കിംസിൽ ശസ്ത്രക്രിയക്കിടെ യുവാവിന്റെ മരണം... സത്യമെന്ത്, പിഴച്ചത് കിംസിന്? തെളിവുകളുണ്ടെന്ന് കുടുംബം
തിരുവനന്തപുരം: കിംസ് ആശുപത്രിയിലെ ചികിത്സക്കിടെ കല്ലറ സ്വദേശിയായ സമീര്‍ എന്ന യുവാവ് മരണപ്പെട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ. ചികിത്സക്കിടെ ഡോക്ടര്‍ക്ക് സംഭവിച്ച പിഴവാണ് സമീറിന്‍റെ മരണത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. തെളിവുകള്‍ ഉണ്ടായിട്ടും ഡോക്ടറെ പ്രതിയാക്കാനോ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ തയ്യാറാകുന്നില്ലെന്നാണ് വണ്‍ഇന്ത്യക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഇവര്‍ പറയുന്നത്.
Recommended Video
യൂറോപ്യന്‍ ഉല്ലാസകപ്പലിലെ ജീവനക്കാരനായ സമീര്‍ അവധിക്ക് നാട്ടില്‍ എത്തിയപ്പോഴാണ് ശാരീരിക പരിശോധനകള്‍ക്കായി 2019 ഏപ്രിലില്‍ കിംസ് ആശുപത്രിയില്‍ എത്തുന്നത്. പരിശോധനയില്‍ കിഡ്നി സ്റ്റോണ്‍ കണ്ടെത്തുകയായിരുന്നു. ഇത് നീക്കം ചെയ്യുന്നതിനായി മൂന്ന് തവണയാണ് സമീര്‍ ശസ്ത്രക്രിയക്ക് വിധേയനായത്. പക്ഷെ മൂന്നാം തവണ സമീറിന്‍റെ ജീവനറ്റ ശരീരമാണ് ബന്ധുക്കളെ കാത്തിരുന്നത്. അത്രയേറെ സങ്കീർണമല്ലാത്ത കിഡ്നി സ്റ്റോണ്‍ നീക്കം ചെയ്യല്‍ ശസ്ത്രക്രിയ എങ്ങനെ ഒരാളുടെ മരണത്തിന് ഇടയാക്കിയെന്ന സംശയം സ്വാഭാവികമായും ഉയര്‍ന്നു വന്നു. ഈ സംശയങ്ങള്‍ക്ക് ബലമേകുന്ന ചില തെളിവുകളും കുടുംബം പുറത്തുവിടുന്നു. ഭര്‍ത്താവിന്‍റെ മരണത്തില്‍ തങ്ങള്‍ക്കുള്ള സംശയങ്ങളെ കുറിച്ച് വണ്‍ ഇന്ത്യയോട് മനസ്സ് തുറക്കുകയാണ് സമീറിന്‍റെ ഭാര്യയും ബന്ധുക്കളും.
ഷീബ പറയുന്നത്
2019 ഏപ്രിലില്‍ നടത്തിയ ഫുള്‍ ബോഡി ചെക്കപ്പില്‍ കിഡ്നി സ്റ്റോണിന്‍റെ പ്രശ്നമല്ലാതെ മറ്റൊന്നും കണ്ടെത്തിയില്ലായിരുന്നെന്നാണ് സമീറിന്‍റെ ഭാര്യ ഷീബ വ്യക്തമാക്കുന്നത്. ഇത് നീക്കം ചെയ്യുന്നതിനായി യൂറോളജി വിഭാഗത്തിലെ ഡോക്ടർ സുധിനെയാണ് സമീപിച്ചത്. 23 എംഎം സ്റ്റോണ്‍ ഉള്ളത് കൊണ്ട് പിസിഎന്‍എല്‍ (കീ ഹോൾ) ശസ്ത്രക്രിയ വേണമെന്നും എപ്രില്‍ 30 ന് ശസ്ത്രക്രിയ വിധേയമാകണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ അവധി അവസാനിക്കാറായതിനാൽ സമീര്‍ ജോലിക്കായി വീണ്ടും കപ്പിലിലേക്ക് പോയി.
ജനുവരി 26 ന് ആദ്യ ശസ്ത്രക്രിയ
പിന്നീട് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് നാട്ടിലെത്തുന്നത്. ഇതിനിടയില്‍ കിംസ് ആശുപത്രിയില്‍ നിന്ന് പലതവണ തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് ഷീബ പറയുന്നത്. എന്തുകൊണ്ട് സര്‍ജറി ചെയ്തില്ല, ഇനി ചികിത്സയ്ക്ക് വരുമോ എന്നൊക്കെയായിരുന്നു അവര്‍ ചോദിച്ചിരുന്നത്. പിന്നീട് ജനുവരിയില്‍ നാട്ടിലെത്തിയ സമീര്‍ വീണ്ടും കിംസിലെത്തുകയും ജനുവരി 26 ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തു.
