കേരള തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യത; കള്ളക്കടൽ പ്രതിഭാസവും സ്പ്രിങ് ടൈഡും, ജാഗ്രത നിർദേശം
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ,കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയങ്ങളിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ് ന്റെയും സംയുകത ഫലം ആണിതെന്നാണ് റിപ്പോർട്ട്.
ആധാർ വിധി ചരിത്രപരം; 900 കോടി രൂപ സർക്കാരിന് മിച്ചം പിടിക്കാം, ടെലികോം നയത്തിന് അംഗീകാരം!!
വേലിയേറ്റ സമയത്തു തിരമാലകൾ തീരത്തു ശക്തി പ്രാപിക്കുവാനും ശക്തമായി അടിച്ചുകയറുവാനും സാധ്യതയുണ്ട്. തീരത്തു ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്. ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ അകലം പാലിക്കേണ്ടതാണ്. തീരങ്ങളിൽ ഈ പ്രതിഭാസത്തിന്റെ ആഘാതം കൂടുതലായിരിക്കും എന്നതിനാൽ വിനോദ സഞ്ചാരികൾ തീരപ്രദേശ വിനോദ സഞ്ചാരം ഒഴിവാക്കുക. ബോട്ടുകളും വള്ളങ്ങളും തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നതും വരുന്നതും ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും അഥോറിറ്റി നൽകുന്നുണ്ട്.
അതേസമയം കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ജാഗ്രത പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും കനത്ത ജാഗ്രത ആവശ്യമാണെന്നും അറിയിപ്പുണ്ട്. 27ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും 28ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും 29ന് ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും 30ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം , കോഴിക്കോട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപൊക്ക സാധ്യതകളും തള്ളിക്കളയാനാകില്ല.