കുണ്ടറ മണ്ഡലത്തില്‍ മാത്രം 1100 കോടി രൂപയുടെ വികസനം; പുനലൂര്‍ മുതല്‍ കുണ്ടറ വരെ പുതിയ പൈപ്പ് ലൈന്‍, ഫ്ളൈഓവറുകൾ, 6500 കുടുംബങ്ങള്‍ക്ക് കുടിവെള്ളം
കൊല്ലം : കുണ്ടറ മണ്ഡലത്തില്‍ മാത്രം 1100 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനായി എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി കുണ്ടറ മണ്ഡലത്തില്‍ നടത്തിയ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കിഫ്ബിയില്‍ നിന്നുള്ള 179 കോടി രൂപ ചെലവഴിച്ച് പുനലൂര്‍ മുതല്‍ കുണ്ടറ വരെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കും. ജൈക്ക പദ്ധതിയുടെ ഭാഗമായി 79 കോടി രൂപ ചെലവഴിച്ച് നെടുമ്പനയിലെ 6500 കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കും. റോഡുകളെല്ലാം പുനരുദ്ധാരണം നടത്തിയിട്ടുണ്ട്. പ്രധാന റോഡുകളിലെ തിരക്ക് നിയന്ത്രിക്കാനായി ഫ്ളൈഓവറുകളും നിര്‍മിക്കും.
എല്ലാ മേഖലകളിലും പുരോഗതി ഉറപ്പാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. ജില്ലയില്‍ 4000 കോടിയിലധികം രൂപയുടെ വികസന പരിപാടികള്‍ നടത്തി മന്ത്രി പറഞ്ഞു. ക്രിസ്തുരാജ് ജംഗ്ഷന്പുന്നത്തടം റോഡ്, ഐ.എച്ച്.ആര്.ഡി കോളേജ് റോഡ്, എട്ടു പ്രധാന റോഡുകളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളുടെ ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ അധ്യക്ഷയായി. എം. നൗഷാദ് എം.എല്‍.എ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം സി.പി. പ്രദീപ്, കയര്‍ഫെഡ് ഡയറക്ടര്‍ എസ്.എല്‍. സജികുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. നാസറുദ്ദീന്‍, എല്‍. അനില്‍, വി. വിനിതകുമാരി, സുലോചന, ഡി.വൈ.എസ്.പി എ.അശോകന്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.