'ലേശം ഉളുപ്പ്', ചില കോൺഗ്രസ് നേതാക്കൾക്ക് പെരുന്തച്ചൻ സിൻഡ്രോം, തുറന്നടിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവനേതാക്കള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ യൂത്ത് കോണ്‍ഗ്രസില്‍ അതൃപ്തി ശക്തം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ അടക്കമുളള നേതാക്കള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ യുവനേതാക്കള്‍ക്ക് അവസരം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിമുഖത കാണിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് ടിറ്റോ ആന്റണി ഫേസ്ബുക്കിലിട്ട കുറിപ്പ് ചര്‍ച്ചയാവുകയാണ്. '1991 മുതൽ മത്സരരംഗത്തുള്ളവർ വീണ്ടും സ്‌ഥാനാർഥി കുപ്പായമിട്ടിറങ്ങുമ്പോൾ "ലേശം ഉളുപ്പ് " എന്ന് നിങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ്' എന്ന് ടിറ്റോ തുറന്നടിച്ചു.
തെരുവിൽ തല്ല് കൊല്ലാനുള്ള ഉപകരണങ്ങൾ
ടിറ്റോ ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' ആലസ്യത്തിലാണ്ട് കിടന്ന കേരളത്തിലെ പ്രതിപക്ഷത്തെ ജനകീയ പ്രക്ഷോഭങ്ങളിലൂടെയും തെരുവിലെ ഏറ്റുമുട്ടലുകളിലൂടെയും ജന്മനസുകളിലേക്കും മുഖ്യധാരയിലേക്കും തിരികെ എത്തിച്ചത് ഇവിടത്തെ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരാണ്. പക്ഷെ തെരുവിൽ തല്ല് കൊല്ലാനുള്ള ഉപകരണങ്ങൾ മാത്രമായാണ് കോൺഗ്രസ് നേതൃത്വം യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകരെ കാണുന്നത്.
ജാതി നോക്കിയല്ല ഞങ്ങൾ ആളെ കൂട്ടുന്നത്
തല്ല് കൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും എന്നതാണ് കേരളത്തിലെ ചെറുപ്പക്കാരുടെ അവസ്‌ഥ. തദ്ദേശ തെരഞ്ഞെടുപ്പുകളിലാണ് യൂത്ത്കോൺഗ്രസ്, കെ എസ് യു പ്രവർത്തകർക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. എന്നാൽ മത്സരിക്കാൻ ഒരു അവസരം വരുമ്പോൾ ജാതിയും ഉപജാതിയും അവരിൽ പലരെയും പറഞ്ഞ് മാറ്റി നിർത്തുന്നത് ശരിയല്ല. കൂടെ നിന്ന് സമരം ചെയുമ്പോൾ ജാതി നോക്കിയല്ല ഞങ്ങൾ ആളെ കൂട്ടുന്നത്.
ശക്തമായി ചെറുക്കേണ്ടി വരും
ഇക്കാര്യം കോൺഗ്രസ് നേതാക്കൾ ഇനിയെങ്കിലും മനസിലാക്കണം. തെരഞ്ഞെടുപ്പുകളിൽ ജനം തള്ളിയവരേയും മൂന്നും നാലും തവണ തവണ മത്സരിച്ചവരേയും വീണ്ടും അവരോധിക്കാനുള്ള കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ നടപടിയെ യൂത്ത് കോൺഗ്രസിന് ശക്തമായി ചെറുക്കേണ്ടി വരും. കേരളത്തിലെ അധോലോക സർക്കാരിനെതിരെ തെരുവിൽ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസുകാരെ മത്സര രംഗത്ത് നിന്ന് ആട്ടിയകറ്റുന്നത് അംഗീകരിക്കാനാവില്ല.
"ലേശം ഉളുപ്പ് "
തദ്ദേശ സ്വയംഭരണ തിരഞ്ഞിടുപ്പിൽ യുവാക്കളെ വെട്ടിനിരത്തിയത് കയ്യുംകെട്ടി നോക്കിയിരിക്കാനാവില്ല. 1991 മുതൽ മത്സരരംഗത്തുള്ളവർ വീണ്ടും സ്‌ഥാനാർഥി കുപ്പായമിട്ടിറങ്ങുമ്പോൾ "ലേശം ഉളുപ്പ് " എന്ന് നിങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ്. നിയമസഭയിൽ തോറ്റാൽ തദ്ദേശം, അവിടെ ജയിച്ചാലും തോറ്റാലും വീണ്ടും സ്‌ഥാനാർഥിത്വം. എത്രനാൾ ഇത് തുടരും. എത്രയോ തിരിച്ചടികൾ ഉണ്ടായി, എന്നിട്ടും നിങ്ങൾ പഠിക്കുന്നില്ല.
Recommended Video
പെരുന്തച്ചൻ സിൻഡ്രോം
എതിർ പാർട്ടിയിലെ സ്‌ഥാനാർഥി പട്ടിക നിങ്ങളൊന്ന് പരിശോധിക്കണം. മൂന്നു തവണയിൽ കൂടുതൽ മത്സരിച്ചവരെ ഒഴിവാക്കി. എൺപത് ശതമാനത്തിനും മേലെ പുതുമുഖങ്ങൽ, യുവാക്കൾ. അവർക്ക് മുതിർന്ന നേതാക്കൾ ഇല്ലാത്തത് കൊണ്ടാവില്ലല്ലോ. ജയസാധ്യതയാണ് പരിഗണിക്കേണ്ടത്. പെരുന്തച്ചൻ സിൻഡ്രോമുള്ള ചില നേതാക്കൾക്ക് സ്‌ഥാനാർഥി പട്ടികയിൽ യുവാക്കളുടെ പേര് കാണുമ്പോൾ തന്നെ ഹാലിളകുകയാണ്. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മറ്റുമതുകളീ നിങ്ങളെ താൻ"