പാലക്കാട് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
പാലക്കാട്: യുഡിഎഫ് ഭരണത്തിലുള്ള പാലക്കാട് സര്‍വീസ് സഹകരണ ബാങ്കിലേക്കുള്ള പ്യൂണ്‍പരീക്ഷാ നടത്തിപ്പുകേന്ദ്രത്തിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധത്തെത്തുടര്‍ന്ന് പരീക്ഷ മാറ്റിവെച്ചു. ഭരണസമിതിയിലുള്‍പ്പെട്ടവരുടെ വേണ്ടപ്പെട്ടവര്‍ക്ക് തസ്തിക മാറ്റിവെച്ചശേഷം കണ്ണില്‍പൊടിയിടാനായി നടത്തുന്ന പരീക്ഷയാണെന്നും പരീക്ഷാപേപ്പര്‍ ചോര്‍ന്നിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു സമരം.
നാല് പ്യൂണ്‍തസ്തികകളിലേക്കാണ് ഞായറാഴ്ച മോയന്‍ എല്‍.പി. സ്‌കൂള്‍ കേന്ദ്രമായി പരീക്ഷ നടത്താനിരുന്നത്. 140 പേര്‍ പരീക്ഷയ്‌ക്കെത്തി. എന്നാല്‍, തുടങ്ങുംമുമ്പുതന്നെ പ്രതിഷേധമാരംഭിച്ചു. പ്യൂണ്‍ തസ്തികകളിലേക്ക് ജില്ലാ കോണ്‍ഗ്രസ് ഉന്നതനേതാവ്, ഡി.സി.സി. സെക്രട്ടറി, ബാങ്ക് ഡയറക്ടര്‍ തുടങ്ങിയവരുടെ ബന്ധുക്കളെ കോഴവാങ്ങി നിയമിച്ചെന്നാണ് പ്രധാന ആരോപണം. തലേദിവസം സാമൂഹികമാധ്യമങ്ങള്‍ വഴി ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്നും ആരോപിച്ചു.
സ്ഥാനമാനങ്ങളും ജോലിയും പാര്‍ട്ടിയിലെ ഉന്നതര്‍മാത്രം കൈയാളുന്നത് വര്‍ഷങ്ങളായി തുടരുകയാണെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ബാങ്ക്പരിധിയിലല്ലാത്ത ചേലക്കര, ചിറ്റൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവരെ തിരഞ്ഞെടുക്കാമെന്ന് വാഗ്ദാനമുള്ളതായി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. . പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന ആളുകളെ പരിഗണിക്കുക, ബാങ്ക്പരിധിയിലുള്ളവരെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത, ഷൈജു മരുതറോഡ്, ഹരിദാസ് മച്ചിങ്ങല്‍, അനില്‍ ബാലന്‍, ദിലീപ് മാത്തൂര്‍, സൗമ്യ വിനേഷ്, റിജേഷ് ബാലന്‍, ദാസന്‍ വെണ്ണക്കര, സദ്ദാം, ബഷീര്‍ പൂച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.
നോര്‍ത്ത് പോലീസും സ്ഥലത്തെത്തി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷനടത്തുന്നതെന്നും പ്രതിഷേധത്തെത്തുടര്‍ന്ന് പരീക്ഷ മാറ്റിവെച്ചതായും ബാങ്ക് സെക്രട്ടറി സി. രമേഷ്‌കുമാര്‍ അറിയിച്ചു. ആരോപണം അടിസ്ഥാനരഹിതം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പരീക്ഷ നടത്തി പട്ടിക വരുംപ്രകാരമാണ് നിയമനം. പണം വാങ്ങിയിട്ടില്ല. പുറത്തുനിന്നുള്ള ഏജന്‍സിയെ പരീക്ഷാച്ചുമതല ഏല്പിക്കുകയാണുണ്ടായത്. ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുമില്ല. -കെ.സി. രാജകൃഷ്ണന്‍ ബാങ്ക് പ്രസിഡന്റ്