ആര്‍ഐആര്‍എസ് മതിയെന്ന് ഡോക്ടര്‍
പിഎസിഎന്‍ല്‍ (കീ ഹോള്‍) ശസ്ത്രക്രിയ മതിയെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ശസ്ത്രക്രിയ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നതിന് അരമണിക്കൂര്‍ മുമ്പാണ് അതിനേക്കാൾ നല്ലത് ആര്‍ഐആര്‍എസ് (റിട്രോഗ്രേഡ് ഇൻട്രാ റീനൽ സർജറി) ആണെന്ന് ഡോക്ടര്‍ പറഞ്ഞത്. സാധരണക്കാരായ ഞങ്ങള്‍ക്ക് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം ഒന്നും അറിയില്ലായിരുന്നെന്നും ഷീബ വ്യക്തമാക്കുന്നു. ആര്‍ഐആര്‍എസിനായി ഡോക്ടര്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. കീ ഹോൾ സര്‍ജറി ചെയ്താല്‍ ആന്തരിക രക്തസ്രാവവും അണുബാധയും ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും അത് വൃക്കയെ ബാധിച്ചേക്കും എന്നൊക്കെയായിരുന്നു ഡോക്ടർ പറഞ്ഞത് എന്നും ഷീബ വണ്‍ ഇന്ത്യയോട് പറഞ്ഞു.
ആധുനിക ചികിത്സാ രീതി
(പ്രതീകാത്മ ചിത്രം)
കിഡ്നി സ്റ്റോണ്‍ നീക്കം ചെയ്യുന്നത് ഏറ്റവും ആധുനികമായി ചെയ്തുവരുന്ന ചികിത്സാ രീതിയാണ് ആര്‍ഐആര്‍എസ്. ശരീരത്തില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കാതെ മൂത്രനാളത്തിലൂടെ ലേസര്‍ ഉഫയോഗിച്ച് കല്ല് നീക്കം ചെയ്യുന്ന രീതിയാണ് ഇത്. ആര്‍ഐആര്‍എസ് ട്രീന്‍റ്മെന്‍റ് ചെയ്യുന്നതോടെ ഒറ്റദിവസം കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് ഡോക്ടര്‍ അന്ന് പറഞ്ഞ്. എന്നാല്‍ ഇതിന് വിവിധ ഘട്ടങ്ങള്‍ ഉണ്ടെന്നും മൂന്ന് മാസം വരെ സമയം എടുക്കുമെന്നാണ് പിന്നീട് മറ്റൊരു യൂറോളജിസ്റ്റ് തങ്ങളോട് വ്യക്തമാക്കിയതെന്നും സമീറിന്‍റെ ഭാര്യ പറയുന്നു.
നിങ്ങള്‍ക്ക് അറിഞ്ഞു കൂടേ..
ആദ്യ ഘട്ടത്തില്‍ സ്റ്റെന്‍ഡ് ഇടാന്‍ ലോക്കല്‍ അനസ്ത്യേഷ്യ മതി എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ 8500 രൂപ ചിലവ് വന്ന ജനറല്‍ അനസതേഷ്യയാണ് നല്കിയത്. ഇതോടെ രോഗി 5 മണിക്കൂറോളം മയക്കത്തിലായി. ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന സമയത്താണ് കല്ല് പൊടിച്ചു കളയാന്‍ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വരണമെന്ന് പറയുന്നത്. എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല എന്ന് ചോദിച്ചപ്പോള്‍ ഇതൊന്നും നിങ്ങള്‍ക്ക് അറിഞ്ഞു കൂടേ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുചോദ്യമെന്നും ഷീബ പറയുന്നു.
