പിസി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും: തുറന്നടിച്ച് നേതാക്കൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി യുഡിഎഫിലെത്താനുളള പിസി ജോര്‍ജിന്റെ ശ്രമങ്ങള്‍ അപ്പാടെ പാളിയിരിക്കുകയാണ്. യുഡിഎഫിലേക്ക് ജനപക്ഷത്തെ എടുക്കില്ലെന്ന് മുന്നണി വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ ഉമ്മന്‍ ചാണ്ടി അടക്കമുളള നേതാക്കള്‍ക്കെതിരെ പിസി ജോര്‍ജ് രംഗത്ത് എത്തുകയും ചെയ്തു.
ഉമ്മന്‍ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും പിസി ജോര്‍ജ് വെല്ലുവിളിച്ചു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്റെ പിഎസ്സി സമരപ്പന്തലില്‍ എത്തിയ പിസി ജോര്‍ജിന്റെ പൊന്നാട റിജില്‍ മാക്കുറ്റി നിരസിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ റിയാസ് മുക്കോളി അടക്കം നിരാഹാരം കിടന്ന മറ്റ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൊന്നാട സ്വീകരിച്ചു. ഇപ്പോള്‍ പിസി ജോര്‍ജിനെതിരെ റിജില്‍ മാക്കുറ്റിയും റിയാസ് മുക്കോളിയും രംഗത്ത് വന്നിരിക്കുകയാണ്.
ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യം
റിജിൽ മാക്കുറ്റിയുടെ പ്രതികരണം: '' പി സി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും. കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാർ MLA ആയത് ആരുടെ ഒക്കെ വോട്ട് കൊണ്ടാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു''.
റിജിൽ നിരസിച്ചു
റിയാസ് മുക്കോളിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''രണ്ട് ദിവസം മുമ്പാണ് പൂഞാർ MLA പി.സി ജോർജ് യൂത്ത് കോൺഗ്രസ്സിന്റെ നിരാഹാര സമര പന്തലിൽ എത്തിയത്. ഈ സമരത്തിന്റെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് വന്ന ഒരാൾ എന്ന നിലക്ക് സംഘാടക സമിതി അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിക്കുകയും ചെയ്തു, പ്രസംഗ ശേഷം നിരാഹാരമിരിക്കുന്ന ഞങ്ങളെ ഷാൾ അണിയിക്കാൻ വരുകയും ഞാനും നുസൂറും ഷാൾ സ്വീകരിക്കുകയും, റിജിൽ നിരസിക്കുകയും ചെയ്തു.
ഐക്യദാർഢ്യം സ്വീകരിച്ചു
വിയോജിപ്പുകളോടെ സ്വീകരിക്കുക എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. നമ്മുടെ മുദ്രാവാക്യത്തോട് ഐക്യപ്പെട്ട് സമര പന്തലിലേക്ക് കടന്നുവന്ന ഒരാളെ പൂർണ്ണമായ് തിരസ്കരിക്കാതെ ഒരു പൊതുവിഷയത്തിൽ സ്വീകരിക്കേണ്ട ജനാധിപത്യ പരമായ ഒരു സമരമര്യാദ മാത്രമാണ് ഞങ്ങൾ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ആദരം സ്വീകരിച്ചതിന് സമരത്തിന്റെ മുദ്രാവാക്യത്തോടുള്ള ഐക്യദാർഢ്യം സ്വീകരിച്ചു എന്ന് മാത്രമേ അർത്ഥമുള്ളു.
വില കുറഞ്ഞ പ്രസ്താവനകൾ
അദ്ദഹം കേരള രാഷ്ട്രീയത്തിലെ ഒരു മാലിന്യമാണെന്നും, സന്ദർഭത്തിനനുസരിച്ച് വർഗ്ഗീയ നിലപാടുകൾ സ്വീകരിച്ച് ആരെയും മോശമാക്കി, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായത്തെ എന്തും വിളിച്ചു പറയാമെന്ന ധാരണയിൽ മുമ്പോട്ട് പോവുന്ന ഒരാളാണെന്നും കൃത്യമായ ബോധ്യം ഞങ്ങൾക്കുണ്ട്. ദിനംപ്രതി അത് കൂടിക്കൂടി വരികയുമാണ്. ഇന്നും അദ്ദേഹം വില കുറഞ്ഞ പ്രസ്താവനകളുമായ് വളരെ മോശം ഭാഷയിൽ സംസാരിച്ചിരിക്കുകയാണ്
പൊന്നാട കത്തിച്ച് പ്രതിഷേധം
ആദിത്യ മര്യാദക്ക് പോലും അയാൾ അർഹനല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തോടുള്ള പ്രതിഷേധം ഞങ്ങൾ രേഖപ്പെടുത്തുകയാണ്. അയാൾ ഞങ്ങളെ അണിയിച്ച പൊന്നാട PC ജോർജിന്റെ കോലത്തിൽ തന്നെ അണിയിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് സമര പന്തലിൽ വെച്ച് അത് കത്തിക്കുന്നു....''