പിണറായി വിജയൻ കണ്ട യോഗയല്ല യഥാർത്ഥ യോഗ.. മുഖ്യമന്ത്രിയെ 'യോഗ പഠിപ്പിച്ച്' കെ സുരേന്ദ്രൻ
സാധ്യമായ എല്ലായിടത്തും സംഘപരിവാർ ആശയങ്ങൾ തിരുകിക്കയറ്റുക എന്നത് ആർഎസ്എസിന്റെയും ബിജെപിയുടേയും അജണ്ടയുടെ ഭാഗമാണ്. അത് കരിക്കുലത്തിലായാലും യോഗയിലായാലും ഒരുപോലെ തന്നെ. യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്നിരിക്കെ ഹിന്ദുമതത്തിന്റെതാണെന്ന തരത്തിലാണ് സംഘപരിവാർ പ്രചാരണം.
യോഗയെ ആരും ഹൈജാക്ക് ചെയ്യാൻ ശ്രമിക്കേണ്ട എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗ ദിനാചരണത്തിനിടെ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിക്ക് യോഗയെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയെ യോഗ പഠിപ്പിച്ചേ കെ സുരേന്ദ്രൻ അടങ്ങൂ എന്നാണ് തോന്നുന്നത്.
യോഗയെ ഹൈജാക്ക് ചെയ്യേണ്ട
നാലാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല പരിപാടികള്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ചിലര്‍ യോഗയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. യോഗ ഒരു മതാചാരം അല്ലെന്നും മതാചാരം എന്ന നിലയ്ക്ക് യോഗയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കരുതെന്നും പിണറായി പറയുകയുണ്ടായി. എന്നാലിത് കെ സുരേന്ദ്രന് അത്ര കണ്ടങ്ങ് പിടിച്ചിട്ടില്ല. മുഖ്യനെ യോഗ പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ് സുരേന്ദ്രൻ.
യോഗ പഠിപ്പിക്കാൻ സുരേന്ദ്രൻ
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് യോഗ ക്ലാസ് ഇങ്ങനെയാണ്: മിസ്റ്റർ പിണറായി വിജയൻ, ഈ ദുരഭിമാനം ഒരു മുഖ്യമന്ത്രിക്കു ചേർന്നതല്ല. യോഗാദിനാചരണം നടത്തുകയും വേണം എന്നാൽ അതിൻറെ അന്തസ്സത്തയെ അംഗീകരിക്കാനും പറ്റില്ല. യോഗക്കു നിയതമായ ചില രീതികളുണ്ട്. അതിന് ഒരു സ്വത്വമുണ്ട്. അത് തികച്ചും ആധ്യാത്മികമാണ്. മാർക്സിയൻ കാഴ്ചപ്പാടിലൂടെ മനുഷ്യനെ വ്യാഖ്യാനിക്കുന്ന ഒരാൾക്കും അതിനെ അംഗീകരിക്കാനാവില്ലെന്ന് കെ സുരേന്ദ്രൻ പറയുന്നു.
മുദ്രാവാക്യം കൊണ്ട് നടക്കില്ല
ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് ഈ ചതുർവിധ പുരുഷാർത്ഥങ്ങളേയും തൃപ്തിപ്പെടുത്തുമ്പോഴേ ഒരു പൂർണ്ണ മനുഷ്യജന്മം സാർത്ഥകമാവൂ എന്ന ഭാരതീയകാഴ്ചപ്പാട് അംഗീകരിക്കുമ്പോഴേ യോഗയെ അതിൻറെ ശരിയായ അർത്ഥത്തിൽ വിലയിരുത്താനാവൂ. യോഗയും മെഡിറ്റേഷനും പരസ്പരപൂരകമാണ്. പ്രാണായാമവും കുണ്ഡലിനിയെ ഉണർത്തലുമൊക്കെ മുദ്രാവാക്യം മുഴക്കി നടത്താവുന്ന ഒന്നല്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.
ഈ പണി പറ്റുന്നതല്ല
ഒന്നുകിൽ ഭൗതികവാദത്തിൻറെ നിരർത്ഥകതയെ അംഗീകരിച്ച് ഇതിനോട് പൊരുത്തപ്പെടുക. അല്ലെങ്കിൽ ഈ പണി ഞങ്ങൾക്കു പറ്റിയതല്ലെന്നു തുറന്നു പറഞ്ഞ് മാറിനിൽക്കുക. ഈ അന്തർദ്വന്തം താങ്കളുടെ നിസ്സഹായത മാത്രമാണ് വെളിവാക്കുന്നത്. യോഗക്കു പുതിയ നിർവചനങ്ങൾ ചമക്കാനുള്ള താങ്കളുടെ നീക്കം പരിഹാസ്യമാണെന്നു പറയാതെ വയ്യ സുരേന്ദ്രൻ പിണറായിയെ വിമർശിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
പോത്തിനെന്ത് ഏത്തവാഴ
പതിവ് പോലെ പോസ്റ്റിനെ എതിർത്തും പിന്തുണച്ചും നിരവധി പേർ കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. പോത്തിനെന്ത് ഏത്തവാഴ അതുപോലെതന്നെ പിണുവിനെന്ത് യോഗ എന്നാണ് ഒരാളുടെ പരിഹാസം. വടിവാളിന്റെയും കത്തിയുടേയും ഭാഷ മാത്രമേ പിണറായിക്ക് അറിയൂ എന്നും വിമർശനമുണ്ട്. യോഗാദിനാചാരണ ദിനത്തിൽ ഒരു ദിവസത്തേയ്ക്കെങ്കിലും താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്ത് കുണ്ഡലനിയെ ഉണർത്തണം എന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് എന്ന് സുരേന്ദ്രനെ പരിഹസിക്കുന്നവരുമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്