സന്നിധാനത്ത് ആളുകളുണ്ട്.. ചത്താലും ഒരു പെണ്ണും കയറില്ല, നിരോധനാജ്ഞ ലംഘിച്ച യുവമോർച്ചക്കാർ അറസ്റ്റിൽ
പമ്പ: നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമടക്കം വെളളിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. യാതൊരു വിധത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും കൂട്ടം ചേരലും ഇവിടങ്ങളിൽ അനുവദിക്കില്ല. നിരോധനാജ്ഞ നില നിൽക്കുമ്പോൾ തന്നെയാണ് ഒരു കൂട്ടം ആളുകൾ രാവിലെ ന്യൂയോർക്ക് ടൈംസിലെ മാധ്യമപ്രവർത്തകരെ തടഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ഒരു സംഘം തടയുകയുമുണ്ടായി.
ശബരിമലയിൽ ബിജെപിയും ആർഎസ്എസും ആസൂത്രിതമായി ആക്രമണം അഴിച്ച് വിടുകയാണ് എന്നാണ് സർക്കാർ ആരോപിക്കുന്നത്. അത് ശരി വെയ്ക്കുന്ന തരത്തിലാണ് നിരോധനാജ്ഞ ലംഘിക്കാനുളള ശ്രമങ്ങൾ പമ്പയിൽ നടക്കുന്നത്. അയ്യപ്പ ഭക്തരുടെ വേഷത്തിൽ എത്തിയാണ് നിരോധനാജ്ഞ ലംഘിക്കാൻ യുവമോർച്ച പ്രവർത്തകർ ശ്രമം നടത്തിയത്.
നിരോധനാജ്ഞ ലംഘിക്കുന്നു
നിരോധനാജ്ഞ ലംഘിക്കാനും അക്രമം അഴിച്ച് വിടാനും ശബരിമല സമരാനുകൂലികൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അടക്കം വ്യാപകമായി ആഹ്വാനം ചെയ്യുന്നുണ്ട്. അയ്യപ്പന്മാരുടെ വേഷത്തിൽ ഒന്നും രണ്ടും പേരായി ഇരുമുടിക്കെട്ടുമായി നിലയ്ക്കൽ എത്താൻ ആവശ്യപ്പെടുന്ന ഓഡിയോ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ തന്നെ വാർത്താ സമ്മേളനത്തിൽ പുറത്ത് വിട്ടു. കലാപമുണ്ടാക്കാനുള്ള മനപ്പൂർവ്വമായ ശ്രമമാണ് ബിജെപി നടത്തുന്നത് എന്നും കടകംപള്ളി ആരോപിച്ചു. അതേസമയം നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള വെല്ലുവിളിച്ചു.
യുവമോർച്ചക്കാർ പമ്പയിൽ
41 ദിവസത്തെ വ്രതത്തെ സൂചിപ്പിച്ച് 41 യുവമോർച്ച പ്രവർത്തകർ പമ്പയിൽ നിരോധനാജ്ഞ ലംഘിക്കും എന്നാണ് ശ്രീധരൻ പിളള വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ശ്രീധരൻ പിളളയുടെ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് യുവമോർച്ച പ്രവർത്തകർ പമ്പയിൽ എത്തിയത്. എന്നാൽ ഇവർ 6 പേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാറിൽ അയ്യപ്പന്മാരുടെ വേഷത്തിൽ ആയിരുന്നു ഇവർ പമ്പയിലേക്ക് എത്തിയത്.
റോഡിലിരുന്ന് മുദ്രാവാക്യം
അക്രമം നടത്താൻ ആളുകൾ വേഷം മാറി എത്തിയേക്കുമെന്നും നിരോധനാജ്ഞ ലംഘിക്കാൻ ശ്രമം നടക്കുമെന്നും മുൻകൂട്ടി ധാരണയുള്ളത് കൊണ്ട് തന്നെ പോലീസ് വാഹനപരിശോധനയടക്കം കർശനമാക്കിയിരുന്നു. എന്നാൽ അയ്യപ്പ വേഷത്തിലെത്തിയ യുവമോർച്ചക്കാർ അപ്രതീക്ഷിതമായി വാഹനം നിർത്തി റോഡിലിറങ്ങി കുത്തിയിരിക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് തുടങ്ങിയ ഇവരോട് പിരിഞ്ഞ് പോകാൻ പോലീസ് ആവശ്യപ്പെട്ടു. എന്നാലതിന് തയ്യാറാകാതെ ഇവർ മുദ്രാവാക്യം വിളി തുടർന്നു.
നേതാക്കളടക്കം അറസ്റ്റിൽ
യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബു ഉൾപ്പെടെയുള്ളവരായിരുന്നു പ്രതിഷേധിച്ചത്. ഇവരെ ഓരോരുത്തരെയായി പോലീസ് സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കി. ഒരു സ്ത്രീയെ പോലും ശബരിമലയിലേക്ക് കയറ്റി വിടില്ലെന്ന് യുവമോർച്ചാ നേതാക്കൾ വെല്ലുവിളിച്ചു. പിണറായി പട്ടാളത്തെ ഇറക്കിയാലും യുവതികളെ കയറ്റി വിടില്ലെന്നും തങ്ങൾ ചത്താലും അതിന് അനുവദിക്കില്ലെന്നും പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ ആക്രോശിച്ചു.
Recommended Video
സന്നിധാനത്തും ആളുണ്ട്
നിലയ്ക്കലും പമ്പയിലും സന്നിധാനത്ത് വരെയും തങ്ങളുടെ പ്രവർത്തകരുണ്ടെന്നും അവർ യുവതികളെ തടയുമെന്നും ഇനിയും നിരോധനാജ്ഞ ലംഘിക്കുമെന്നും ഇവർ വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ഇത് സർക്കാർ സ്പോൺസേർഡ് പരിപാടി ആണെന്നും യുവമോർച്ചാ പ്രവർത്തകർ ആരോപിച്ചു. യുവമോർച്ചാ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. അയ്യപ്പൻമാരുടെ വേഷത്തിൽ അക്രമികൾ എത്തുന്നതാണ് പോലീസിനെ ഏറെ കുഴപ്പത്തിലാക്കുന്നത്.
ശബരിമലയിൽ യുവതി കയറിയോ? ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് സ്ത്രീ, ദൃശ്യങ്ങൾ പ്രചരിക്കുന്നു