കേരളത്തിന് അഭിമാനം, 105 വയസ്സുളള മുത്തശ്ശിക്ക് കൊവിഡ് മുക്തി, സംസ്ഥാനത്തെ പ്രായം കൂടിയ രോഗി
കൊല്ലം: കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടയിലും കൊല്ലം ജില്ലയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. 105 വയസ്സ് പ്രായമുളള മുത്തശ്ശിക്ക് കൊവിഡ് രോഗം ഭേദമായി. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കൊവിഡ് മുക്തയായി ആശുപത്രി വിട്ടത്.
പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ ആണ് ഈ 105കാരി കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഈ മാസം 7ാം തിയ്യതിയാണ് കൊവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗിയെ ചികിത്സിച്ച് ഭേദമാക്കിയതിന് കേരളത്തിന്റെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം.

105 വയസ്സുളള മുത്തശ്ശി കൊവിഡ് മുക്തയായി ആശുപത്രി വിട്ടതിൽ സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്ത് എത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: ''കൊല്ലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചല്‍ സ്വദേശിനിയായ 105 വയസുകാരി ആസ്മ ബീവി കോവിഡ് രോഗമുക്തി നേടി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. സംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയാണിവര്‍. 65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ 105 വയസുകാരിയെ രക്ഷിക്കാനായത് കോവിഡിനെതിരായ മൂന്നാംഘട്ട പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വലിയ ഊര്‍ജ്ജം നല്‍കും.
ജൂലൈ 20ന് രോഗം സ്ഥിരീകരിച്ച് പനിയും ചുമയും ഉള്‍പ്പെടയുള്ള ലക്ഷണങ്ങലോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചു. രോഗത്തിന്റെ പിടിയിലായിട്ടും ഇവര്‍ കാണിച്ച അസാമാന്യ ധൈര്യം നാം മാതൃകയാക്കേണ്ടതാണ്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ പ്രിന്‍സിപ്പാള്‍, സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ വിഭാഗം ജീവനക്കാര്‍ എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍''.
കൊല്ലം ജില്ലയിൽ ഇന്ന് 84 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും രോഗം കണ്ടെത്തി. സമ്പർക്കം മൂലം 77 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
Recommended Video













Click it and Unblock the Notifications