അയ്യപ്പനെ തൊഴാൻ യതീഷ് ചന്ദ്ര സന്നിധാനത്ത്, 'കണ്ണീച്ചോരയില്ലാത്ത' എസ്പിയെ സ്നേഹത്തിൽ പൊതിഞ്ഞ് ഭക്തർ
ശബരിമല: കണ്ണില്‍ച്ചോരയില്ലാത്ത പോലീസ് ഓഫീസര്‍ എന്ന വിളിപ്പേരുണ്ട് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്ക്ക്. സിപിഎമ്മുകാരനാണെങ്കിലും ബിജെപിക്കാരനാണെങ്കിലും ഇടപെടല്‍ ഒരുപോലെയാണെന്ന് തെളിയിച്ചിട്ടുമുണ്ട് യതീഷ് ചന്ദ്ര.
ശബരിമല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിലയ്ക്കലില്‍ യതീഷ് ചന്ദ്രയെ നിയോഗിച്ച മുഖ്യമന്ത്രി പിണറായി വിജയന് തെറ്റിയില്ല. പ്രതിഷേധങ്ങളുടെ പ്രഭവ കേന്ദ്രമായ നിലയ്ക്കലില്‍ വെച്ച് തന്നെ നേതാക്കളെ അടക്കം പൂട്ടിയത് ഈ യുവ ഐപിഎസുകാരനാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹം താരമാണ്.
യതീഷ് ചന്ദ്ര ഒന്നാം തരം ക്രിമിനലാണ് എന്നും ഭക്തരെ അടിച്ചമര്‍ത്തുന്നു എന്നുമാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ കഴിഞ്ഞ ദിവസം സന്നിധാനത്ത് തൊഴാനെത്തിയ യതീഷ് ചന്ദ്രയ്ക്ക് ലഭിച്ച സ്വീകരണം വ്യക്തമാക്കുന്നത് മറിച്ചാണ്.
ഈ വരവ് ഒന്നും കാണാതെയല്ല
സിപിഎമ്മുകാരെയും പുതുവൈപ്പിന്‍ സമരക്കാരേയും തല്ലിച്ചതച്ച, അത്ര നല്ലതല്ലാത്ത ട്രാക്ക് റെക്കോര്‍ഡുളള പോലീസ് ഓഫീസറെ സര്‍ക്കാർ നിലയ്ക്കലില്‍ നിയോഗിച്ചത് വെറുതയല്ല. നേരത്തെ തുലാമാസ പൂജയ്ക്കടക്കം നട തുറന്നപ്പോള്‍ സംഘര്‍ഷ കേന്ദ്രമായിരുന്നു നിലയ്ക്കല്‍. മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും നേരെ അക്രമികള്‍ അഴിഞ്ഞാടുക തന്നെ ചെയ്തു.
സർക്കാർ നീക്കം ശരി
ഈ അക്രമികളെ തുരത്തണമെങ്കില്‍ യതീഷ് ചന്ദ്രനെ പോലെ കാര്‍ക്കശ്യമുളള പോലീസുകാരന്‍ തന്നെ വേണമെന്ന സര്‍്ക്കാര്‍ നിലപാട് തെറ്റിയില്ല എന്നാണ് ശബരിമലയില്‍ ഇപ്പോഴുളള സമാധാന അന്തരീക്ഷം തെളിയിക്കുന്നത്. ഇരുമുടിക്കെട്ടുമെടുത്ത് രാത്രി സന്നിധാനത്തേക്ക് പോകാനെത്തിയ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാനും ശശികലയെ പ്രശ്‌നമുണ്ടാക്കാതെ തിരിച്ച് മലയിറക്കാനും ഈ എസ്പിക്ക് കഴിഞ്ഞു.
നിലയ്ക്കലെ താരം
അതോടെയാണ് പ്രതിഷേധങ്ങള്‍ക്കായുളള നേതാക്കളുടെ വരവ് തന്നെ ഇല്ലാതായത്. പിന്നെ വന്നവര്‍ കേന്ദ്ര മന്ത്രിക്കൊപ്പവും എംപിമാർക്കൊപ്പവുമെല്ലാമാണ് മല ചവിട്ടിയത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഡ്യൂട്ടി ചെയ്യുന്നവരോട് നടപ്പാക്കാനാവാത്ത ഉത്തരവിട്ട മന്ത്രിയോട് തിരികെ ചോദ്യം ചോദിച്ചും ആളാവാന്‍ നോക്കിയ എഎന്‍ രാധാകൃഷ്ണനെ വിറപ്പിച്ചും യതീഷ് ചന്ദ്ര വീണ്ടും താരമായി. ഇതോടെ ബിജെപി എസ്പിക്കെതിരെ വാളെടുത്തു.
