സുഹൃത്തിന്റെ വീട്ടിൽ യുവാവ് മരിച്ചനിലയിൽ
പത്തനാപുരം: യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴപ്പാറ ഉടയൻ ചിറ പാറയ്ക്കൽ വീട്ടിൽ റെജി (40 )യെയാണ് സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് വാഴപ്പാറ സ്വദേശികളായ ബാബു, പുഞ്ചിരി എന്ന് വിളിക്കുന്ന സജി ഡാനിയേൽ, സന്ദീപ്, വേണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 7.30ന് റെജിയെ ബാബു വിളിച്ചു കൊണ്ട് പോയിരുന്നു.പിറ്റേദിവസം രാവിലെ 7 മണിയായിട്ടും വീട്ടിൽ എത്താഞ്ഞതിനെ തുടർന്ന് ഭാര്യ ഷൈനി കുടുംബ വീട്ടിൽ റെജിയുണ്ടോയെന്ന് തിരക്കി.തുടർന്ന് റെജിയുടെ പിതാവ്' യോഹന്നാൻ ബാബുവിന്റെ വീട്ടിൽ തിരക്കി വന്നപ്പോഴാണ് റെജി മരിച്ച് കിടക്കുന്നത് കാണുന്നത്.
ബാബുവിന്റെ വീട്ടിൽ റെജിയുൾപ്പെടെ സുഹൃത്തുക്കളായ അഞ്ച് പേർ ചേർന്ന് ക്യാരംസ് കളിച്ചിരുന്നു . മദ്യലഹരിയിലായിരുന്ന ഇവർ കളിക്കിടെ തർക്കം ഉണ്ടാവുകയും അടിപിടി ഉണ്ടാകുകയും ചെയ്തു. അടിപിടിക്കിടെ ക്യാരംസ് ബോഡ് കൊണ്ട് റെജിയുടെ തലയ്ക്ക് അടിയേറ്റു. അടിയേറ്റ റെജി തറയിൽ കുത്തിയിരുന്നു.ഇതിനിടെ ബാബു ഒഴികെ ബാക്കി സുഹൃത്തുക്കൾ വീടുകളിലേക്ക് പോയി. മദ്യത്തിന്റെ കെട്ട് പോയപ്പോൾ റെജിയെ വന്ന് നോക്കുമ്പോൾ റെജിയ്ക്ക് അനക്കമില്ലായിരുന്നതായി ബാബു പറഞ്ഞു.
അടിപിടിക്കിടെ മരണം സംഭവിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പുനലൂർ ഡി വൈ എസ് പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും,ഡോഗ്സ്ക്വാഡും ,ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.ഷൈനിയാണ് റെജിയുടെ ഭാര്യ.റോഷ്നി,റോഷൻ എന്നിവർ മക്കളാണ്. മരിച്ച റെജി നിർമ്മാണ തൊഴിലാളിയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.