കഴിഞ്ഞ ദിവസം കൂടെ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് പോയതാണ്: പ്രിയ സുഹൃത്തിന്റെ വേർപാടിന്റെ വേദനയില്‍ യൂസഫ്
പ്രിയ സുഹൃത്ത് മുസ്തഫയും കുടുംബവും ഒന്നാകെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ചൂരല്‍മല സ്വദേശിയായ ഹുസൈന്‍ മേപ്പാടി ഹയർസെക്കന്‍ഡറി സ്കൂളിലെ ക്യാമ്പില്‍ കഴിയുന്നത്. ഉരുള്‍പൊട്ടലുണ്ടായതിന്റെ തലേദിവസവും ഇരുവരും കണ്ട് സംസാരിച്ചിരുന്നു. അതിന് ഏതാനും ദിവസം മുമ്പ് വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് പോയതാണ്. ഏത് സമയത്തും വീട്ടിലേക്ക് കയറി വരാനും അവിടെയുള്ളതൊക്ക എടുത്ത് കഴിക്കാനും സ്വാതന്ത്രമുള്ളത്ര അടുത്ത ബന്ധമായിരുന്നു ഹുസൈനും മുസ്തഫയും തമ്മില്‍.
'മുസ്തഫയും കുടുംബവും താമസിക്കുന്നത് പുഞ്ചിരിമട്ടം ഭാഗത്താണ്. അവരെല്ലാവരും പോയി. അവന്റെ വാപ്പയേയും ഉമ്മയേയും തലേദിവസം തന്നെ മേപ്പാടിയിലേക്ക് മാറ്റിയതോണ്ട് അവർ രക്ഷപ്പെട്ടു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്ന് പറയുന്നത് സഹോദരങ്ങളെപ്പോലെയാണ്. ചൂരല്‍മലയിലൂടെ അവന്‍ വീട്ടിലേക്ക് പോകുമ്പോഴൊക്കെ കാണുകയും സംസാരിക്കുകയും ചെയ്യും. കുടുബവുമായിട്ടും അത്ര അടുത്ത ബന്ധമായിരുന്നു' ഹുസൈന്‍ പറയുന്നു.

മുസ്തഫയുടെ ഒരു മകന്‍ മാത്രമാണ് ബാക്കിയായതെന്ന് തോന്നുന്നു. അവനെ ഞാന്‍ അല്‍പം മുന്‍പ് കണ്ടിരുന്നു. എന്താണ് പറയേണ്ടത്, ചോദിക്കേണ്ടത് എന്ന് അറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. കുറച്ച് നേരം കെട്ടിപ്പിടിച്ച് കരഞ്ഞു.പിന്നീട് ഒന്നും പറയാതെ തന്നെ ഞാന്‍ തിരിച്ച് പോകുന്നു. മുസ്തഫയുടെ മറ്റൊരു മകന്റെ മൃതദേഹം കിട്ടിയെന്ന് ആരോ പറഞ്ഞു.
ഞങ്ങളൊക്കെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വീടൊക്കെ പൂർണ്ണമായി പോയി. ഒരു വർഷം മുമ്പ് ലോണ്‍ എടുത്ത് വെച്ച വീടാണ്. എനി എങ്ങോട്ട് പോകും എന്ന് അറിയില്ല. വാടകയ്ക്ക് വല്ല വീടും തരപ്പെടുത്തണം. അല്ലാതെ എന്ത് ചെയ്യാന്‍. വീടൊക്കെ പോയത് പോകട്ടെ, ജീവനെങ്കിലും ബാക്കിയായല്ലോയെന്നും ഹുസൈന്‍ പറയുന്നു.
അതേസമയം ശനിയാഴ്ച നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ മൂന്നു മൃതദേഹങ്ങള്‍ നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. ചാലിയാര്‍ പുഴയില്‍ നിന്ന് 13 ശരീര ഭാഗങ്ങളും കണ്ടെടുത്തു. 98പുരുഷന്മാരും 90 സ്ത്രീകളും 31 കുട്ടികളുമടക്കം ഇതു വരെ 219 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടിട്ടുള്ളത്.
ഇതില്‍ 152 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 147 ശരീര ഭാഗങ്ങളും കണ്ടെടുത്തു. 119 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 88 പേരാണ് ചികിത്സയിലുള്ളത്. 215 പേരാണ് വിവിധ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. വയനാട് ജില്ലയില്‍ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേരാണ് കഴിയുന്നത്.












Click it and Unblock the Notifications