ഭക്തരിൽ നിന്ന് പരാതിയില്ല
ഭക്തര്‍ക്കെതിരാണ് എസ്പിയെന്നും മന്ത്രിയെ അപമാനിച്ചുവെന്നും ആരോപിച്ച് യതീഷ് ചന്ദ്രയ്‌ക്കെതിരെ ബിജെപി തെരുവിലേക്ക് വരെ ഇറങ്ങിയിരിക്കുന്നു. പ്രതിഷേധക്കാരെ അല്ലാതെ തൊഴാനെത്തുന്ന ഭക്തരെ യതീഷ് ചന്ദ്ര തടഞ്ഞതായോ മോശമായി പെരുമാറിയതായോ ഇതുവരെ ഒരു പരാതി പോലും ഉയര്‍ന്നിട്ടില്ല എന്നത് ശ്രദ്ധിക്കണം. ബിജെപി തങ്ങള്‍ക്കെതിരെ നിന്ന ഓഫീസറെ പാഠം പഠിപ്പിക്കാന്‍ കച്ച കെട്ടുമ്പോള്‍ ഭക്തര്‍ എസ്പിക്ക് വലിയ സ്വീകരണമാണ് സന്നിധാനത്ത് നല്‍കിയിരിക്കുന്നത്.
യതീഷ് ചന്ദ്ര സന്നിധാനത്ത്
ബിജെപി ആരോപിക്കും പോലെ വിശ്വാസികളുടെ ശത്രുവല്ല യതീഷ് ചന്ദ്രയെന്നും കലാപകാരികളുടെ മാത്രം ശത്രുവാണ് എന്നുമാണ് സന്നിധാനത്ത് തൊഴാനെത്തിയ അദ്ദേഹത്തിന് ലഭിച്ച സ്‌നേഹവും സ്വീകാര്യതയും തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി നടയടയ്ക്കുന്നതിന് മുമ്പായി ഹരിവരാസനം തൊഴാനാണ് യതീഷ് ചന്ദ്ര സന്നിധാനത്തേക്ക് എത്തിയത്.
സെൽഫിയെടുക്കാൻ ഭക്തർ
പോലീസ് വേഷത്തില്‍ മുന്നില്‍ നിന്ന് തന്നെ ശാസ്താവിനെ തൊഴുത യതീഷ് ചന്ദ്ര നട അടച്ച ശേഷം നിലയ്ക്കലിലേക്ക് മടങ്ങി. സന്നിധാനത്തുണ്ടായിരുന്ന ഭക്തര്‍ പോലീസിലെ 'ഭരത് ചന്ദ്രനെ' കാണാന്‍ ഓടിയെത്തി. ഗൗരവം വിട്ട് ചിരിയോടെ ആയിരുന്നു ഭക്തര്‍ക്കൊപ്പം യതീഷ് ചന്ദ്രയുടെ ഇടപെടല്‍. മലയാളികള്‍ മാത്രമല്ല അന്യസംസ്ഥാനക്കാരായ ഭക്തരും യതീഷ് ചന്ദ്രയെ കാണാനെത്തി.
ഭക്തർക്ക് ക്രൂരനല്ല
പലരും എസ്പിക്ക് ഷേക്ക് ഷാന്‍ഡ് നല്‍കുകയും കുട്ടി അയ്യപ്പന്മാർ അടക്കമുളളവർക്കൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്തു. ചിലരോടെല്ലാം എസ്പി കുശലം ചോദിച്ചു. ബിജെപി പറയുന്ന പ്രതിച്ഛായ അല്ല ഭക്തര്‍ക്കിടയില്‍ യതീഷ് ചന്ദ്രയ്ക്കുളളതെന്ന് വ്യക്തം. ഫോട്ടോ എടുക്കാനും മറ്റും ആളുകള്‍ കൂടുന്നതിനിടെ പെട്ടെന്ന് തന്നെ യതീഷ് ചന്ദ്ര സന്നിധാനത്ത് നിന്നും മടങ്ങി. ഈ മാസം 30 വരെയാണ് നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് ഡ്യൂ്ട്ടി.
അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച എന്തിന്? ഗവർണറാകുമോ? വെളിപ്പെടുത്തി സെൻകുമാർ