കണ്ണൂരില്‍ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു.. പിന്നിൽ സിപിഎമ്മെന്ന് ആരോപണം.. ഇന്ന് ഹർത്താൽ!!
കണ്ണൂർ: കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. എടയന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി വെട്ടിക്കൊന്നു. മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയായ ഷുഹൈബാണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു. അർധരാത്രിയോടെയാണ് അക്രമം ഉണ്ടായത്. ബോംബെറിഞ്ഞ ശേഷം ഷുഹൈബിനെ വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
ഷുഹൈബിന്റെ കൊലപാതകത്തിന് കാരണക്കാർ സി പി എം പ്രവര്‍ത്തകരാണ് എന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ യു ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താല്‍. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി കണ്ണൂർ ഡി സി സി പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു.
തിങ്കളാഴ്ച രാത്രി തെരൂരിലെ തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന ഷുഹൈബിന് നേരെയാണ് ആക്രമണമുണ്ടായത്. ഷുഹൈബിനൊപ്പം ഉണ്ടായിരുന്ന റിയാസ്, ഷൗക്കത്ത് എന്നിവർക്കും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം കൊലപാതകികൾ വാനിൽ കയറി രക്ഷപ്പെടുകയായിരുന്നു. എടയന്നൂർ മുഹമ്മദ്, റംല എന്നിവരാണ് കൊല്ലപ്പെട്ട ഷുഹൈബിൻറെ മാതാപിതാക്കൾ.