'രാഹുലിന്റെ ശബ്ദം നിങ്ങൾക്ക് വിലയ്ക്ക് വാങ്ങാൻ കഴിയില്ല, അദ്ദേഹം ചരിത്രം മാറ്റിയെഴുതും'; ടി സിദ്ധിഖ്'
വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞതിന് പിന്നാലെ പ്രതികരിച്ച് വയനാട് എംഎൽഎ ടി സിദ്ധിഖ്. രാഹുൽ വാതിൽ പൂട്ടി ഇറങ്ങിയിരിക്കുന്നത് ഒരുപാട് മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണെന്ന് വൈകാതെ ബോധ്യപ്പെടുമെന്ന് സിദ്ധിഖ് പറഞ്ഞു. 'രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങൾ സംഘ്‌പരിവാറിന്റെ കുഴലൂത്തുകാരയതിരെയാണു രാഹുൽ ഗാന്ധി ശബ്ദിച്ചത്, അഴിമതിക്കെതിരേയും അധികാരം ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കുന്നതിനെതിരെയുമാണു രാഹുൽ ഗാന്ധി ശബ്ദിച്ചത്. ആ ശബ്ദം നിങ്ങൾക്ക് വിലയ്ക്ക് വാങ്ങാൻ കഴിയില്ല', സിദ്ധിഖ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂം വായിക്കാം.
ഈ ചിത്രം ചരിത്രത്തിൽ മായാതെ കിടക്കുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടാ. ഒരു പോരാളിക്ക് നഷ്ടപ്പെടാൻ ഏറെയുണ്ടാകുമെന്ന് പൊരുതുമ്പോൾ തന്നെ അയാൾക്കറിയാം. ഒരുപാട് മനുഷ്യർ പോരാടിയാണു നമ്മൾ സ്വാതന്ത്ര്യം നേടിയത്.ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് കേന്ദ്രം ഭരിക്കാൻ അവസരം കിട്ടി എന്നതിനപ്പുറം 65 ശതമാനത്തിലധികം വരുന്ന ഇന്ത്യക്കാർ ഇപ്പോഴും ബിജെപിക്ക് എതിരെ നിൽക്കുന്നു എന്ന് നമ്മൾ തിരിച്ചറിയണം.

ആ മനുഷ്യൻ വാതിൽ പൂട്ടി ഇറങ്ങിയിരിക്കുന്നത് ഒരുപാട് മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണെന്ന് വൈകാതെ നിങ്ങൾക്ക് ബോധ്യപ്പെടും.
എന്തിനു വേണ്ടി? ആർക്ക് വേണ്ടി? ആ മനുഷ്യൻ ഇന്ത്യ മുഴുവൻ നടന്ന് വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുടങ്ങിയത് ലോകം ഒന്നാകെ വാഴ്ത്തിയപ്പോൾ നിങ്ങൾ ഒന്ന് വിറച്ച് പോയിട്ടുണ്ട്.
ബ്രിട്ടീഷുകാർക്കെതിരെ കോൺഗ്രസ് പൊരുതുമ്പോൾ ആയുധങ്ങൾക്കെതിരെ സഹനമാണു പ്രത്യാക്രമണത്തിനുപയോഗിച്ചതെന്നോർക്കണം. നിങ്ങൾ പണി കഴിപ്പിച്ച പാർലമെന്റ് മന്ദിരത്തിൽ നിന്ന് ജനങ്ങൾ നിങ്ങളെ പുറത്താക്കുന്ന നിമിഷം വരെ കെടാതെ നെഞ്ചിൽ സൂക്ഷിക്കും ഞങ്ങൾ കോൺഗ്രസുകാർ ഈ ചിത്രം.
നിങ്ങൾ ആരെയാണു ഭയപ്പെടുത്തുന്നത്? അലഹബാദിലെ ആനന്ദ ഭവനും, സ്വരാജ് ഭവനും മോത്തിലാൽ നെഹ്‌റു പണികഴിപ്പിച്ചതാണ്. അതൊക്കെ നെഹ്‌റു കുടുംബത്തിന്റെ തറവാടുകളായിരുന്നല്ലോ... ഇന്നത് സർക്കാർ സ്വത്താണ്.ആ കുടുംബവീട് അവർ രാജ്യത്തിന് നൽകി. ജവഹർലാൽ തന്റെ സ്വത്തിൽ നിന്ന് അന്ന് പൊതുഖനജനവിലേക്ക് 192 കോടി രൂപ സംഭാവനയായി നൽകിയത് ഓർക്കുന്നുണ്ടോ?
ഇന്നത്തെ എത്ര ആയിരം കോടി രൂപ മൂല്യം അതിനുണ്ടാവുമെന്ന് കണക്ക് കൂട്ടി നോക്കണം. സ്വത്തുക്കൾ നൽകിയത് മാത്രമല്ല ഇന്ദിരാജിയുടേയും രാജീവ്ജിയുടേയും രക്തം വീണ മണ്ണിൽ രാഹുൽ ഗാന്ധി എന്ന അവർ എരിഞ്ഞ തീ കൊണ്ടവൻ ഉയിർത്തെഴുന്നേൽക്കുമെന്ന് മറ്റാരേക്കാളും ബിജെപിക്ക് അറിയാം. ഭയമാണു നിങ്ങളെ കൊണ്ട് ഇത് ചെയ്യിക്കുന്നത്. ആ ഭയം തന്നെയാണു ഞങ്ങൾ ഉയിർത്തെഴുന്നേൽക്കുമെന്നതിന്റെ സാക്ഷ്യം.
സംഘ പരിവാറിനും മോദി അദാനി കൂട്ടുകെട്ടിനുമെതിരെ ഉറക്കെ ശബ്ദിച്ചതിന്റെ പേരിലാണു രാഹുൽ ഗാന്ധി വേട്ടയാടപ്പെടുന്നത്, രാജ്യത്തെ സാധാരണക്കാരനു വേണ്ടി ശബ്ദിച്ചതിന്റെ പേരിലാണു രാഹുൽ ഗാന്ധി വേട്ടയാടപ്പെടുന്നത്, ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിനാണു രാഹുൽ ഗാന്ധി വേട്ടയാടപ്പെടുന്നത്.
രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങൾ സംഘ്‌പരിവാറിന്റെ കുഴലൂത്തുകാരയതിരെയാണു രാഹുൽ ഗാന്ധി ശബ്ദിച്ചത്, അഴിമതിക്കെതിരേയും അധികാരം ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കുന്നതിനെതിരെയുമാണു രാഹുൽ ഗാന്ധി ശബ്ദിച്ചത്. ആ ശബ്ദം നിങ്ങൾക്ക് വിലയ്ക്ക് വാങ്ങാൻ കഴിയില്ല.
തുഗ്ലക് ലൈനിലെ ഒരു വാടക വീട്ടിൽ നിന്നല്ലാതെ കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയങ്ങളിൽ നിന്ന് രാഹുൽ ഗാന്ധിയെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല. വീടില്ലാത്ത കോടിക്കണക്കിനു മനുഷ്യരുടെ വ്യഥകൾ സ്വയം പേറുന്ന ആ മനുഷ്യൻ ഇപ്പോഴത്തെ ഇന്ത്യൻ ചരിത്രം മാറ്റി എഴുതുന്നത് സംഘ്‌പരിവാർ കാണാനിരിക്കുന്നേയുള്ളൂ...












Click it and Unblock the Notifications