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് എഴുതി ഒപ്പിട്ട് വാങ്ങിയ ശേഷമാണ് യതീഷ് ചന്ദ്ര ഐപിഎസ് കടത്തിവിട്ടത്.
സുരേന്ദ്രനും അറസ്റ്റിൽ
ശശികലയ്ക്ക് പിന്നാലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനാണ് പോലീസ് നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് എത്തിയത്. ഒടുവിൽ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതും ഇതേ ഐപിഎസുകാരനാണ്. വിലക്ക് ലംഘിച്ച് സന്നിധാനത്തേയ്ക്ക് എത്താൻ ശ്രമിച്ചവരെയെല്ലാം ചിരിച്ച മുഖത്തോടെ വിരട്ടിയോടിക്കുന്ന യതീഷ് ചന്ദ്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കേന്ദ്രമന്ത്രിയെ വിറപ്പിച്ചു
സംസ്ഥാന നേതാക്കൾക്ക് നേരെ മാത്രമല്ല കേന്ദ്രമന്ത്രിക്ക് മുമ്പിൽ പോലും നിലപാടിൽ തെല്ലിട അയവില്ലാതെയാണ് യതീഷ് ചന്ദ്ര നേർക്കുനേർ വന്നത്. ഔദ്യോഗിക വാഹനങ്ങൾക്കൊപ്പം എത്തിയ സ്വകാര്യവാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടണമെന്ന പൊൻ രാധാകൃഷ്ണന്റെ പിടിവാശി യതീഷ് ചന്ദ്രയ്ക്ക് മുമ്പിൽ വിലപ്പോയില്ല. ഒടുവിൽ കെഎസ്ആർടിസി ബസിലാണ് മന്ത്രിയും പരിവാരങ്ങളും പമ്പയിലേക്ക് പോയത്.
അന്വേഷണം വരട്ടെ
ശബരിമല സമരം കത്തിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളെയെല്ലാം പൊളിച്ചടുക്കിയത് യതീഷ് ചന്ദ്രയായിരുന്നു. സംഘപരിവാറിന്റെ കണ്ണിലെ കരടാണ് ഈ യുവ ഐപിഎസുകാരനിപ്പോൾ. യതീഷ് ചന്ദ്രയെ കശ്മീരിലേക്ക് അയക്കണമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. എസ്പിക്കെതിരെ കേന്ദ്രമന്ത്രി ലോക്സഭാ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം വരട്ടെ അപ്പോൾ പ്രതികരിക്കാമെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്.
സോഷ്യൽ മീഡിയയിലെ താരം
സോഷ്യൽ മീഡിയയിലെ താരമാണ് എസ്പി യതീഷ് ചന്ദ്ര. പ്രളയകാലത്ത് അരിച്ചാക്ക് ചുമക്കുന്ന വീഡിയോകളും, അങ്കമാലി സമരക്കാരെ വിരട്ടിയോടിക്കുന്ന വീഡിയോകളുമെല്ലാം സോഷ്യൽ ആരാധകർ വീണ്ടും കുത്തിപ്പൊക്കുകയാണ്. കഴിഞ്ഞ ദിവസം സന്നിധാനത്ത് ദർശനം നടത്താനെത്തിയ യതീഷ് ചന്ദ്രയ്ക്ക് ചുറ്റും വിശേഷങ്ങൾ ചോദിക്കാനും സെൽഫിയെടുക്കാനും തീർത്ഥാടകരുടെ തിരക്കായിരുന്നു.
ഹൈക്കോടതി പരാമർശം
ശബരിമലയിൽ യതീഷ് ചന്ദ്രയെ പിന്തുണയ്ക്കുന്നവർ അങ്കമാലിയും വൈപ്പിൻ സമരവും മറക്കരുതെന്ന പ്രചാരണവും സജീവമായിരുന്നു. ഹൈക്കോടതിയിൽ നിന്നു സമാനമായ വിമർശനം നേരിടേണ്ടി വന്നു. എസ്പിയുടെ ശരീര ഭാഷ തന്നെ ശരിയല്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വൈപ്പിൻ സമരത്തിൽ സ്ത്രീകളേയും കുട്ടികളേയും തല്ലിച്ചതച്ച അതേ യതീഷ് ചന്ദ്ര തന്നെയല്ലേ ഇതെന്ന് കോടതി ചോദിച്ചു. എന്നാൽ സർക്കാരും മുഖ്യമന്ത്രിയും യതീഷ് ചന്ദ്രയ്ക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്.
പകരം ചുമതലക്കാർ
15 ദിവസം വീതമാണ് ഉദ്യോഗസ്ഥർക്ക് ശബരിമലയിൽ ചുമതലകൾ നൽകുന്നത്. നവംബർ 30 മുതൽ 14 വരെയുള്ള രണ്ടാംഘട്ടത്തിൽ സന്നിധാനത്തേയും പമ്പയുടേയും സുരക്ഷാചുമതല ഐജി ദിനേന്ദ്ര കശ്യപിനാണ്. നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഐജി അശോക് യാദവിനാണ്. ജോയിന്റ് ചീഫ് കോർഡിനേറ്ററായി ഐജി മനോജ് എബ്രാഹം തുടരും.
നിലയ്ക്കലിൽ
ടെലി കമ്മ്യൂണിക്കേഷൻ എസ്പി എച്ച് മഞ്ജുനാഥ്, സ്പെഷ്യൽ സെൽ എസ്പി വി അജിത് എന്നിവർക്കാണ് നിലയ്ക്കലിലെ ചുമതല. നിലയ്ക്കൽ പൂർണ നിയന്ത്രണത്തിലാണെന്നും പ്രതിഷേധങ്ങൾക്ക് സാധ്യതയില്ലാത്ത വിധം ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും യതീഷ് ചന്ദ്ര പറയുന്നു. തീർത്ഥാടനകാലം നാലു ഘട്ടങ്ങളായി തിരിച്ചാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്.
തൃശൂരിൽ കേറ്റില്ല
എസ് പി യതീഷ് ചന്ദ്രയെ തൃശൂരിൽ ചുമതലയേൽക്കാൻ അനുവദിക്കില്ലെന്ന വെല്ലുവിളിയുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. യതീഷ് ചന്ദ്രയെ എന്തിനാണ് തൃശൂരിൽ വച്ചുകൊണ്ടിരിക്കുന്നത്, ആപ്പിൾ പോലെ ഇരിക്കുന്ന യതീഷ് ചന്ദ്രയ്ക്ക് കറുത്തവനായ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് വെറുപ്പാണെന്നും ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ വിമർശിച്ചു. യതീഷ് ചന്ദ്രയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശബരിമല മുതല്‍ ശശി വരെ; മുള്‍മുനയില്‍ സര്‍ക്കാര്‍, ആഞ്ഞടിക്കാന്‍ പ്രതിപക്ഷം; സഭാസമ്മേളനം തുടങ്ങുന്നു
വിലക്ക് ലംഘിച്ച് കൂടുതൽ ബിജെപി നേതാക്കൾ ശബരിമലയിൽ; സുരക്ഷശക്തമാക്കി പോലീസ്