ഇരുമ്പ് ജാക്കികൾ മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിലായി
തിരുവനന്തപുരം : കെട്ടിടങ്ങളുടെ തട്ട് വാർപ്പിന് ഉപയോഗിക്കുന്ന ഇരുമ്പ് ജാക്കികൾ മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിലായി. കാരോട് വില്ലേജിലെ അയിര കുഴിവിള വീട്ടിൽ സുജി (18) ആണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായിലായത്. ബഹുനില കെട്ടിടങ്ങളുടെ തട്ട് വാർപ്പിന് താങ്ങായി ഉപയോഗിക്കുന്ന സെന്ററിംഗ് ജാക്കികൾ മോഷ്ടിക്കുകയാണ് സംഘത്തിന്റെ പ്രധാന തൊഴിൽ. കാരോട് കിഴക്കേക്കര എ.എസ്.നിവാസിൽ അനിയുടെ വീടിനോട് ചേർന്നുള്ള കെട്ടിടത്തിന്റെ പണി പുരോഗമിക്കവെ 45 ഓളം ജാക്കികൾ മോഷണം പോയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പണി നടന്നുവരുന്ന കെട്ടിടത്തിൽ താങ്ങായി ഉറപ്പിച്ചിരുന്ന 110 ജാക്കികളിൽ 45എണ്ണവും സംഘം ഇളക്കി മാറ്റിയിരുന്നു. ജാക്കികൾ മാറ്റിയാൽ ഉണ്ടാകാമായിരുന്ന അപകടത്തെ വകവെക്കാതെ അതി വിദഗ്ദ്ധമായാണ് സംഘം കൃത്യം നടത്തിയത്. ജാക്കി ഒന്നിന് 1600 രൂപ വരെ വിലയുണ്ട്.
ഇത്തരത്തിൽ 72000 രൂപ വിലവരുന്ന ജാക്കികളാണ് മോഷ്ടിച്ചത്. കഴിഞ്ഞ 27നും 28നുമാണ് ഇവർ ജാക്കികൾ കടത്തിത്തിയത്. സുജിയോടൊപ്പമുള്ള സംഘത്തിലെ മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സംഘത്തിന് മറ്റു മോഷണങ്ങളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നതായി പൊഴിയൂർ എസ്.ഐ. വി. പ്രസാദ് അറിയിച്ചു