യോഗി ആദിത്യനാഥ് കേരളത്തിലേക്ക്! തീവ്രഹിന്ദുത്വ വികാരം ആളിക്കത്തിക്കുക ലക്ഷ്യം!
കാസര്‍കോഡ്: കടുത്ത ഹിന്ദുത്വവാദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് കേരളത്തിലേക്ക്. കാസര്‍കോഡ് ജില്ലയില്‍ സംഘടിപ്പിക്കുന്ന ഹിന്ദു സമാജോത്സവ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് യോഗി ആദിത്യനാഥ് എത്തുന്നത്. തീവ്രഹിന്ദുവികാരം കേരളത്തില്‍ ആളിക്കത്തിക്കുക ലക്ഷ്യമിട്ടാണ് ആദിത്യനാഥിനെ സംസ്ഥാനത്ത് എത്തിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം കോണ്‍ഗ്രസ്-ലീഗ് നേതാക്കളടക്കം പരിപാടിയുടെ സംഘാടന സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് വിവാദമായിരിക്കുകയാണ്.
ഹിന്ദുത്വത്തിന് വളരാൻ
ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ തങ്ങള്‍ക്ക് വളക്കൂറുളള മണ്ണൊരുക്കാനുളള തീവ്രശ്രമത്തിലാണ് സംഘപരിവാര്‍. ശബരിമല വിഷയത്തില്‍ വിശ്വാസികളെ കൂടെ നിര്‍ത്തുന്നതില്‍ തങ്ങള്‍ വിജയിച്ചു എന്നാണ് ബിജെപി വിലയിരുത്തുന്നത്. ഈ വികാരം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് വരെ കത്തിച്ച് നിര്‍ത്തുക എന്നത് ബിജെപിയുടെ ആവശ്യവുമാണ്.
യോഗി വരുന്നു
കാസര്‍കോഡ് ജില്ലയുടെ പലഭാഗങ്ങളിലും ബിജെപിക്ക് വലിയ സ്വാധീനമുണ്ട്. ഡിസംബര്‍ 1 6ന് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവം. ബുലന്ദ് ശഹര്‍ കലാപത്തിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് കേരളത്തിലേക്കുളള യോഗിയുടെ വരവ്. തീവ്ര വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന യോഗിയിലൂടെ ഹിന്ദു വികാരം ആളിക്കത്തിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ശബരിമലയുടെ പശ്ചാത്തലത്തിൽ
നേരത്തെ ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ വന്നിട്ടുണ്ട് യോഗി ആദിത്യനാഥ്. കേരളത്തിലെ ആശുപത്രികള്‍ ഉത്തര്‍ പ്രദേശിനെ കണ്ട് പഠിക്കണം എന്ന് പറഞ്ഞ യോഗി അന്ന് ട്രോളുകള്‍ക്ക് ഇരയായിരുന്നു. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും ജനരക്ഷാ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കവേ യോഗി പറഞ്ഞിരുന്നു. അയോധ്യയിലെ രാമക്ഷേത്ര വിഷയം കത്തിച്ച് നിര്‍ത്തുന്ന യോഗി കേരളത്തിലെത്തി ശബരിമല വിഷയത്തില്‍ എന്താണ് പറയാന്‍ പോകുന്നതെന്ന ആശങ്ക ഉയരുന്നുണ്ട്.
കോൺഗ്രസ്-ലീഗ് നേതാക്കൾ
അതിനിടെയാണ് കോണ്‍ഗ്രസ്, ലീഗ് നേതൃത്വം പ്രതിരോധത്തിലായിരിക്കുന്നത്. സംഘപരിവാര്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംഘാടന സമിതിയിലാണ് കോണ്‍ഗ്രസിന്റെയും ദളിത് ലീഗിന്റെയും നേതാക്കള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ടായ കൃഷ്ണഭട്ട്, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട പുണ്ടരീകാക്ഷ എന്നിവരാണ് സംഘടാക സമിതിയുടെ വൈസ് ചെയര്‍മാന്‍മാരായിരിക്കുന്നത്.
വിശദീകരണമിങ്ങനെ
ഹിന്ദു സമാജോത്സവത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമില്ല എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഈ രണ്ട് നേതാക്കള്‍ ഒഴിച്ചാല്‍ മറ്റുളളവരെല്ലാം സംഘപരിവാര്‍ ബന്ധമുളളവരാണ്. വിവാദമായതോടെ പുണ്ടരീകാക്ഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത് നേതാവിന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണെന്നും ലീഗ് വ്യക്തമാക്കുന്നു.