യുവമോർച്ച നേതാവ് ഉൾപ്പെട്ട കള്ളനോട്ട് കേസ്!! അന്വേഷണം ക്രൈംബ്രാഞ്ചിന്!! പിന്നിൽ വൻ സംഘം!!
വ്യാഴാഴ്ചയാണ് കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം കിഴക്കന്‍ മേഖല യുവമോർച്ച പ്രസിഡന്റായ രാകേഷിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടുകളും മെഷീനും പിടിച്ചെടുത്തത്.
തൃശൂർ: കൊടുങ്ങല്ലൂരിൽ യുവമോർച്ച നേതാവ് ഉൾപ്പെട്ട കള്ളനോട്ട് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സംഭവത്തിനു പിന്നിൽ വൻ സംഘത്തിനും പങ്കുണ്ടെന്നാണ് സൂചനകൾ.
വ്യാഴാഴ്ചയാണ് കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം കിഴക്കന്‍ മേഖല യുവമോർച്ച പ്രസിഡന്റായ രാകേഷിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടുകളും മെഷീനും പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് സഹോദരനും സംഭവത്തിൽ പങ്കുള്ളതായി വ്യക്തമായി. ഒളിവിലായിരുന്ന സഹോദരൻ രാജീവിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
പ്രിൻറർ വാങ്ങിയത്
ജൂൺ പത്തിനാണ് നോട്ടടിക്കാൻ ഉപയോഗിച്ച പ്രിന്റർ വാങ്ങിയത്. കൊടുങ്ങല്ലൂരിൽ നിന്നാണ് ഇത് വാങ്ങിയത്. രണ്ടാം പ്രതിയായ രാജീവാണ് പ്രിന്റർ വാങ്ങിയത്. പ്രിന്റർ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.
ലോട്ടറി മൊത്തമായി വാങ്ങി
അടിച്ച കള്ളനോട്ട് ഉപയോഗിച്ച് പ്രതികൾ ലോട്ടറി ടിക്കറ്റുകൾ മൊത്തമായി വാങ്ങിയതായി സൂചനകളുണ്ട്. എന്നിട്ടും പിടിക്കപ്പെട്ടില്ലെന്നും ഇതാണ് കള്ളനോട്ട് അടിക്കാനും ഉപയോഗിക്കാനും പ്രേരണയായതെന്നും വിവരങ്ങൾ പുറത്തുവരുന്നു. കൂടുതലായി കള്ളനോട്ട് പ്രചരിപ്പിക്കാൻ പദ്ധതിയിടുമ്പോഴായിരുന്നു പിടിക്കപ്പെട്ടത്
ഉന്നതർക്ക് ബന്ധം
സഹോദരന്മാർ ഉൾപ്പെട്ട കള്ളനോട്ട് അടി സംഘത്തിന് ഉന്നതരുമായി ബന്ധമുണ്ടെന്നാണ് സൂചനകൾ. കൂടുതൽ പേര്‍ക്ക് സംഭവത്തിൽ പങ്കുണ്ടെന്നും സംസയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
നോട്ട് നിരോധനത്തിന് മുമ്പ്
നോട്ട് നിരോധനത്തിന് മുമ്പ് തന്നെ ഇവർ കള്ള നോട്ട് അടി ആരംഭിച്ചതായ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഉന്നത ബന്ധങ്ങൾ ഇവർ കള്ളനോട്ടടിക്കായി ഉപയോഗിച്ചതായും വിവരങ്ങളുണ്ട്. പെട്രോൾ പമ്പിൽ വിതരണം ചെയ്ത നോട്ടിൽ തുടങ്ങിയ അന്വേഷണമാണ് സഹോദരന്മാരിൽ എത്തിച്ചത്.
ആദ്യ അറസ്റ്റ്
ഓപ്പറേഷൻ കുബേരയുടെ ഭാഗമായി മതിലകം പോലീസ് വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ശ്രീനാരായണപുരം അഞ്ചാപരുത്തി പടിഞ്ഞാറു ഭാഗത്തുള്ള രാകേഷിന്റെ വീട്ടിലെ കിടപ്പു മുറിയിൽ നിന്ന് 1.37 ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തത്. നോട്ടടിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പണം പലിശയ്ക്ക് കൊടുത്തുതുമമായി ബന്ധപ്പെട്ട മുദ്ര പേപ്പറുകളും ആധാർ കോപ്പികളും ചെക്കുബുക്കും പോലീസ് പിടിച്ചെടുത്തു.
സഹോദരൻ അറസ്റ്റിൽ
കേസിലെ രണ്ടാംപ്രതി രാകേഷിൻറെ സഹോദരൻ രാജീവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണൂത്തിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് രാജീവ് അറസ്റ്റിലായത്. അറസ്റ്റിലായ രാകേഷ് റിമാൻഡിലാണ്.
പണം പലിശയ്ക്ക്
വലിയ പലിശയ്ക്ക് രാകോഷും രാജീവും പണം പലിശയ്ക്ക് നൽകയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കളളനോട്ട് ബന്ധം കണ്ടെത്തിയത്. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരുന്ന ഇരുവരും എങ്ങനെ ഇത്രയും വലിയ തുക പലിശയ്ക്ക് നൽകുന്നു എന്ന സംശയത്തെ തുടർന്നായിരുന്നു അന്വേഷണം