പട്ടാപ്പകൽ പെൺകുട്ടിയെ നടുറോഡിൽ തീകൊളുത്തി; ഞെട്ടിത്തരിച്ച് തിരുവല്ല
Recommended Video
തിരുവല്ല: നഗരമധ്യത്തിൽ യുവാവ് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി. തിരുവല്ലയിലെ ചിലങ്ക ജംഗ്ഷന് സമീപത്താണ് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് നേരെ വധശ്രമം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അയിരൂര്‍ സ്വദേശിനി കവിത വിജയകുമാറിനാണ് പൊള്ളലേറ്റത്. സംഭവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്.
സഖാക്കളെ....ഇടത് വേദിയിൽ മേജർ രവി; നെറ്റി ചുളിക്കുന്നവർ ഉണ്ടാകുമെന്ന് തുറന്ന് പറച്ചിൽ, ചർച്ചകൾ സജീവം
പട്ടാപ്പകൽ
തിരുവല്ലാ നഗരത്തെ നടുക്കിയാണ് പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിനിയെ നടുറോഡിൽ തീകൊളുത്തിയത്. നഗരമധ്യത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. രാവിലെ കോളേജിലേക്ക് പോകും വഴിയായിരുന്നു വധ ശ്രമം ഉണ്ടായത്.
പ്രണയം നിരസിച്ചു
പ്ലസ് ടു പഠനകാലം മുതൽ അജിൻ റെജി മാത്യുവിന് പെൺകുട്ടിയോട് പ്രണയം ഉണ്ടായിരുന്നു. എന്നാൽ പലവട്ടം യുവാവ് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി ഇത് നിരസിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തതെന്നാണ് വിവരം. 18കാരനാണ് അജിൻ റെജി മാത്യു.
കുത്തിക്കൊലപ്പെടുത്താനും ശ്രമം
ചൊവ്വാഴ്ച രാവിലെ ക്ലാസിലേക്ക് പോകും വഴി പെൺകുട്ടിയെ ബൈക്കിലെത്തിയ അജിൻ തടഞ്ഞു നിർത്തുകയായിരുന്നു. കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ആദ്യം പെൺകുട്ടിയെ കുത്തി നിലത്ത് വീഴ്ത്തി. ഇതിന് പിന്നാലെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. രണ്ട് കുപ്പി പെട്രോൾ ഇയാൾ കൈയ്യിൽ കരുതിയിരുന്നു.
നില ഗുരുതരം
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ തീയണച്ച് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ മുടിയിൽ തീ പടർന്നു. മുഖത്ത് ഭാഗികമായി പൊള്ളലേറ്റിട്ടുണ്ട്. പെൺകുട്ടി വെന്റിലേറ്ററിലാണ്. നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി.
അറിഞ്ഞിരുന്നില്ലെന്ന് വീട്ടുകാർ
യുവാവ് ശല്യം ചെയ്യുന്ന വിവരം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഇവർ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന പോലീസ് അറിയിച്ചിട്ടുണ്ട്.