കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 16 ടൺ റേഷനരി പിടികൂടി
തെന്മല : തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്കു കടത്താൻ ശ്രമിച്ച 16 ടൺ റേഷനരി പുളിയറ പോലീസ് ചെക്പോസ്റ്റിൽ പിടികൂടി. ഞായറാഴ്ച പുലർച്ചെ രണ്ടിന് വിരുദുനഗറിൽ നിന്ന് ലോറിയിൽ കടത്താൻ ശ്രമിച്ച അരിയാണ് പിടിച്ചെടുത്തത്.
മുകൾഭാഗത്ത് പച്ചരിച്ചാക്കുകൾ അടുക്കിയിട്ട ശേഷം അടിയിൽ റേഷനരി ഒളിപ്പിച്ചടനിലയിലായിരുന്നു. പിടികൂടിയ അരി ഭക്ഷ്യസുരക്ഷാവകുപ്പിനു കൈമാറി. ശനിയാഴ്ച തെങ്കാശി, കടയനെല്ലൂർ ഡിവിഷനിൽ 1040-ഉം 1700-ഉം കിലോ റേഷനരി ഉപേക്ഷിച്ചനിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. പോലീസിനെക്കണ്ട് അരി ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിലും വിരുദുനഗറിൽനിന്ന് എറണാകുളത്തേക്കു കൊണ്ടുവന്ന 20 ടൺ റേഷനരി പുളിയറയിൽ പിടികൂടിയിരുന്നു.
ഈ സംഭവം ഇത് ആദ്യമല്ലെന്നാണ് വിവരം. വർഷങ്ങളായി തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് റേഷനരി കടത്തുന്ന സംഘങ്ങൾ സജീവമാണ്. കാർഡുടമകൾക്ക് സൗജന്യമായി ലഭിക്കുന്ന റേഷനരി അഞ്ചുമുതൽ എട്ടുവരെ രൂപ നൽകിയാണ് ഇടനിലക്കാർ വാങ്ങുന്നത്.
ചാക്കുകൾമാറ്റി വൃത്തിയാക്കി മുന്തിയയിനം ബ്രാൻഡുകളാക്കിയാണ് പിന്നീട് കടയിൽ എത്തുക്കുക. ഇതിലൂടെ ഇരട്ടിയിലധികം ലാഭമാണ് ലഭിക്കുന്നത്. അരികടത്തുന്നതിന് കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ട്. അതേസമയം ആര്യങ്കാവ് അതിർത്തിയിലെ ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവരുന്ന റേഷനരി പിടിക്കുന്നത് വിരളമാണ്. ലോറിക്കുള്ളിൽ ഒളിച്ചുകടത്തുന്നത് കണ്ടെത്താൻ ചെക്പോസ്റ്റുകളിൽ പ്രത്യേക സംവിധാനമില്ലാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്