അസുകം ഭേഗമായെന്ന് ഡോക്ടര്‍
ഫെബ്രുവരി 10 നാണ് രണ്ടാംഘട്ട ശസ്ത്രക്രിയക്കായി സമീര്‍ വീണ്ടും ഹോസ്പിറ്റലില്‍ അഡ്മിറ്റാവുന്നത്. പിറ്റേ ദിവസം അര്‍ഐആര്‍എസ് ലേസര്‍ ട്രീന്‍റമെന്‍റ്റ് നടന്നു. മൂന്ന് മണിക്കൂര്‍ നേരത്തെ സര്‍ജറിക്ക് ശേഷം കല്ല് പൂര്‍ണ്ണമായും നീക്കം ചെയ്തെന്ന് ഡോക്ടര്‍ എന്നെ വിളിച്ച് പറഞ്ഞു. ബോട്ടിലില്‍ കുറച്ച് കല്ല് എടുത്ത് എന്നെ കാണിക്കുകയും ചെയ്ത്. ചെറിയ പൊടികള്‍ അവശേഷിക്കുന്നുണ്ടാകും അത് ഭാവിയില്‍ മൂത്രത്തിലൂടെ കുഴപ്പങ്ങളില്ലാതെ പോവുമെന്നും ഡോക്ടറ്‍ പറഞ്ഞെന്നും ഷീബ വ്യക്തമാക്കുന്നു.
വാക്കുതര്‍ക്കവും സര്‍ട്ടിഫിക്കറ്റും
ഫെബ്രുവരി 15 നാണ് ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള ശാരീരിക പരിശോധന കൊച്ചിയിലെ ഒരു സ്വാകര്യ ലാബില്‍ സമീര്‍ നടത്തുന്നത്. കിഡ്നി സ്റ്റോണ്‍ ഉള്ളതിനാല്‍ അണ്‍ഫിറ്റ് എന്നായിരുന്നു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയത്. ഈ റിപ്പോര്‍ട്ടുമായി സമീറും കുടുംബവും നേരെ കിംസ് ആശുപത്രിയില്‍ എത്തുകയും അത് വാക്കുതര്‍ക്കത്തിലേക്ക് നയിക്കുകയും ചെയ്തു. രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചിട്ടും കിഡ്നി സ്റ്റോണ്‍ മാറിയില്ല എന്ന് പറഞ്ഞപ്പോള്‍ അസുഖം പൂര്‍ണ്ണമായും ഭേദമായി എന്ന് ഒരു സര്‍ട്ടിഫിക്കറ്റ് പോലും കിംസ് ആശുപത്രിയിലെ ഡോക്ടർ നൽകിയതായി ഷീബ വ്യക്തമാക്കി. ആ സർട്ടിഫിക്കറ്റിന്റെ പകർപ്പ് വൺഇന്ത്യയ്ക്ക് നൽകുകയും ചെയ്തിട്ടുണ്ട്.
വീണ്ടും ശസ്ത്രക്രിയ
പിന്നീട് വീട്ടില്‍ തിരിച്ചെത്തി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ കല്ലുകള്‍ മൂത്രത്തിലൂടെ പോവുകയും വേദന അനുഭവപ്പെടുകയും ചെയ്തു. ഇതോടെ പത്തൊമ്പാതാം തീയ്യതി വീണ്ടും ഡോക്ടറെ പോയി കണ്ട് തര്‍ക്കിച്ചപ്പോഴാണ് പിറ്റേദിവസം ഒരു ചെറിയ സര്‍ജ്ജറി കൂടി നടത്താമെന്ന് ഡോക്ടറ്‍ ഉറപ്പ് നല്‍കുന്നത്. ഇനി പണം നൽകാനാവില്ലെന്ന് വ്യക്തമാക്കിയപ്പോൾ ഓപ്പറേഷൻ തീയേറ്ററിന്റെ ചെലവായി 40,000 രൂപ നൽകേണ്ടി വന്നു എന്നും ഷീബ പറഞ്ഞു.
മൂന്നാമത്തെ ശസ്ത്രക്രിയ
ലോക്കല്‍ അനസ്ത്യേഷ്യയാണ് മൂന്നാമത്തെ സര്‍ജറിക്ക് വേണ്ടതെന്നാണ് മറ്റൊരു ഡോക്ടര്‍ ആദ്യം വന്ന് പറഞ്ഞത്. രോഗിക്ക് ബിപിക്ക് കുറവായതിനാല്‍ വല്ല പ്രശ്നവും ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ ഡോക്ടര്‍ നോക്കിക്കോളും എന്നായിരുന്നു നഴ്സ് പറഞ്ഞത്. ആറരയ്ക്കാണ് ഓപ്പറേഷന്‍ തുടങ്ങുന്നത്. പിന്നീട് പതിനൊന്നരയോടെ ഡോക്ടറുടെ ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്നാണ് താന്‍ ഐസിയു വാര്‍ഡില്‍ എത്തുന്നതെന്നും ഷീബ വണ്‍ ഇന്ത്യയോട് പറഞ്ഞു.
