വ്യാജ സന്ദേശം പ്രചരിപ്പിച്ചിട്ടില്ല;നേതാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ്
മലപ്പുറം; ലോക്ക് ഡൗണിനിടെ സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ ഉണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എടവണ്ണയിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ് ഷെരീഫിനേയും യൂത്ത് കോണ്‍ഗ്രസ് എടവണ്ണക്കാട് മണ്ഡലം മുന്‍ സെക്രട്ടറി അലീഷ് സാക്കിറിനെയുമാണ് അറസ്റ്റ് ചെയ്തത്.
അതേസമയം പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. അറസ്റ്റിലായ സാക്കിര്‍ വ്യാജ പ്രചരണം നടത്തിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് പത്രകുറിപ്പിൽ വ്യക്തമാക്കി. പൂർണരൂപം വായിക്കാം
നിജസ്ഥിതി അന്വേഷിക്കാതെ
അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ നാട്ടിലേക്ക് മടങ്ങിപ്പോകാൻ നിലമ്പൂരിൽ നിന്ന് ട്രെയിൻ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന രീതിയിൽ വാട്സാപ്പിൽ പ്രചരണം നടത്തിയതിന് എടവണ്ണ തുവ്വക്കാട് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും വാർത്തകൾ നൽകിയതും.
ആധികാരികത അന്വേഷിക്കാൻ
നിലമ്പൂരിൽനിന്ന് ട്രെയിൻ ഉണ്ട് എന്ന രീതിയിലുള്ള ഒരു വ്യാജ പ്രചരണവും അദ്ദേഹം നടത്തിയിട്ടില്ല. മറ്റെവിടെനിന്നോ അദ്ദേഹത്തിന് ലഭിച്ച ഒരു മെസ്സേജ് അതിന്റെ ആധികാരികത അന്വേഷിക്കാൻ നാട്ടിലുള്ള ഒരു പബ്ലിക് ഗ്രൂപ്പിലേക്ക് ഒരു സന്ദേശം കൈമാറുക മാത്രമാണ് ചെയ്തിട്ടുള്ളത് ഈ സന്ദേശമാണ് ചില തൽപ്പര കക്ഷികൾ എഡിറ്റ് ചെയ്ത് അന്യസംസ്ഥാന തൊഴിലാളികൾക്ക് പോവാൻ ട്രെയിൻ ഉണ്ട് എന്ന് പറയുന്ന രീതിയിൽ ആക്കി പ്രചരണം നടത്തിയത്. അദേഹത്തിന്റെ യഥാർത്ഥത്തസന്ദേശം എഡിറ്റ് ചെയ്ത് പ്രചരണം നടത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്യേണ്ടത്.
പൊതുപ്രവർത്തകൻ ആണ്
ഇന്നലെയും മിനിയാന്നുമൊക്കെയായി നിരവധി അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചുകൊടുക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ച ഒരു പൊതുപ്രവർത്തകൻ ആണ് അദ്ദേഹം. അന്യസംസ്ഥാന തൊഴിലാളികളുടെ ദൈന്യതയും ദുരിതവും ആ സമയങ്ങളിൽ അദ്ദേഹം നേരിട്ട് മനസ്സിലാക്കിയത് ആ സന്ദേശത്തിൽ പങ്കുവെക്കുകയാണ് ഉണ്ടായത്.
വേട്ടയാടുന്നത് ഭൂഷണമല്ല
താഴെ തലത്തിൽ പ്രവർത്തിക്കുന്ന ഒരു പൊതുപ്രവർത്തകനെ തെരുവിൽ വേട്ടയാടുന്നത് ഭൂഷണമല്ല സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് പായിപ്പാട് ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് സർക്കാരിൻറെ മുഖം വികൃതമായി നിൽക്കുന്ന പശ്ചാത്തലത്തിൽ അത് വെള്ളപൂശാൻ വേണ്ടിയുള്ള ഒരു അവസരമായി പലരും ഇതിനെ ഉപയോഗപ്പെടുത്തുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ജാഗ്രതയോടെ കൂടി പ്രവർത്തിക്കേണ്ട പോലീസും ജില്ലാ ഭരണകൂടവും പരാജയപ്പെടുകയാണ് ഉണ്ടായത്.
ജനങ്ങൾക്ക് ബോധ്യമായി
നിജസ്ഥിതി അന്വേഷിക്കാൻ ആവശ്യപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്യുകയും അത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവരെ വെറുതെ വിടുകയും ചെയ്യുന്ന ഒരു സമീപനമാണ് പോലീസും ജില്ലാ ഭരണകൂടവും സ്വീകരിച്ചത്. ഇതിന് വലിയ രീതിയിലുള്ള വാർത്താപ്രചരണം ആണ് സർക്കാരുമായി ബന്ധപ്പെട്ടവർ നൽകിയത് അതുകൊണ്ട് തന്നെ അതിന്പിന്നിലുള്ള രാഷ്ട്രീയം ലക്ഷ്യം ജനങ്ങൾക്ക് ബോധ്യമായി. ഇത്തരം സന്ദർഭങ്ങളിൽ നേതാക്കളും പ്രവർത്തകരും അതീവ ജാഗ്രതയോടെ കൂടി പ്രവർത്തിക്കണമെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി നിർദ്ദേശിക്കുകയാണ്.
വ്യക്തമാക്കേണ്ടതുണ്ട്
സർക്കാരിൻറെ വീഴ്ചകളെ മറച്ചുവെക്കാൻ എന്തുമാർഗ്ഗവും സ്വീകരിക്കാൻ തങ്ങൾക്ക് മടിയില്ല എന്ന രീതിയിലാണ് സിപിഎമ്മും സർക്കാർ സംവിധാനങ്ങളും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ഈ പ്രത്യേകമായ സാഹചര്യത്തിൽ ഇത് നാടിന് അപകടം ചെയ്യും എന്ന് അത്തരക്കാർ തിരിച്ചറിയണമെന്ന് യൂത്ത്കോൺഗ്രസ് ആവശ്യപ്പെടുകയാണ്.യൂത്ത്കോൺഗ്രസ് നേതാവാണ് അറസ്റ്റ് ചെയ്യപ്പെട്ടത്‌എന്ന രീതിയിലാണ് ചില വാർത്താ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നാൽ അദ്ദേഹം നിലവിൽ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു ഫോറത്തിലും അംഗമല്ല എന്നിരിക്കേ ആ രീതിയിൽ പ്രചരിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് പോലീസും മാധ്യമങ്ങളും വ്യക്തമാക്കേണ്ടതുണ്ട്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി പത്രകുറിപ്പിൽ അറിയിച്ചു.