യതീഷ് ചന്ദ്ര ജഡ്ജിയെ തടഞ്ഞുവെന്ന് ജന്മഭൂമി, സന്നിധാനത്ത് എത്തിയത് മാപ്പ് പറയാനെന്നും വാർത്ത
ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല സംഘര്‍ഷ ഭരിതമായിരിക്കുമ്പോഴാണ് എസ്പി യതീഷ് ചന്ദ്ര സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതും ശശികലയെ വിരട്ടിയും കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് ചോദ്യം ചോദിച്ചതുമെല്ലാം യതീഷിനെ സോഷ്യല്‍ മീഡിയയില്‍ താരമാക്കി.
മറുവശത്ത് ബിജെപിയാകട്ടെ യതീഷ് ചന്ദ്രയ്ക്കെതിരെ വാളുമെടുത്തു. ബിജെപിയും കോണ്‍ഗ്രസും വലിയ പ്രതിഷേധം ഉയര്‍ത്തുകയും ബിജെപി കേന്ദ്രത്തിന് പരാതി നല്‍കുകയും ചെയ്തു. പിന്നാലെ യതീഷ് ചന്ദ്രയെ നിലയ്ക്കലില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയെന്ന് വാര്‍ത്തയും വന്നു. ബിജെപി അനുകൂല പത്രമായ ജന്മഭൂമി വാര്‍ത്ത നല്‍കിയിരിക്കുന്നത് യതീഷ് ചന്ദ്ര സന്നിധാനത്ത് വെച്ച് ഹൈക്കോടതി ജഡ്ജിയെ തടഞ്ഞു എന്നാണ്.
യതീഷ് ചന്ദ്രയെ മാറ്റിയോ?
ബിജെപി അടക്കം ഉയര്‍ത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി യതീഷ് ചന്ദ്രയെ നിലയ്ക്കലില്‍ നിന്ന് മാറ്റിയെന്നും എസ്പി തൃശൂരിലേക്ക് തന്നെ മടങ്ങി എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ യതീഷ് ചന്ദ്ര ഇപ്പോഴും നിലയ്ക്കലില്‍ തന്നെ ഡ്യൂട്ടിയിലുണ്ട്. 30 വരെയാണ് തനിക്ക് നിലയ്ക്കലില്‍ ഡ്യൂട്ടിയെന്നും അത് കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങുമെന്നുമാണ് യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
മാറ്റിയെന്ന് ജന്മഭൂമി
എന്നാല്‍ ഇന്നത്തെ (26-11-18) ലെ ജന്മഭൂമി പത്രവാര്‍ത്ത യതീഷ് ചന്ദ്രയെ മാറ്റിയെന്നും തൃശൂരിലേക്ക് തന്നെ മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു എന്നുമാണ്. ഒപ്പം കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ശബരിമലയിലേക്ക് പോയ ഒരു ജഡ്ജിയെ യതീഷ് ചന്ദ്ര തടഞ്ഞുവെന്നും ഒന്നാം പേജില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍ പറയുന്നു. നിലയ്ക്കലില്‍ വെച്ചാണ് തടഞ്ഞതെന്നും വാര്‍ത്തയിലുണ്ട്.
സന്നിധാനത്ത് വന്ന് മാപ്പ് പറഞ്ഞു
'' ജഡ്ജിയുടെ കാര്‍ തടഞ്ഞ ഇയാള്‍ ജഡ്ജിയെ വിളിച്ച് പുറത്തിറക്കി, അ്ദ്ദേഹവുമായി തര്‍ക്കിച്ചു. കാറില്‍ ആരൊക്കെയുണ്ടെന്ന് പരിശോധിച്ചു. പിന്നീട് യതീഷ് ചന്ദ്രയെ ജഡ്ജി സന്നിധാനത്ത് വിളിച്ച് വരുത്തി. ഇദ്ദേഹം ജഡ്ജിയോട് മാപ്പപേക്ഷിച്ചു. ഹരിവരാസനം കേള്‍ക്കാനാണ് താന്‍ രാത്രി സന്നിധാനത്ത് എത്തിയത് എന്നാണ് ഇതിന് മറ്റുളളവരോട് യതീഷ് ചന്ദ്ര നല്കിയ വിശദീകരണം'എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.
സന്നിധാനത്തെ സ്വീകരണം
കഴിഞ്ഞ ദിവസം രാത്രി നട അടയ്ക്കുന്നതിന് മുന്‍പ് ഹരിവരാസനം തൊഴാന്‍ യതീഷ് ചന്ദ്ര സന്നിധാനത്ത് എത്തിയത് വാര്‍ത്തയായിരുന്നു. സന്നിധാനത്തുളള ഭക്തര്‍ വലിയ സ്വീകാര്യതയാണ് എസ്പിയോട് കാട്ടിയത്. ഭക്തരോട് കുശലം പറയുകയും സെല്‍ഫി എടുക്കുകയും മറ്റും ചെയ്യുന്ന യതീഷ് ചന്ദ്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ആരോപണം ഹൈക്കോടതിയിലും
അതിനിടെയാണ് യതീഷ് ചന്ദ്ര സന്നിധാനത്ത് എത്തിയത് ഹൈക്കോടതി ജഡ്ജിയോട് മാപ്പ് പറയാനാണ് എന്ന് വാര്‍ത്ത വന്നിരിക്കുന്നത്. ശബരിമലയില്‍ ജഡ്ജിയെ പോലീസ് തടഞ്ഞു എന്ന ആരോപണം ഹൈക്കോടതിക്ക് മുന്നിലും എത്തിയിട്ടുണ്ട്. സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്കിയിട്ടുളള ഹര്‍ജിയിലാണ് ഈ സംഭവം പരാമര്‍ശിച്ചിട്ടുളളത് എന്നാണ് റിപ്പോര്‍ട്ട്.
ജഡ്ജി പരാതിപ്പെട്ടില്ല
തടഞ്ഞു എന്ന് പറയപ്പെടുന്ന ജഡ്ജിയുടെ പേരെടുത്ത് പറയാതെയാണ് ഹര്‍ജിക്കാര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ തടയപ്പെട്ട ജഡ്ജി ഇതൊരു പരാതിയായി ഉന്നയിച്ചിട്ടില്ല. ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഭരണഘടനാ വിരുദ്ധമാണ് എന്നാണ് ഹര്‍ജിക്കാരുടെ വാദം. ഈ ഹര്‍ജികളില്‍ ഹൈക്കോടതി നാളെയും വാദം കേള്‍ക്കും.
ഹൈക്കോടതി വിമർശനം
ശബരിമലയിലെ പോലീസ് നടപടികളെ നേരത്തെ ഹൈക്കോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു. നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുളള എസ്പി യതീഷ് ചന്ദ്രയെ പേരടുത്ത് പറഞ്ഞ് തന്നെ കോടതി വിമര്‍ശിക്കുകയുണ്ടായി. നേരത്തെ സ്ത്രീകളെയും കുട്ടികളേയും മര്‍ദിച്ച ആളല്ലേ എന്ന് ചോദിച്ച ഹൈക്കോടതി വേറെ ആരെയും കിട്ടിയില്ലേ ശബരിമലയില്‍ നിയോഗിക്കാന്‍ എന്നും ചോദിച്ചിരുന്നു.
ഹുക്ക വലിക്കുന്ന ഹനാൻ, വീണ്ടും സൈബർ ആക്രമണം, മീന്‍ വെള്ളം തലയില്‍ കമിഴ്ത്തുമെന്ന് ഹനാൻ