സ്വന്തം ഭൂമിക്ക് വേണ്ടി പൊരുതിയത് നീണ്ട 68 വർഷങ്ങൾ, 90കാരിയായ നാണിക്ക് ഒടുവിൽ ഒരു പിടി മണ്ണ് സ്വന്തം
കൊല്ലം: സംസ്ഥാന സർക്കാരിന്റെ പട്ടയ മേള ഒരു ജീവിതകാലം മുഴുവൻ സ്വന്തമായി ഭൂമിയില്ലാതെ നരകിച്ച അനേക മനുഷ്യർക്ക് അനുഗ്രഹമായിരിക്കുകയാണ്. കൊല്ലം ജില്ലയിൽ സ്വന്തം ഭൂമി ഇല്ലാത്ത നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി പട്ടയം കൈമാറിയത്. 90 വയസ്സുകാരിയായ നാണി അക്കൂട്ടത്തിലുളളതാണ്. വവ്വാക്കാലിനെ നാല് കുടുംബങ്ങളുടെ ഭൂമിക്ക് വേണ്ടിയുളള പോരാട്ടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ആർഎംപിക്കൊപ്പം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജനകീയ മുന്നണി! സിപിഎമ്മിനെ അടപടലം പൂട്ടും!
കണ്ണടയും മുമ്പ് ജനിച്ച മണ്ണിന്റെ അവകാശികളായി തന്നെ ഈ ഭൂമിയോടു വിട പറയുക, ഇതായിരുന്നു 90 വയസ്സുകാരിയായ നാണി ഉൾപ്പെടെയുള്ള വവ്വാക്കാവിലെ നാല് കുടുംബങ്ങളുടെ ആഗ്രഹം. ഏഴു പതിറ്റാണ്ടോളം നീണ്ട നാല് കുടുംബങ്ങളുടെ ഒരുമിച്ചുള്ള പോരാട്ടത്തിന് അവസാനം കുറിച്ച് പട്ടയം ഏറ്റുവാങ്ങുമ്പോൾ സർക്കാരിനോടുള്ള നന്ദി എങ്ങനെ അറിയിക്കണം എന്നറിയാതെ നിറകണ്ണുകളുമായി അവർ നിന്നു.
1952 ൽ ജയ്പ്രകാശ് നാരായണൻ ഭൂദാൻ പദ്ധതിപ്രകാരം വീടും വസ്തുവും കൊടുത്തെങ്കിലും അന്ന് പട്ടയം നൽകിയിട്ടില്ലായിരുന്നു. മതിയായ രേഖകളില്ലാത്തതിനാൽ വീട്ടിൽ നിന്നും ഇറങ്ങി കൊടുക്കേണ്ടി വന്നു. എന്നാൽ കെ ആർ ഗൗരിയമ്മ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഇടപെട്ട് വീടുകൾ ഇവർക്ക് തിരിച്ചു നൽകി. പിന്നീട് വീണ്ടും പട്ടയത്തിനായുള്ള പോരാട്ടം തുടർന്നു. തുടക്കം മുതൽ നാല് കുടുംബങ്ങളും ഒരുമിച്ചാണ് പട്ടയത്തിന് ഇറങ്ങിതിരിച്ചത്. തുടർന്ന് ആർ രാമചന്ദ്രൻ എംഎൽഎയുടെ ശ്രമഫലമായി റവന്യൂമന്ത്രിയെ നേരിട്ട് കണ്ടു നടത്തിയ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ ഇവർക്ക് പട്ടയം ലഭിച്ചിരിക്കുന്നത്.
പട്ടയമില്ലാത്തതിന്റെ പേരിൽ മക്കളുടെ സ്കോളർഷിപ്പ് തുകയും സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങളിൽ നിന്നും തഴയപ്പെട്ടതിന്റെ ഒരുപാട് കഥകൾ ഈ കുടുംബങ്ങൾക്ക് പറയാനുണ്ട്. കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ ആർ രാമചന്ദ്രൻ എംഎൽഎ പട്ടയങ്ങൾ വിതരണം ചെയ്തു. വവ്വാക്കാവ് സ്വദേശികളായ പ്രിന്റ വീട്ടിൽ നാണി, അംബിക നിവാസിൽ പത്മാകരൻ, പുളിക്കശ്ശേരി വീട്ടിൽ സോമരാജൻ, കിഷോർ ഭവനിൽ രാധ എന്നീ നാല് കുടുംബങ്ങൾക്കാണ് ഇന്നലെ പട്ടയം നൽകിയത്. മൊത്തം 17 പേർക്കാണ് കരുനാഗപ്പള്ളി താലൂക്കിൽ പട്ടയം വിതരണം ചെയ്യുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നാല് പേർക്ക് മാത്രമാണ് ഇന്നലെ പട്ടയം വിതരണം ചെയ്തത്. ബാക്കിയുള്ളവർക്ക് അതാത് വില്ലേജ് ഓഫീസുകളിൽ നിന്നും പട്ടയം വിതരണം ചെയ്യും.
ഇന്നലെ വിതരണം ചെയ്തതിൽ നാലെണ്ണം മിച്ചഭൂമി പട്ടയവും, 11 എണ്ണം കോളനി പട്ടയവുമാണ്. കൂടാതെ ജന്മി-കുടിയാൻ വ്യവസ്ഥയിൽ കിട്ടിയ രണ്ട് പട്ടയങ്ങൾ കൂടി വിതരണം ചെയ്തു. തഹസിൽദാർ ഷിബു പി, തഹസിൽദാർ(ഭൂരേഖ) ഷൈൻ പി ആർ, ഡെപ്യൂട്ടി തഹസിൽദാർ സജീവ് എസ്, ഡെപ്യൂട്ടി തഹസിൽദാർ ഷീല, ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽ എസ് കല്ലേലിഭാഗം എന്നിവർ പങ്കെടുത്തു.