കേരളത്തിൽ ലൗ ജിഹാദ് സജീവം; കോടതി തന്നെ കണ്ടെത്തിയിട്ടുണ്ട്, അന്വേഷണം നടക്കുകയാണെന്ന് യോഗി ആദിത്യനാഥ്
Recommended Video
കണ്ണൂർ: ലൗ ജിഹാദ് അപകടകരമായ പ്രവണതയാണ്. കേരളത്തിലും കര്‍ണാകയിലും അതു നടക്കുന്നുണ്ട്. ഹൈക്കോടതിയും സുപ്രീം കോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്രയുടെ രണ്ടാം ദിനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രിം കോടതി നിര്‍ദേശപ്രകാരം ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം നടക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ജനരക്ഷായാത്ര കേരളത്തിലെയും ത്രിപുരയിലെയും പശ്ചിമ ബംഗാളിലെയും കമ്യൂണിസ്റ്റ് സര്‍ക്കാരുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണെന്ന് യോഗി പറഞ്ഞു. കേരളത്തില്‍ സിപിഎം അക്രമത്തില്‍ നിരപാധികള്‍ കൊല്ലപ്പെടുകയാണ്. ബിജെപിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് അവര്‍ ഉണ്ടാക്കുന്നത്. ജനാധിപത്യത്തില്‍ അക്രമത്തിനു സ്ഥാനിമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുപിയിലെ ആശുപത്രികളിൽ നിന്ന് പഠിക്കണം
ഈ രോഗങ്ങളെ എങ്ങനെ നേരിടണമെന്ന് കേരളത്തിലെ നേതാക്കള്‍ യുപിയിലെ ആശുപത്രികളില്‍നിന്നു പഠിക്കണമെന്ന് യോഗി പറഞ്ഞു. യോഗി കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കണമെന്ന സിപിഎമ്മിന്റെ നിര്‍ദേശത്തിന് അദ്ദേഹം മറുപടി കൊടുക്കുകയായിരുന്നു.
ആശുപത്രി സന്ദർശിക്കണം
'എങ്ങനെയാണ് ആശുപത്രികള്‍ നടത്തേണ്ടതെന്ന് പഠിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെ ആശുപത്രികളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു'- എന്നാണ് സിപിഎമ്മിന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചിരിക്കുന്നത്.
കുട്ടികളുടെ മരണം
ഖോരക്പുരിലെ ആശുപത്രിയില്‍ 60ല്‍ അധികം കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ട്വീറ്റ്. ഖൊരക്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെയാണ് മരണങ്ങള്‍ സംഭവിച്ചത്.
അക്രമവും കൊലപാതകവും മാത്രം
കേരളമടക്കം സിപിഎമ്മിന് സ്വാധീനമുള്ള എല്ലാ സംസ്ഥാനങ്ങളിലും അക്രമവും കൊലപാതകങ്ങളുമാണ് നടക്കുന്നതെന്ന് ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യവെ അമിത് ഷാ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
ബംഗാളിലും ത്രിപുരയിലും...
കേരളത്തില്‍ സിപിഎം മുന്നണി അധികാരത്തില്‍ വന്നപ്പോഴൊക്കെ അക്രമങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ടെന്നും ബംഗാളിലും ത്രിപുരയിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
ആട്ടിന്‍ തോലിട്ട ചെന്നായ
അമിത് ഷാ ആട്ടിന്‍ തോലിട്ട ചെന്നായാണെന്നും ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണ് നരേന്ദ്രമോദിയും അമിത് ഷായുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ ബുധനാഴ്ച പ്രതികരിച്ചിരുന്നു.