'ശരിക്കും മരണം എത്ര രസകരമാണ്'.. മുക്കത്തെ ദളിത് പെൺകുട്ടി അനുപ്രിയയുടെ മരണത്തിൽ യുവാവ് അറസ്റ്റിൽ!
കോഴിക്കോട്: ദുരൂഹതയൊഴിയാതെ കോഴിക്കോട് മുക്കത്തെ ദളിത് പെണ്‍കുട്ടി അനുപ്രിയയുടെ മരണം. ചൊവ്വാഴ്ച വൈകിട്ടാണ് വീടിനകത്ത് അനുപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്കൂള്‍ യൂണിഫോം ധരിച്ച നിലയിലാണ് പെണ്‍കുട്ടി ചലനമറ്റ് കിടന്നിരുന്നത്.
പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന യുവാവിനെതിരെയാണ് മരണത്തില്‍ ആരോപണം ഉയര്‍ന്നിട്ടുളളത്. റിനാസ് എന്ന ഈ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റിനാസിനെതിരെ വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടിയുടെ സഹോദരനടക്കം രംഗത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ:
'ശരിക്കും മരണം എത്ര രസകരമാണ്'
ആത്മഹത്യയുടെ തലേദിവസം അനുപ്രിയ തന്റെ ഡയറിയില്‍ കുറിച്ച് വെച്ചത് 'ശരിക്കും മരണം എത്ര രസകരമാണ്' എന്നാണ്. 17കാരിയായ അനുപ്രിയയുടെ മരണത്തിലേക്ക് നയിച്ചത് റിനാസുമായുളള പ്രണയമാണ് എന്നാണ് സംശയിക്കുന്നത്. അനുപ്രിയയുടെ വീട്ടുകാര്‍ റിനാസിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. റിനാസ് ഭീഷണിപ്പെടുത്തിയതായി അനുപ്രിയയുടെ സഹോദരന് ആരോപിക്കുന്നു.
അങ്ങാടിയില്‍ ഇറങ്ങില്ല
അനുപ്രിയ മരണപ്പെട്ടതിന് ശേഷം റിനാസ് ഫോണില്‍ വിളിച്ച് സഹോദരനെ ഭീഷണിപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തല്‍. പോലീസിനോട് തന്റെ പേര് പറഞ്ഞാല്‍ പിന്നെ അങ്ങാടിയില്‍ ഇറങ്ങില്ല എന്നാണ് റിനാസ് ഭീഷണി മുഴക്കിയതെന്ന് സഹോദരന് പറയുന്നു. റിനാസിന്റെ വീട്ടുകാര്‍ അനുപ്രിയയെ ഭീഷണിപ്പെടുത്തിയെന്ന് സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
മാനസിക പീഡനം
റിനാസുമായുളള ബന്ധം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയാതായി അനുപ്രിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. റിനാസുമായി അനുപ്രിയയ്ക്ക് അടുപ്പമുണ്ടെന്ന വിവരം വീട്ടുകാര്‍ വൈകി മാത്രമാണ് അറിഞ്ഞിരുന്നത്. അനുപ്രിയ ആത്മഹത്യ ചെയ്തത് റിനാസിന്റെ മാനസിക പീഡനം കാരണമാണ് എന്നാണ് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നത്.
മതം മാറുന്നതിനെ കുറിച്ച്
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മരിക്കുന്നതിന് തലേ ദിവസം റിനാസിനൊപ്പം പുറത്ത് പോയിരുന്നുവെന്നാണ് സഹപാഠികള്‍ വെളിപ്പെടുത്തുന്നത്. യൂണിഫോം കൂടാതെ മറ്റൊരു വസ്ത്രം കൂടി അന്ന് അനുപ്രിയ ബാഗില്‍ കരുതിയിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു. മതം മാറുന്നതിനെ കുറിച്ച് സഹപാഠികളോട് അനുപ്രിയ പറഞ്ഞിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആത്മഹത്യാ പ്രേരണക്കുറ്റം
ഒരു ഘട്ടത്തില്‍ യുവാവുമായി ഇനി ബന്ധം തുടരാനില്ലെന്നും അനുപ്രിയ പറഞ്ഞതായി സഹപാഠികളില്‍ ചിലര്‍ വെളിപ്പെടുത്തുന്നു. അറസ്റ്റിലായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് റിനാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അനുപ്രിയയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെങ്കിലും പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.