ഗണേഷ് കുമാർ എംഎൽഎയെ അറസ്റ്റിൽ നിന്നും രക്ഷിക്കാൻ നീക്കം.. തല്ല് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം
അഞ്ചല്‍: കൊല്ലം അഞ്ചലില്‍ വെച്ച് യുവാവിനേയും അമ്മയേയും പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍ കയ്യേറ്റം ചെയ്ത സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. കാറിന് സൈഡ് കൊടുത്തില്ല എന്ന പേരിലാണ് അനന്തകൃഷ്ണന് എന്ന യുവാവിനെ അമ്മ ഷീനയുടെ മുന്നില്‍ വെച്ച് എംഎല്‍എ മര്‍ദ്ദിച്ചത്. സംഭവം വന്‍ വിവാദം ആയതോടെയാണ് ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗണേഷ് കുമാറിന്റെ പിതാവ് ആര് ബാലകൃഷ്ണ പിള്ളയുടേയും എന്‍എസ്എസിന്റെയും മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് സൂചന. ഷീനയുടെ രഹസ്യമൊഴി കഴിഞ്ഞ ആഴ്ച കോടതി രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഗണേഷിനെ രക്ഷപ്പെടുത്താനുള്ള ശ്രമം.
അനന്തകൃഷ്ണന്റെ കുടുംബവുമായി എന്‍എസ്എസ് നേതൃത്വം ചര്‍ച്ച നടത്തിയതായി അച്ഛന് സ്ഥിരീകരിച്ചിട്ടുണ്ട്. ചര്‍ച്ച വിജയിക്കുകയാണെങ്കില്സ ഗണേഷ് കുമാറിന് എതിരായ പരാതി പിന്‍വലിക്കുമെന്നും അനന്തകൃഷ്ണന്റെ അച്ഛന് വ്യക്തമാക്കി. അതേസമയം കോടതിയില്‍ രഹസ്യമൊഴി നല്കിയ സാഹചര്യത്തില്‍ പുറത്ത് നിന്നുണ്ടാക്കുന്ന ഒത്തുതീര്‍പ്പ് കോടതി പരിഗണിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
ജൂണ്‍ 13ന് ഉച്ചയോടെയാണ് അനന്തകൃഷ്ണനും അമ്മയും സഞ്ചരിച്ച വാഹനം സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് എംഎല്‍എയുടെ മര്‍ദ്ദനം. ഷീനയെ ഗണേഷ് കുമാര്‍ അസഭ്യം പറഞ്ഞതായും അശ്ലീലമുദ്ര കാണിച്ചുവെന്നും ആരോപണമുണ്ട്. എംഎല്‍എയ്ക്കെതിരെ നല്കിയ പരാതി ആദ്യം സ്വീകരിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. അതേസമയം എംഎല്‍എയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസിനെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളുണ്ട്.