'മോഹനൻ മാസ്റ്ററെ വേട്ടയാടാൻ അനുവദിക്കില്ല', യുവമോര്‍ച്ചയുടെ ഹാഷ് ടാഗ് ക്യാമ്പെയ്ന്‍
കോഴിക്കോട്: മാവോയിസ്റ്റുകള്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്ന കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടി പി മോഹനന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിച്ചത്. പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ മോഹനന്‍ മാസ്റ്ററെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍. മോഹനന്‍ മാസ്റ്റര്‍ക്ക് നീതി വേണമെന്ന ആവശ്യപ്പെട്ട് പ്രത്യേക ഹാഷ്ടാഗ് ക്യാമ്പെയ്നാണ് സന്ദീപ് ജി വാര്യര്‍ തുടക്കമിട്ടത്.
'മാവോയിസ്റ്റ് ജിഹാദി ഭീകരവാദ ബന്ധം. സത്യം പറഞ്ഞതിന് മോഹനൻ മാസ്റ്ററെ വേട്ടയാടാൻ അനുവദിക്കില്ല.മോഹനൻ മാസ്റ്ററെ തള്ളിപ്പറഞ്ഞ സിപിഎം കേന്ദ്രനേതൃത്വത്തിനെതിരെ പ്രതിഷേധിക്കുക . ഉയരാൻ മടിക്കുന്ന കൈയും പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റെതാണ് . #Justice4MohananMaster, എന്നാണ് സന്ദീപിന്‍റെ പോസ്റ്റ്.
പി മോഹനന്റെ പ്രസ്താവന ഗത്യന്തരമില്ലാതെയുള്ള തുറന്നുപറച്ചിലാണെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മുസ്ലീം തീവ്രവാദികൾക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന പാർട്ടിയാണ് സിപിഎം. സിപി എമ്മിനകത്ത് പതിനായിരക്കണക്കിന് ഇത്തരക്കാർ ഇപ്പോഴും വിലസുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
അതേസമയം വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പി മോഹനന്‍ രംഗത്തെത്തിയിരുന്നു. തന്‍റെ പരാമര്‍ശം എന്‍ഡിഎഫിനും പോപ്പുലര്‍ ഫ്രണ്ടിനുമെതിരായണെന്നായിരുന്നു മോഹനന്‍ പറഞ്ഞത്. പന്തീരങ്കാവ് സംഭവത്തില്‍ ഈ സംഘടനകള്‍ക്ക് സ്വാധീനമുണ്ട്. മുസ്ലീം ലീഗ് എന്തിനാണ് എന്‍ഡിഎഫിനെ ന്യായീകരിക്കുന്നതെന്നും പി മോഹനന്‍ ചോദിച്ചിരുന്നു.