ഹൃദയസ്തംഭനം
സുധിന്‍ ഉള്‍പ്പടേയുള്ള മറ്റ് ഡോക്ടര്‍മാര്‍, മാനേജ്മെന്‍റ് സ്റ്റാഫുകള്‍, തുടങ്ങിയ എല്ലാവരും അവിടെ ഉണ്ടായിരുന്നു. വ്യത്യസ്തമായ രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. ഭര്‍ത്താവിനെ കാണണമെന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ കാണാന്‍ പറ്റില്ലെന്നും ഒരു സര്‍ജറി കൂടെ ആവശ്യമുണ്ട്, നേരത്തെ നടത്തിയ സര്‍ജറിക്കിടെ ഹൃദയസ്തംഭനം ഉണ്ടായെന്നും ഇതിന് ആന്‍ജിയോ പ്ലാസ്റ്ററി ചെയ്യാന്‍ നിങ്ങള്‍ ഒപ്പിട്ട് തരണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാണാതെ ഒപ്പിടാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അതിന് അവര്‍ സമ്മതിച്ചില്ലെന്നും ഷീബ പറഞ്ഞു.
സമ്മതപത്രം ഒപ്പിട്ടിട്ടും
പിന്നീട് ബന്ധുക്കള്‍ അടക്കം വന്നതോടെയാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് സമീര്‍ മരണപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണ് വാരിയെല്ലുകള്‍ ഒടിഞ്ഞതായി കണ്ടെത്തിയത്. എന്നാൽ ഹൃദ്രോഗികൾക്ക് സിപിആർ നൽകുന്പോൾ വാരിയെല്ലുകൾക്ക് പൊട്ടലുണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നത്. ലോക്കല്‍ അനസ്തേഷ്യക്കുള്ള സമ്മതപത്രം ഒപ്പിട്ട് വാങ്ങിയിട്ടും സമീറിന് ജനറൽ അനസ്തേഷ്യയാണ് മൂന്നാം തവണയും നൽകിയത് എന്നാണ് മറ്റൊരു പരാതി. എന്തുകൊണ്ട് ജനറല്‍ അനസ്തേഷ്യ കൊടുത്തതെന്നുമാണ് സഹോദരിയുടെ മകന്‍ അജ്മല്‍ ചോദിക്കുന്നു.
10 ലക്ഷം വാഗ്ദാനം
സമീറിന്‍റെ പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ദിവസം തന്നെ കിംസിന്‍റെ ഷെയര്‍ ഹോള്‍ഡര്‍ എന്ന് അവകാശപ്പെടുന്ന ഖാദര്‍ എന്ന ആൾ തന്നെ വിളിച്ചു എന്നും ഷീബ വെളിപ്പെടുത്തുന്നുണ്ട്. നിയമനടപടികളുമായി മുന്നോട്ട് പോകാതിരിക്കാൻ 10 ലക്ഷം വാഗ്ദാനം ചെയ്യുന്നതിന്റെ കോൾ റെക്കോർഡും ഷീബയുടെ കൈവശം ഉണ്ട്. ഈ ഫോണ്‍ റെക്കോര്‍ഡറുകള്‍ വണ്‍ ഇന്ത്യക്ക് നൽകിയിട്ടുണ്ട്.
സഹോദരന്‍ ചോദിക്കുന്നത്
മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നത് അംഗീകരിക്കണമെങ്കില്‍ അന്നത്തെ ശസ്ത്രക്രിയയുടെ വീഡിയോ ദൃശ്യങ്ങള്‍ നൽകണം എന്നാണ് സമീറിന്‍റെ സഹോദരന്‍ സുധീര്‍ ആവശ്യപ്പെടുന്നത്. പല രോഗികള്‍ക്കും കിംസ് ആശുപത്രി ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ വണ്‍ ഇന്ത്യ പ്രതിനിധികള്‍ കിംസ് അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല.
കിംസ് പറയുന്നത്
അതേസമയം, സമീറിന്‍റെ മരണത്തില്‍ ആശുപത്രിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് കിംസ് അധികൃകര്‍ നേരത്തെ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. രോഗിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും വീട്ടുകാരുടെ നിര്‍ദേശപ്രകാരമാണ് ശസ്ത്രക്രിയ നടത്തിയതെന്നും ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ ഉയര്‍ത്തിയ പല ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും കിംസ് ഇപ്പോഴും മറുപടി നല്‍കുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
മദ്യം നല്കിയത് ഭര്‍ത്താവ്, പീഡിപ്പിച്ച് സുഹൃത്തുക്കള്‍; തിരുവനന്തപുരത്തെ ഞെട്ടിച്ച് കൂട്ട ബലാത്സംഗം